ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവർക്കായി റേഷൻ കട തുറന്നു, വനവാസികൾക്കു റേഷൻ കട അനുവദിച്ചു എന്നൊക്കെ ഇടയ്ക്കിടെ വാർത്ത കേൾക്കാറുണ്ട്. എന്നാൽ, ഒരു ആനയ്ക്കായി റേഷൻകട സ്ഥാപിച്ചു എന്ന വാർത്ത ആദ്യമായിട്ടായിരുന്നു കേരളം കേൾക്കുന്നത്. എട്ടോ പത്തോ പ്രാവശ്യമാണ് ചിന്നക്കനാലിലെ റേഷൻകട തകർത്ത് അരിക്കൊന്പൻ എന്ന കാട്ടാന നാട്ടുകാർക്കുള്ള അരി അകത്താക്കിയത്. റേഷൻകടയിൽ മാത്രമല്ല വെള്ളക്കാർഡ് ആണോ നീലക്കാർഡ് ആണോ എന്നു നോക്കാതെ അരിയുള്ള അടുക്കളയിലെല്ലാം വലിഞ്ഞുകയറുന്നതും പുള്ളിക്കാരന്റെ വീക്ക്നെസ് ആണ്.
ഇടുക്കിക്കാരുടെ കഞ്ഞിയിൽ തുന്പിക്കൈ ഇടുന്ന അരിക്കൊന്പനെ നാടുകടത്തണമെന്നു നാളുകളായി നാട്ടുകാർ ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, അരിക്കൊന്പനെ അരുമക്കൊന്പനായി കരുതുന്ന വനംവകുപ്പ് ആദ്യമൊന്നും ചങ്ങലയെടുക്കാൻ തയാറായില്ല. ഒടുവിൽ നാട്ടുകാർ തോട്ടിയെടുക്കുമെന്നായപ്പോൾ എവിടെനിന്നോ തട്ടിക്കുടഞ്ഞു തോക്കും തോൾസഞ്ചിയുമായി രംഗത്തിറങ്ങി.
എന്നാൽ, ഇതിനിടെ പ്രകൃതിസ്നേഹം അരിപ്രശ്നമായ ചിലർ അരങ്ങുകൊഴുപ്പിക്കാൻ ആനപ്പുറത്തുകയറി. അരിക്കൊന്പന്റെ അഴിഞ്ഞാട്ടം അതിരുവിട്ടെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിവുണ്ടായിട്ടും ചില മൂത്താശാൻമാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല.
അരിക്കൊന്പന്റെ അരികത്തേക്കു പോലും അടുത്തുപോകരുതെന്നാണ് അവസാനം കേട്ടത്. റേഷൻ കടയ്ക്കല്ല, ഒരു സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിനുതന്നെ യോഗ്യനാണ് അരിക്കൊന്പൻ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. അരിക്കൊന്പന്റെ ക്ഷേമം കണക്കാക്കി വൈകാതെ എഫ്സിഐയുടെ ഒരു അരി ഗോഡൗണ് ചിന്നക്കനാലിൽ സ്ഥാപിക്കുന്നതു പരിഗണിക്കുന്നുണ്ട്. ‘അരിക്കടയിൽ ആനത്താര’ എന്ന പദ്ധതിക്ക് അടുത്ത ബജറ്റിൽ പ്രത്യേകം തുക വകയിരുത്തുന്നതായിരിക്കും. നെല്ല് സംഭരണത്തിന്റെ ബ്രാൻഡ് അംബാസഡറായി അരിക്കൊന്പനെ പ്രഖ്യാപിച്ചാൽ കർഷകർക്കു വേഗം പണം അനുവദിച്ചുകിട്ടാൻ സാധ്യതയുണ്ട്. കാട്ടാന, കാട്ടുപന്നി ക്ഷേമത്തിനൊന്നും ഈ നാട്ടിൽ പണത്തിനു പഞ്ഞമല്ലല്ലോ.
പാവപ്പെട്ടവന് അല്പം റേഷനരി വാങ്ങണമെങ്കിൽ ഇപോസ് മെഷീനിൽ കൈയും കാലുമൊക്കെ മാറിയും മറിച്ചും വയ്ക്കണം. ഇതിനിടെ, സെർവർ എങ്ങാനും പ്രശ്നത്തിലായാൽ കാലവും നേരവും നോക്കിയെത്തണം. കുത്തരി ചോദിച്ചാൽ റേഷൻ കടക്കാരന്റെ കണ്ണുരുട്ടൽ വേറെ. എന്നാൽ, അരിക്കൊന്പനു റേഷൻ കാർഡും വേണ്ട, ഇപോസ് മെഷീനിൽ തുന്പിക്കൈയും വയ്ക്കേണ്ട. അരിക്കൊന്പൻ വരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാൽത്തന്നെ റേഷൻകടക്കാരൻ അടുത്ത പഞ്ചായത്തു കടക്കും.
അരിക്കൊന്പനെ തത്കാലം പിടിക്കേണ്ട എന്നു പറഞ്ഞപ്പോൾ മയക്കുവെടി തോക്കുമായി മയങ്ങിനിന്ന വനംവകുപ്പ് മനംനൊന്തു കരഞ്ഞെന്നാണ് ചിലരെങ്കിലും ധരിച്ചുപോയതെന്നു തോന്നുന്നു. എന്നാൽ, പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകനെ പഞ്ചാബികളുടെ വീട്ടിൽ പണയംവച്ചിട്ട് തിരികെ നടക്കുന്ന ബോട്ട് മുതലാളിയെയാണ് ഇടുക്കിക്കാർക്ക് ഓർമ വരുന്നത്.
കാട്ടാന നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കിയാൽ ആനയെയല്ല ആളിനെയാണ് ഒഴിപ്പിക്കേണ്ടതെന്നാണ് പുതിയ കണ്ടെത്തൽ. അതായത് ഈ നാട്ടിൽ ആനയാണ് ആള്!
മൂന്നോ നാലോ കേസിൽ പ്രതിയായാൽ മനുഷ്യനെ കാപ്പാ ചുമത്തി നാടുകടത്താൻ ഈ നാട്ടിൽ നിയമമുണ്ട്. എന്നാൽ, നാട്ടിലിറങ്ങി ഏഴ് മനുഷ്യരെയും തട്ടി, നൂറിലേറെ വീടും തകർത്ത്, ഏക്കർ കണക്കിനു കൃഷിയും നശിപ്പിച്ച കാട്ടുക്കൊന്പനെ നാടുകടത്താൻ നിയമമില്ല! അരിക്കൊന്പനു കോപ്പ, നാട്ടുകാർക്കു ചാപ്പ.
ആനയ്ക്കു ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്ക്ക് ഇടാം, ചങ്ങലകൾക്കു ഭ്രാന്തുപിടിച്ചാൽ...
മിസ്ഡ് കോൾ
=ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ നഷ്ടപരിഹാരം രണ്ടു ലക്ഷം, പരിഹസിക്കരുതെന്നു യുവതി.
- വാർത്ത
=കത്രിക കൊണ്ടുപോയതിനു കേസെടുക്കാതിരുന്നതു ഭാഗ്യം!