‘അർജന്റീനയ്ക്കു കപ്പ് കൊടുത്തോളൂ’
Monday, December 12, 2022 2:53 PM IST
അർജന്റീനയ്ക്ക് ലോകകപ്പ് ട്രോഫി കോടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവുമായി പോർച്ചുഗൽ താരങ്ങളായ പെപ്പെയും ബ്രൂണോ ഫെർണാണ്ടസും രംഗത്ത്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0നു പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിനു പിന്നാലെയാണ് പെപ്പെയും ബ്രൂണോ ഫെർണാണ്ടസും പൊട്ടിത്തെറിച്ചത്.
പോർച്ചുഗൽ x മൊറോക്കോ മത്സരം നിയന്ത്രിച്ചത് അർജന്റൈൻ റഫറി ഫക്കുണ്ടൊ ടെല്ലൊ ആയിരുന്നു. മൊറോക്കോയ്ക്ക് അനുകൂലമായാണ് ടെല്ലൊ റഫറിയിംഗ് നടത്തിയതെന്നായിരുന്നു പോർച്ചുഗൽ താരങ്ങളുടെ പരാതി.
ഞങ്ങളുടെ മത്സരം നിയന്ത്രിക്കാൻ അർജന്റീന റഫറി എത്തിയത് തികച്ചും അനുചിതമാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ എന്താണു സംഭവിച്ചതെന്ന് ഏവർക്കും അറിയാം. ഗോൾ കീപ്പറിനെ വീഴ്ത്തി. ഇഞ്ചുറി ടൈം വെറും എട്ട് മിനിറ്റ് മാത്രമാണ് അനുവദിച്ചത് - പെപ്പെ പറഞ്ഞു.
കോപ്പ ലിബർട്ടഡോറസ്, അർജന്റീന പ്രീമിയർ ഡിവിഷൻ, കോണ്മെബോൾ പ്രീ ഒളിന്പിക്സ് യോഗ്യത, ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത തുടങ്ങിയ മത്സരങ്ങൾ നിയന്ത്രിച്ചു പരിചയമുള്ള റഫറിയാണ് ഫക്കുണ്ടോ ടെല്ലൊ.
2019ലാണ് ഫിഫ റഫറി പാനലിൽ ടെല്ലൊ എത്തിയത്. ടെല്ലൊയുടെ ആദ്യ ഫിഫ ലോകകപ്പ് ആണ്. ടെല്ലൊ നിയന്ത്രിച്ച ആദ്യ മത്സരം പോർച്ചുഗൽ x ദക്ഷിണകൊറിയ ആയിരുന്നു. അതിൽ 2-1ന് ദക്ഷിണകൊറിയ ജയിച്ചു.
എന്താണു സംഭവിക്കാൻ (ക്വാർട്ടറിൽ) പോകുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിർഭാഗ്യവശാൽ ഈ ലോകകപ്പിൽ ഒരു പോർച്ചുഗീസ് റഫറി പോലും ഇല്ല. മത്സരത്തിൽ ഇനിയും തുടരുന്ന രാജ്യങ്ങളിൽനിന്നുള്ള റഫറിമാർ ഉണ്ട്. മത്സരത്തിൽ റഫറി രണ്ട് പകുതിയിലുമായി ആകെ 10 മിനിറ്റ് മാത്രമാണ് ഇഞ്ചുറി ടൈം അനുവദിച്ചത്. ചുരുങ്ങിയത് 15-20 മിനിറ്റ് എങ്കിലും ആവശ്യമായിരുന്നു - ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.