തെരഞ്ഞെടുപ്പു കാലം കൊടി തോരണങ്ങളുടെ വിൽപനയുടെ കാലവുമാണ്. കൊടികൾ, പാർട്ടി ചിഹ്നങ്ങൾ, തോരണങ്ങൾ, തൊപ്പികൾ, ടീഷർട്ടുകൾ തുടങ്ങി തെരഞ്ഞെടുപ്പു പ്രചാരണത്തിനാവശ്യമായ എല്ലാ സാമഗ്രികളുടെയും വിൽപന ഇപ്പോൾ പൊടി പൊടിക്കുകയാണ്.
കോട്ടയം മാമ്മൻമാപ്പിള ഹാളിനു എതിർവശത്തുള്ള കാരപ്പുഴ സജു ജോസഫിന്റെ എസ് ആൻഡ് എസ് എന്ന കടയിൽ കൊടിനിറങ്ങൾക്കോ തോരണങ്ങൾക്കോ രാഷ്ട്രീയ വ്യത്യാസമില്ല.
ത്രിവർണത്തിലുള്ള കൈപ്പത്തിയും, അരിവാളിൽ വിരിയുന്ന ചുവപ്പും, താമരയുമെല്ലാം ഈ കടയിലെത്തിയാൽ വാങ്ങാം. കൊടികൾ മാത്രമല്ല മൂന്നു പാർട്ടികളുടെയും കൊടിയുടെ നിറത്തിലുള്ള ടീ ഷർട്ടുകളും തൊപ്പികളും ഇവിടുത്തെ തെരഞ്ഞെടുപ്പ് കച്ചവടത്തിലെ മാസ്റ്റർ പീസുകളാണ്.
ചിഹനങ്ങൾ, കൊടി, കുട, തോരണം, ബലൂണ്‍, റിബണ്‍, തൊപ്പി, തലപ്പാവ്, പോക്കറ്റ് ബാഡജ്, സ്വീകരണ മാല, മുഖംമൂടി, ഷാൾ എന്നിവയ്ക്കു പുറമേ സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച മാസ്കും ഇവിടെയുണ്ട്. രാഷ്ട്രീയത്തിൽ വേർതിരിവുകളും ചേരിതിരിവുകളും ഉണ്ടെങ്കിലും പ്രചാരണ സാമഗ്രികൾ വാങ്ങാൻ കോട്ടയത്തെ എസ്ആൻഡ് എസിൽ ഒരു വേർതിരിവും ചേരിതിരിവുമില്ല.
എല്ലാ പാർട്ടിക്കാർക്കും അവർക്ക് ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് സാമഗ്രികൾ ഇവിടെനിന്നും സന്തോഷത്തോടെ വാങ്ങി പോകാം. 30 ഇഞ്ച് വലിപ്പമുള്ള വലിയ കൊടികൾക്ക് 30 രൂപ മുതൽ 40 രൂപവരെയാണ് വില. 20 ഇഞ്ച് വലിപ്പമുള്ള ഇടത്തരം കൊടികൾക്ക് 20 രൂപമുതൽ 25 രൂപ വരെയാണ് വില.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടി തോരണങ്ങൾ ഇവിടെയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മാസങ്ങൾക്കു മുന്‍പേ ഗുജറാത്തിൽനിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിൽ നിന്നുമാണ് ഇവ എത്തിച്ചത്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾക്ക് നിരോധനം വന്നതോടെ തുണി, പേപ്പർ ഉത്പന്നങ്ങളോടാണ് എവർക്കും താത്പര്യം.
കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും കൂടുതൽ പേർ പ്രചാരണത്തിനിറങ്ങുന്ന തെരഞ്ഞെടുപ്പായതിനാൽ കൊടികൾക്കു പുറമേ തൊപ്പികൾ, ഓവർകോട്ട്, ടീഷർട്ട് തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. ചുരുങ്ങിയ ദിവസത്തേക്കു ഉപയോഗിക്കാനുള്ളതിനാൽ വില കുറച്ചു നൽകുന്ന രീതിയിലാണു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ നിർമാണം. തെരഞ്ഞെടുപ്പു പ്രചാരണം സജീവമായതോടെ കച്ചവടം ഉഷാറായതായി സജു പറയുന്നു.