വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക
Wednesday, May 20, 2020 8:43 PM IST
‘നുണ നൂറു തവണ ആവർത്തിച്ചാൽ അതു നേരാകും’: ഫാസിസത്തിന്റെ പെരുന്പറകൊട്ടുകാരനായ ഗീബൽസിന്റെ ഈ വാക്കുകൾ ഇന്നു നമ്മെ തുറിച്ചുനോക്കുകയാണ്. കല്ലുവച്ച നുണകൾ സമൂഹ മാധ്യമങ്ങളിലൂടെ കടത്തിവിട്ട് അനേകം മനസുകളെ സ്വാധീനിച്ചു ഭ്രമിപ്പിച്ച് നേരിന്റെ പ്രച്ഛന്നവേഷം അണിയുന്ന വികൃതവും വികലവുമായ കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത ജനസാമാന്യത്തിന് ഇവർ കൊടുംചതിയുടെ കെണി ഒരുക്കുകയാണ്.
ഒരു സന്യാസ അർഥിനി മരിച്ചതുമായി ബന്ധപ്പെട്ട് സഭാവിരോധികൾ പടച്ചുവിടുന്ന ജൽപ്പനങ്ങൾ കാണുന്പോൾ മനുഷ്യർക്ക് സാംസ്കാരികമായി ഇത്രയും അധഃപതിക്കാൻ പറ്റുമോ എന്നു സംശയിച്ചുപോകുന്നു. ഇക്കൂട്ടരുടെ കുടില തന്ത്രങ്ങൾ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയാണ്. ഈ നാട്ടിൽ നിയമപാലകരും നിയമവാഴ്ചയും ഒന്നും ഇല്ലാത്തതുപോലെ!
ഇക്കൂട്ടർ പ്രയോഗിക്കുന്ന ഭാഷ ഉൾക്കൊള്ളാനും പ്രതികരിക്കാനും സംസ്കാരമുള്ളവർക്കു സാധിക്കില്ല. ഒരു ഓണ്ലൈൻ മാധ്യമത്തിലൂടെ നടത്തിയ അസഭ്യവർഷം സന്യാസത്തെയും ക്രിസ്തീയ വിശ്വാസത്തെയും പരസ്യമായി അവഹേളിക്കുന്നതായിരുന്നു. ഇത്തരക്കാരോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ അഭിമാനമുള്ളവർക്കാവില്ലല്ലോ. ആ ഭാഷ നമുക്കു വശമില്ല. എന്നാൽ, ഏതാനും കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ.
പെറ്റവയറുകൾ കൈയൊഴിഞ്ഞ അനേകശതം ബാല്യ- കൗമാരങ്ങൾക്കു പോറ്റമ്മമാരാകാനും, വാർധക്യത്തിന്റെ പടിവാതിലിൽ പടിയടച്ചു പിണ്ഡംവയ്ക്കപ്പെട്ട നിസഹായ വൃദ്ധജനത്തിന് അന്നമൂട്ടി ആശ്വാസം പകരാനും, ആതുരാലയങ്ങളിൽ അഹോരാത്രം കണ്തുറന്നിരുന്നു പിടയുന്ന പ്രാണനുകൾക്കു പുതുജീവനേകാനും, ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് അജ്ഞാനാന്ധകാരം അകറ്റാനും സമർപ്പിതർ ചെയ്യുന്ന നിസ്വാർഥ സേവനം കണ്ടില്ലെന്നു നടിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ?
ആർക്കും വേണ്ടാത്ത ഭിന്നശേഷിക്കാരോടു ’ഞാനുണ്ട് കൂടെ’ എന്നു പറഞ്ഞ് യേശുസ്നേഹത്തിന്റെ ഉൗഷ്മള തീരങ്ങളിലേക്ക് അവരെ നയിക്കാൻ വേണ്ടി സമർപ്പിതർ നടത്തുന്ന സേവനങ്ങൾ യേശുവിന്റെ കാരുണ്യവായ്പിന്റെ തുടർച്ചയല്ലേ? ഈ ലോക ദുഃഖങ്ങളുടെ ആഴക്കയ ങ്ങളിൽ തോരാത്ത കണ്ണീരുമായി കഴിയുന്നവർക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവരല്ലേ സമർപ്പിതർ? വ്രത ത്രയങ്ങളാൽ യേശുവിന്റെ സ്വന്തമായി തീർന്നവരാണവർ.
ബ്രഹ്മചാരികളായ വൈദികരും സന്യസ്ഥരുമൊക്കെ വ്യഭിചാരികൾ ആണെന്ന് അടച്ചാക്ഷേപിച്ച് ബ്രഹ്മചര്യം എന്നൊന്ന് ജീവിതത്തിൽ സാധ്യമല്ലെന്നു വരുത്തിതീർക്കാൻ ശ്രമിക്കുകയാണു സദാചാരത്തിന്റെയും ധാർമികതയുടെയും കാവൽ ഭടന്മാരാണെന്നു സ്വയംഭാവിക്കുന്ന ചിലർ. ഇത്തരം വിഷയങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും അമിത ആവേശം കാണിക്കുന്നവരാണ് ഇക്കൂട്ടർ. മാത്രമല്ല മറ്റുള്ളവരിൽ ഇത്തരം കാര്യങ്ങൾ ആരോപിക്കുകയും പറയുകയും കേൾക്കുകയും ചെയ്യുന്നതിലൂടെ നിർവൃതി അനുഭവിക്കുന്നവരുമാണ്.
സ്ത്രീ എന്നാൽ പുരുഷന്റെ കളിപ്പാട്ടം എന്നും സ്ത്രീ- പുരുഷ സ്നേഹം എന്നാൽ ലൈംഗികത എന്നും മാത്രം ചിന്തിക്കാനാകുന്നവർ ചികിത്സ അത്യാവശ്യമാ യിരിക്കുന്ന രോഗാതുരമായ മനസിന്റെ ഉടമകളാണ്. വിശുദ്ധമായ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് കഴിവില്ല. മാത്രമല്ല, പുരോഹിതരും സന്യസ്ഥരുമെല്ലാം മോശക്കാരാണെന്നു വിലപിക്കുന്നവർ സ്വന്തം കുടുംബങ്ങളിലും സമുദായങ്ങളിലുമൊക്കെ കൊടുങ്കാറ്റുയർത്തുന്ന വിവാഹേതര ബന്ധങ്ങളും വിവാഹ പൂർവ ബന്ധങ്ങളും ലൈംഗിക വൈകൃതങ്ങളും കണ്ടില്ലെന്നു നടിക്കുന്നവരാണ്.
ഇത്തിരിപ്പോന്ന കൊറോണ വൈറസിന് മുന്നിൽ ലോകം വിറച്ചുനിൽക്കുന്ന ഈ നിസഹായ വേളയിൽ സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്നവരെ നിലയ്ക്കുനിർത്താൻ നിയമമാണ് വേണ്ടത്. സന്യാസം ആവശ്യമില്ലെന്നു പറയുന്നവരോട് മറുപടി പറയേണ്ട ആവശ്യമില്ല. കാരണം ഈ ഭാരതത്തിൽ തന്നെ ഒരു ലക്ഷത്തിലധികം പേർ സ്വീകരിച്ചിരിക്കുന്ന ഈ ജീവിതാവസ്ഥയുടെ മഹത്വം ഒന്നോ രണ്ടോ പേരു വിചാരിച്ചാൽ ഇല്ലാതെയാകുന്നില്ല.
സന്യാസത്തിലെയും സഭാ സംവിധാനങ്ങളിലെയും ചിട്ടയും ക്രമവും ഫലദായകത്വവും സ്വീകരിക്കാനാകാതെ എല്ലാ സംവിധാനങ്ങളും തച്ചുടയ്ക്കണം എന്ന് ആക്രോശിക്കുന്നവർ തങ്ങൾക്ക് കിട്ടാത്തത് ആർക്കും വേണ്ട എന്ന് ശഠിക്കുന്നവരാണ്. സന്യാസത്തിലെ നിഗൂഢതകൾ തുറന്നുകാണിക്കാൻ എന്ന ഭാവേന കടന്നുവരുന്നവ സന്യാസത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ്. ഇവർ യാഥാർഥ്യം തൊട്ടു തീണ്ടാത്ത ഭാവനാ സൃഷ്ടികൾ നടത്തുന്നു.
ദൈവത്തിന്റെ മേലൊപ്പുള്ള പൗരോഹിത്യവും സന്യാസവും ലോകം ഉള്ള കാലത്തോളം നിലനിൽക്കും എന്നതിൽ തർക്കമില്ല. കാരണം മനുഷ്യ ചിന്തക്കും ബുദ്ധിക്കും അതീതമാണ് ഈ ജീവിതാവസ്ഥകൾ.
സിസ്റ്റർ ഗ്ലോറി സിഎംസി,
കോതമംഗലം