ആലപ്പുഴ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോകബാങ്കിന്റെ പ്രതിനിധി സംഘം ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കളക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എൻ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഗസ്റ്റ്ഹൗസിൽ സംഘത്തെ സ്വീകരിച്ചു.
തുടർന്ന് കളക്ടറുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു സംഘത്തിന്റെ പര്യടനം. വിവിധ വകുപ്പു മേധാവികൾ പ്രളയത്തിൽ തങ്ങളുടെ വകുപ്പിന് കീഴിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലോകബാങ്ക് സംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാൽ 3690.49 കോടി രൂപയുടെ നഷ്ടമാണ് വിവിധ വകുപ്പുകൾ സംഘത്തിനു മുന്പിൽ അവതരിപ്പിച്ചത്.
പത്തംഗ സംഘമാണ് ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയത്. അവലോകന യോഗത്തിനു ശേഷം സബ് കളക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകശേരി പാടശേഖരം, മട വീഴ്ചയുണ്ടായ സ്ഥലങ്ങൾ, പനക്കൽ ചിറ, മീനപ്പള്ളി കായൽ, ആറുബങ്ക് പാടശേഖരം, ഇരുന്പനം എന്നിവിടങ്ങളിലാണ് ആദ്യം സംഘം സന്ദർശനം നടത്തിയത്. ബാങ്ക് പ്രതിനിധികളായ വിനായക് ഘട്ടാട്ടേ, യെഷിക മാലിക്, ദീപാ ബാലകൃഷ്ണൻ, പീയൂഷ് സെക്സരിയാ, അലോക് ഭരദ്വാജ്, ടുലാൽ ചന്ദ്ര ശർമ, അശോക് ശ്രിവാസ്തവാ, പ്രിയങ്ക ദിസനായകെ, പി.കെ. കുര്യൻ, ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. കുട്ടനാട്ടിലെ സന്ദർശനത്തിന് ശേഷം സംഘം ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
പൊതു കെട്ടിടങ്ങൾക്ക് 217.2094 കോടി, റോഡുകൾ പാലങ്ങൾ 1230.63, നഗരത്തിലെ ഓടകൾ, മറ്റു സൗകര്യങ്ങൾ 11.55 കോടി, റൂറൽ ഇൻഫ്രാ സ്ട്രക്ചർ 117.71 കോടി, ജലസ്രോതസ്സുകൾ (ഇറിഗേഷൻ വിഭാഗം) 337.02 കോടി, ഫിഷറീസ്, ടൂറിസം മേഖലകളിലെ ജീവനോപാധികളുടെ നഷ്ടം 234.189 കോടി, കൃഷിയും കന്നുകാലി മേഖലയിലെ 1536.964 കോടി, വൈദ്യുതി വകുപ്പ് 5.22 കോടി എന്നിങ്ങനെയാണ് നാശനഷ്ടക്കണക്ക് അവർക്ക് മുന്പിൽ വച്ചത്. എസി റോഡിന്റെ അവസ്ഥ, മങ്കൊന്പ്, കാവാലം എന്നിവിടങ്ങളിൽ വെള്ളം കയറിയ സ്ഥലം, മട പൊട്ടിയ പാടശേഖരങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു. വീടുകളിൽ വെള്ളം കയറിയതിന്റെ അടയാളങ്ങൾ പരിശോധിച്ചു.
പ്രളയത്തിൽ അകപ്പെട്ട വീടുകളുടെ കേടുപാടുകളും പരിശോധിച്ചു. നീരേറ്റുപുറം ഹൈസ്കൂളിലേക്കുള്ള വഴി ഇടിഞ്ഞതും സംഘം കണ്ടു. പ്രളയത്തിൽ തകർന്ന തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. പ്രളയത്തിൽ അകപ്പെട്ട് നശിച്ച വാഴകൃഷി സംഘം പരിശോധിച്ചു. പാണ്ടനാട് നോർത്തിൽ പ്രളയത്തിൽ അകപ്പെട്ട ു നശിച്ചുപോയ ജാതി കൃഷിയും കണ്ടു.