ആലപ്പുഴ: കുട്ടനാട്ടിൽ പച്ചക്കറി ക്ഷാമം നേരിടുന്ന ക്യാന്പുകളിൽ ബോട്ടുകളിൽ പച്ചക്കറി എത്തിച്ചുതുടങ്ങിയതായും പാചക വാതക സിലണ്ടറുകൾ കൃത്യമായി ക്യാന്പിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ജി. സുധാകരൻ. കുട്ടനാട്ടിലേയും അന്പലപ്പുഴയിലേയും വെള്ളക്കെടുതി നേരിടുന്ന ക്യാന്പുകളും ഗ്രീവൽ സെന്ററുകളും സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാന്പുകളിൽ മികച്ച ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ക്യാന്പംഗങ്ങൾ തന്നോടു പറഞ്ഞതായും മന്ത്രി പറഞ്ഞു.
വൈദ്യസഹായം, മെഡിക്കൽ ആംബുലൻസ്, ജല ആംബുലൻസ്, മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങി സർക്കാരിനു സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ജില്ല ഭരണകൂടം നടത്തുന്നുണ്ട്. ഒരു ലക്ഷം പേർ ക്യാന്പിൽ താമസിക്കുന്പോൾ ചെറിയ പരാതികൾ ഉയരുന്നത് സ്വാഭാവികം. മന്ത്രിമാർ കുട്ടനാട്ടിൽ താമസിക്കുന്നതിലല്ല കാര്യമെന്നും ജനങ്ങൾക്കുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതാണ് അവരുടെ ജോലിയെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മഴക്കെടുതി സംബന്ധിച്ച വീഡിയോ കോണ്ഫറൻസിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി ക്യാന്പുകൾ സന്ദർശിച്ചത്. കുട്ടനാടൻ മേഖലകളിൽ കൂടുതൽ യാത്രാബോട്ടുകൾ ഏർപ്പെടുത്തി. വെള്ളമിറങ്ങിയാലുടൻ സൗജന്യറേഷൻ അനുവദിക്കും. ക്യാന്പുകളിൽ ഭക്ഷണവിതരണം ഉള്ളതിനാൽ അവിടെ ഇപ്പോൾ സൗജന്യറേഷൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളമിറങ്ങിയാലുടൻ മികച്ച രീതിയിൽ പുനഃസ്ഥാപിക്കും. അന്പലപ്പുഴ, കഞ്ഞിപ്പാടം ,നെടുമുടി, കൈനകരി ഭാഗങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദർശനം.
കേന്ദ്രസഹായം കുറവാണെങ്കിൽ സംസ്ഥാന സർക്കാർ ആ കുറവും സംസ്ഥാന സർക്കാർ പരിഹരിക്കും. സംസ്ഥാനത്തിനു സാന്പത്തിക പരിമിതികളുണ്ടെങ്കിലും അധികം തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിൽ ഭക്ഷ്യസാധനങ്ങളും പലവ്യഞ്ജനങ്ങളും ലഭിക്കാൻ ബുന്ധിമുട്ടുള്ള വില്ലേജുകളിൽ ജില്ല ഭരണകൂടവും ഹോർട്ടി കോർപ്പും സഹകരിച്ച് പലവ്യഞ്ജനങ്ങൾ ബോട്ടിൽ എത്തിച്ചു.
ഇതിന്റെ ആദ്യപടിയായി കുട്ടനാട് താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ 150 പലവ്യഞ്ജന കിറ്റുകൾ ബോട്ടിൽ ശേഖരിച്ചു വിതരണം ചെയ്തു. ഓരോ കിറ്റിലും ആയിരം രൂപയ്ക്ക് വരെയുള്ള പച്ചക്കറികളാണുള്ളത്. ക്യാന്പിന്റെ വലിപ്പം അനുസരിച്ച് കൂടുതൽ വലിയ സഞ്ചികൾ നൽകുന്നുണ്ട്. ഒരു ക്യാന്പിലേക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.
ഇന്നലെ രാവിലെ ഡിടിപിസി ജെട്ടിയിൽ നിന്ന് പച്ചക്കറി സഞ്ചികളും വഹിച്ചുള്ള ബോട്ട് സർവീസ് നടത്തി. കുന്പളങ്ങ, ചേന, സവോള, വെള്ളരി, മത്തങ്ങ, മുരങ്ങക്കോൽ, വെണ്ടക്ക, തക്കാളി, കറിവേപ്പില, കാരറ്റ് എന്നിവയാണ് നൽകുന്നത്. താലൂക്ക് ഓഫീസിലെ ജീവനക്കാരാണ് ഇതു വിതരണം ചെയ്യുന്നത്.