തോരാമഴയ്ക്കു കുറവുണ്ടെങ്കിലും കരപ്പുറത്തെ ദുരിതത്തിനും അറുതിയായില്ല
Monday, July 23, 2018 3:12 PM IST
ആലപ്പുഴ: ഒരാഴ്ചയിലേറെയായി നീണ്ടു നിന്ന തോരാമഴയ്ക്ക് ശമനമായെങ്കിലും കരപ്പുറത്തെ ജനങ്ങളുടെ ദുരിത ജീവിതത്തിനു അറുതിയാകുന്നില്ല. തുടർച്ചയായി പെയ്തിരുന്ന മഴ മാറി മാനം തെളിഞ്ഞതോടെ റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും രൂപപ്പെട്ട ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളത്തിനൊപ്പമെത്തിയ മാലിന്യങ്ങളും ചെളിയും ജനവാസ കേന്ദ്രങ്ങളിൽ നിന്നും മാറ്റാൻ ഇനിയും ദിവസങ്ങളേറെയെടുക്കും.
വാട്ടർ അഥോറിട്ടിയുടെ പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത മേഖലകളിലെ കുടിവെള്ള സോത സുകളിൽ ഭൂരിഭാഗവും മലിനീകരിക്കപ്പെട്ട നിലയിലാണ്.
ശുദ്ധജല ലഭ്യത ഉറപ്പാക്കാനുള്ള ബദൽ മാർഗങ്ങൾ അധികൃതർ സ്വീകരിക്കാത്തതിനാൽ കൂടുതൽ മലിനീകരിക്കപ്പെടാത്ത കുടിവെള്ള സോത സുകളിൽ നിന്നുള്ള ജലമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് വാഹനങ്ങളിൽ ശുദ്ധജല ക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജലമെത്തിക്കുന്ന സംവിധാനം നിലവിലെ സാഹചര്യത്തിൽ നടപ്പാക്കണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്. ജനവാസ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആരോഗ്യ ഭീഷണിയും ഉയർത്തുന്നു.
ദിവസങ്ങൾ നീണ്ടു നിന്ന വെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ടി വന്നതിനാൽ പലർക്കും ചർമരോഗങ്ങളും പിടിപെട്ടിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്താൽ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്പോഴും ഇതിൽ ഭൂരിഭാഗവും കടലാസിൽ മാത്രമൊതുങ്ങുകയാണെന്ന ആക്ഷേപമുണ്ട്.