തൊടുപുഴ: കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാസർകോട്ടുനിന്നും ആരംഭിച്ച കേരള കർഷകജാഥയ്ക്കു കോതമംഗലം സോണിൽ ആവശോജ്വലമായ സ്വീകരണം. ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സക്കറിയ ജാഥാ ക്യാപ്റ്റനായ ജനകീയമുന്നേറ്റത്തെ വർണാഭമായ ചടങ്ങുകളോടെയാണ് സ്വീകരിച്ചാനയിച്ചത്. കോതമംഗലം സോണിന്റെ ഓരോ ഇടവകകളിലൂടെയും ഫൊറോനകളിലൂടെയും കടന്നുപോയ ജാഥയ്ക്കു നിറപ്പകിട്ടാർന്ന വരവേല്പാണ് ലഭിച്ചത്. നൂറുകണക്കിനു കർഷകരും കർഷകത്തൊഴിലാളികളും വീട്ടമ്മമാരും കുട്ടികളും അണിനിരന്ന സമ്മേളനങ്ങളിൽ കർഷകരുടെ രോദനങ്ങളും വേദനകളും പ്രതിഫലിച്ചുനിന്നു.
ജാഥ കോതമംഗലം സോണിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മൂവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണം കർഷകരെക്കൊണ്ടുനിറഞ്ഞു. രാവിലെ ഏഴരയ്ക്കു ജനറൽ കോ-ഓർഡിനേറ്റർ ജോയി നടുക്കുടി, വികാരി ജനറാൾ മോണ്‍. ജോർജ് ഓലിയപ്പുറത്തിനു പതാക നൽകി യാത്രയ്ക്കു തുടക്കം കുറിച്ചു. വികാരിജനറാൾ പതാക കോതമംഗലം സോണ്‍ പ്രസിഡന്റ് ജിബോയിച്ചൻ വടക്കനു കൈമാറി. ജിബോയിച്ചനിൽനിന്നും ജാഥാ ക്യാപ്റ്റൻ പതാക ഏറ്റുവാങ്ങിയതോടെ യാത്ര മൂവാറ്റുപുഴയിൽനിന്നും കോതമംഗലത്തേക്കു തിരിച്ചു.
ചിട്ടയായ പ്രവർത്തനത്തിലൂടെ കോതമംഗലം സോണ്‍ ഒരു ജാഥയെ ജനഹൃദയങ്ങളിലേക്കു പ്രവേശിപ്പിക്കുകയായിരുന്നു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, സംസ്ഥാന ജോയിന്റ് ഡയറക്ടറും സോണ്‍ ഡയറക്ടറുമായ ഫാ. ജിനോ പുന്നമറ്റത്തിൽ, സോണ്‍ ജോയിന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, ജനറൽ കോ-ഓർഡിനേറ്റർ ജോയി നടുക്കുടി, ജനറൽ കണ്‍വീനർ ഫാ.ജോസ് കിഴക്കേൽ, സോണ്‍ പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, സെക്രട്ടറി തോമസ് കുണിഞ്ഞി, ട്രഷറർ ടോം ജെ. കല്ലറക്കൽ, വനിതാ ഫോറം പ്രസിഡന്റ് ഷീല രാജു പാലയ്ക്കൽ തുടങ്ങിയവർ നിർദേശങ്ങളുമായി മുന്നിൽ നിന്നു നയിച്ചു.
നൂറുകണക്കിനു വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ചെണ്ടമേളങ്ങളും മുത്തുക്കുടകളും ഫ്ളാഷ്മോബും ചായക്കടയും കർഷകജാഥയ്ക്കു ശോഭ പകർന്നു. അതോടൊപ്പം ഗാന്ധിവേഷവുമായി തോമസ് കുഴിഞ്ഞാലി റാലിക്കും ജാഥയ്ക്കും പുതിയൊരു അർഥതലം പകർന്നു.
വിവിധ മേഖലകളിൽ വികാരി ജനറാൾ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, ഫാ. ജോസ് നീറംപുഴ, ഫാ. ജോണ്‍ പിച്ചാപ്പിള്ളിൽ, ഫാ. പോൾ നെടുംപുറം, ഫാ. ജോർജ് വടക്കൻ, ഫാ. ജോസ് മോനിപ്പിള്ളി, ഫാ. ജോസഫ് അടപ്പൂര്, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജയിംസ് വരാരപ്പിള്ളിൽ, ഫാ. മാത്യു വടക്കുംപാടത്ത്, ഫാ. ഫ്രാൻസിസ് കീരാപ്പാറ, ഫാ. മാത്യൂസ് മാളിയേക്കൽ, ഫാ. തോമസ് പോത്തനാമൂഴി, ഫാ. ജോർജ് വള്ളോംകുന്നേൽ, ഫാ. മാത്യു അത്തിക്കൽ തുടങ്ങിയവരുടെ സാന്നിധ്യം ശക്തിപകർന്നു.
മൂവാറ്റുപുഴയിൽനിന്നും കോതമംഗലം, ഉൗന്നുകൽ, പൈങ്ങോട്ടൂർ, വണ്ണപ്പുറം, കരിമണ്ണൂർ, മുതലക്കോടം, മൈലക്കൊന്പ്, വാഴക്കുളം, ആരക്കുഴ, വഴിത്തല വഴി തൊടുപുഴയിൽ സമാപിക്കുന്പോൾ വൈകുന്നേരമായി. മൂവാറ്റുപുഴയിൽനിന്നും ആനയിക്കപ്പെട്ട ജാഥ 12 സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് തൊടുപുഴയിൽ സമാപിച്ചത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യാനോസ് ഫൊറോന പള്ളി അങ്കണത്തിൽ നിന്നും കർഷകരുടെയും ഡിഎഫ്സി പ്രവർത്തകരുടെയും വീട്ടമ്മമാരുടെയും യുവാക്കളുടെയും നൂറുകണക്കിനു പ്രവർത്തകരുടെയും അകന്പടിയോടെ ആരംഭിച്ച കർഷകറാലി മുനിസിപ്പൽ മൈതാനിയിലേക്കു പുറപ്പെട്ടു. ജാഥ ക്യാപ്റ്റനോടൊപ്പം സംസ്ഥാന നേതാക്കളും സോണ്‍ ഭാരവാഹികളും അണിനിരന്ന റാലിയെ ആവേശം കൊള്ളിച്ച് കോതമംഗലംരൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും അണിചേർന്നു.
തൊടുപുഴ ടൗണ്‍ ഫൊറോന പള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രീയപാർട്ടികൾ കർഷകരെ മറന്ന് കോർപറേറ്റുകൾക്കുവേണ്ടിയാണു ഭരിക്കുന്നതെന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണത്തിൽ ചൂണ്ടികാട്ടി. കർഷകർക്കു വേണ്ടി കർഷകർ ഒന്നിച്ചു നിന്നാൽ ഏതു സർക്കാരും അവരുടെ ആവശ്യം സാധിച്ചുതരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ജാഥ അവസാനിക്കുന്നില്ല, കർഷകരുടെ ആവശ്യത്തിനു വേണ്ടിയുള്ള യാത്രയുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകജാഥ കോതമംഗലം സോണിൽ സമാപിച്ചു, ഇടുക്കി സോണിലേക്കു ഇന്ന് പ്രവേശിക്കും.
ജോണ്സണ് വേങ്ങത്തടം