കേരളത്തിലെ സ്വർണത്താവളം
Thursday, September 22, 2022 3:02 PM IST
കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞ മൂന്നര വർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 220 കിലോയോളം സ്വർണമാണ്. ഈ മാസം രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഒന്നരക്കോടിയുടെ സ്വർണമാണു പിടികൂടിയത്.
സ്വർണം പിടികൂടാൻ കസ്റ്റംസും സിഐഎസ്എഫും പോലീസും വിമാനത്താവളത്തിൽ ജാഗ്രത പാലിക്കുന്പോഴും സ്വർണക്കടത്തു തുടരുകയാണ്. പിടികൂടുന്ന കണക്കുകളിൽ കരിപ്പൂരിനെയും മംഗളൂരുവിനെയും പിന്നിലാക്കിയാണ് കണ്ണൂർ വഴിയുള്ള സ്വർണക്കടത്ത്. ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഇതു കണക്കു കൂട്ടിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്.
സ്വർണക്കടത്തിന് പല വഴികൾ
പിടികൂടാതിരിക്കാൻ സ്വർണക്കടത്തിന് പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് സ്വർണക്കടത്തുകാർ. പാന്റ്സിൽ തേച്ചുപിടിപ്പിച്ച സ്വർണമിശ്രിതമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സ്ത്രീകൾ അടക്കമുളളവർ സ്വർണക്കടത്ത് നടത്തുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും സ്വർണം കടത്തുമ്പോൾ കസ്റ്റംസിന്റെ പിടിയിയിലായിരുന്നു. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയിൽ എളുപ്പം പിടികൂടാൻ സാധ്യത കുറവായതിനാലാണ് ഈ രീതി സ്വീകരിക്കുന്നത്.
വിദേശത്ത് നിന്നെത്തിയ യാത്രക്കാരന്റെ വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു. ട്രോളിക്കുള്ളിലും ചോക്ലേറ്റിനുള്ളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വർണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തിൽ ബെൽറ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേർത്തും സ്വർണം കടത്താറുണ്ട്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ അറസ്റ്റിലാകുന്നവരിൽ ഏറെയും കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ്. കർണാടക, തമിഴ്നാട്, മുംബൈ സ്വദേശികളും പിടിയിലായിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും സ്വർണക്കടത്തിന് ഉപയോഗിക്കുന്നതും കൂടി വരികയാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് ഭൂരിഭാഗം കേസുകളിലും സ്വർണക്കടത്തുകാർ അറിയാറില്ല. സ്വർണം ഏൽപ്പിക്കുന്നതും കൈമാറേണ്ടതും മുൻപരിചയമില്ലാത്തവരായിരിക്കും.
2018 ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളത്തിൽ പതിനാറാം ദിവസം തന്നെ ആദ്യ സ്വർണക്കടത്ത് പിടികൂടിയിരുന്നു. രണ്ടുകിലോ സ്വർണവുമായി കതിരൂർ സ്വദേശി പിടിയിലായതാണ് ആദ്യ കേസ്. 2019 ഓഗസ്റ്റ് 19ന് നാലു പേരിൽ നിന്നായി 11.9 കിലോ സ്വർണം പിടികൂടിയതാണ് കണ്ണൂർ വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ട. ആകെ 4.15 കോടി രൂപയുടെ സ്വർണമാണ് അന്ന് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങളിലും വിമാനത്താവളത്തിലെ ശുചിമുറിയിലും ഉപേക്ഷിക്കപ്പെട്ട നിലയിലും പലതവണ സ്വർണം കണ്ടെടുത്തിട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പാകുമ്പോൾ ഉപേക്ഷിക്കുന്ന സ്വർണമാണിത്.

കസ്റ്റംസിനെ വെട്ടിച്ചാൽ പോലീസ് പിടിക്കും
കസ്റ്റംസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നു പോലീസ് സ്വർണം പിടിച്ചത് നാലു തവണ. രണ്ടു മാസത്തിനുള്ളിൽ നാലു പേരിൽ നിന്നായി രണ്ടു കോടിയുടെ സ്വർണമാണ് വിമാനത്താവള പോലീസ് പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് പോലീസ് സ്റ്റേഷൻ സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയ്ക്ക് ശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്തിറങ്ങുന്ന സംശയമുള്ള യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാണ് സ്വർണം കണ്ടെത്തുന്നത്.
സിഐ എ. കുട്ടികൃഷ്ണൻ വിമാനത്താവള സ്റ്റേഷനിൽ ചാർജെടുത്ത സ്റ്റേഷമാണ് ആദ്യമായി സ്വർണം പിടികൂടിയത്. രണ്ടു മാസത്തിനുള്ളിൽ നാലു പേരിൽ നിന്നായി രണ്ടു കോടിയുടെ സ്വർണമാണ് പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് സ്വർണക്കടത്തുകാരെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം പോലീസ് കണ്ടെടുത്തത്. സ്യൂട്ട് കെയ്സിനുള്ളിൽ സൈഡ് ബീഡിംഗ് രൂപത്തിൽ സ്വർണം ഒളിപ്പിച്ചും മറ്റും കടത്തുമ്പോഴാണ് പിടികൂടുന്നത്.
കഴിഞ്ഞ ജൂൺ 11- നാണ് ആദ്യമായി പോലീസ് 38 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. രണ്ടു മാസത്തിനുള്ളിൽ നാലുപേരിൽ നിന്നായി രണ്ടു കോടിയോളം രൂപ വരുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത്. വിദേശത്തു നിന്നുകൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനുളളിലെ പരിശോധനയിൽ പിടിക്കപ്പെടാതെ കടത്തുന്ന സ്വർണം വിമാനത്താവളത്തിനു പുറത്തു വച്ചു തട്ടിപ്പറിച്ചെടുക്കുന്നതു വ്യാപകമായ സാഹചര്യത്തിൽ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുളള സ്ക്വാഡ് വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലുണ്ട്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന വിധത്തിലാണ് സ്ക്വാഡ് നിരീക്ഷിക്കുക. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്തു പരിശോധിക്കും.
സ്വർണം പിടികൂടാൻ സിഐഎസ്എഫും
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫും ആദ്യമായി സ്വർണം പിടികൂടി. ആഭ്യന്തര യാത്രക്കാരനിൽ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. വടകര സ്വദേശി സി.കെ. ജസീലിൽ നിന്നാണ് 22 ലക്ഷത്തോളം രൂപ വരുന്ന അരക്കിലോയോളം സ്വർണം പിടിച്ചത്. ബംഗളൂരു വഴി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്കു പോകാനെത്തിയതായിരുന്നു. ഇയാളിൽ നിന്നും വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വച്ചു പരിശോധനയ്ക്കിടെയാണ് സിഐഎസ്എഫ് സ്വർണം പിടിച്ചത്.
വിദേശത്തു നിന്നു കടത്തിക്കൊണ്ടു വന്ന സ്വർണം മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതിനിടെയാണു പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കിടെ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണ് രണ്ട് ഗോൾഡ് കോമ്പൗണ്ടുകൾ സിഐഎസ്എഫ് കണ്ടെത്തിയത്. യാത്രക്കാരൻ ഗൾഫ് എയർ വഴി ബഹ്റൈനിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴിയെത്തിയതായിരുന്നു.
ജിജേഷ് ചാവശേരി