ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്ള തയാറെടുപ്പിലാണ് കണ്ണൂർ. കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ രണ്ടു പൈതൃക നഗരങ്ങളുള്ള അത്യപൂർവ സ്ഥലം എന്ന നേട്ടത്തിലേക്കാണ് കണ്ണൂർ നടക്കുന്നത്. തലശേരിയെന്ന പൈതൃക നഗരത്തിനു പുറമേ കണ്ണൂർ സിറ്റി എന്ന ചെറുപട്ടണം കൂടി ഈ നേട്ടം സ്വന്തമാക്കുകയാണ്.
വിദേശികളെയും അവരുടെ സംസ്കാരത്തെയും ബഹുമാനിക്കുകയും അവരെക്കൂടി ചേർത്തുപിടിക്കുകയും ചെയ്ത നഗരമാണ് കണ്ണൂർ സിറ്റി. കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ക്ലാവ് പിടിച്ചു പോയ ചരിത്രവും സാംസ്കാരിക പെരുമയും തേച്ചുമിനുക്കിയെടുക്കേണ്ടതുണ്ട്. കണ്ണൂർ സിറ്റി പെരുമയെ വരുംതലമുറയ്ക്കു മുന്നിൽ പുനരാവിഷ്കരിച്ച് ചരിത്രത്തെ കണ്ടറിഞ്ഞ് ഉൾക്കൊള്ളാനുള്ള പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത്.
നേരത്തെ തന്നെ സിറ്റിയിലെ നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടികൾ വേണമെന്നു ചരിത്രകാരൻമാരുൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. അതിൽ അറയ്ക്കൽ കെട്ടിന്റെ ഒരു ഭാഗം മ്യൂസിയമാക്കി സംരക്ഷിച്ചു എന്നതു മാത്രമാണ് ആശ്വസിക്കാൻ വക നൽകിയിരുന്നത്.
തദ്ദേശീയ-വിദേശീയ നിർമാണ സാങ്കേതിക വിദ്യയുടെ പ്രതിഫലനമായിരുന്നു സിറ്റിയിലെ പാലമഠം. നിർമാണ രീതിയുടെ പ്രത്യേകതയായിരുന്നു ഈ കെട്ടിടത്തിന്റെ സവിശേഷത. പാലമഠം സംരക്ഷിക്കണമെന്ന ആവശ്യത്തോട് സർക്കാരുകൾ മുഖം തിരിച്ചപ്പോൾ തകർന്നു വീഴാനായിരുന്നു ആ ചരിത്രസ്മാരകത്തിന്റെ വിധി.
കണ്ണൂരിന്റെ ചരിത്രസ്മാരകങ്ങൾ സംരക്ഷിച്ച് സിറ്റിയെ പൈതൃക നഗരമാക്കി മാറ്റുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിക്കുകയുണ്ടായി. ഇതോടു കൂടി കണ്ണൂരിന്റെ ഏറ്റവും പുരാതന നഗരമായ സിറ്റി പ്രതീക്ഷയിലാണ്.
അറയ്ക്കൽ രാജവംശവും സിറ്റിയും
അറയ്ക്കൽ രാജവംശത്തെ പരാമർശിക്കാതെ കണ്ണൂരിനും സിറ്റിക്കും ചരിത്രമില്ല. സിറ്റി എന്ന പഴയ തുറമുഖ വാണിജ്യ നഗരം രൂപപ്പെട്ടതു തന്നെ അറയ്ക്കൽ രാജവംശത്തിന്റെ സാന്നിധ്യമുള്ളതിനാലാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ കൊട്ടാരത്തിന്റെ ചുറ്റുമായി വളർന്ന ഈ ചെറുനഗരം ഒരു കാലത്ത് ലോകശ്രദ്ധ നേടിയ വാണിജ്യകേന്ദ്രമായിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരുടെ അധികാരം കരയിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ അറയ്ക്കലിന്റെ അധികാര പരിധി കടലും കടന്ന് ലക്ഷദ്വീപിലും മാലിദ്വീപു വരെയും എത്തിയിരുന്നു. കടലിലും അധികാരമുണ്ടായിരുന്ന ഏക രാജവംശവും അറയ്ക്കലാണ്. പുരാതനകാലം മുതലേ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖം കൂടിയായിരുന്ന കണ്ണൂർ.
അറയ്ക്കൽ കൊട്ടാരത്തിനും പണ്ടകശാലകൾക്കും സമീപമായുള്ള പ്രദേശം പ്രധാന വാണിജ്യകേന്ദ്രമായി വളർന്നത് പെട്ടെന്നായിരുന്നു. വാണിജ്യ വ്യാപാര ശാലകളും പ്രദേശത്തെ തിരക്കുമാണ് പുരാതനകാലത്തു തന്നെ ഈ ചെറുപ്രദേശത്തിന് സിറ്റി എന്ന പേരു വരാൻ കാരണമായത്. കാലത്തിന്റെ കുതിപ്പിനൊപ്പം മുന്നേറാൻ കഴിയാഞ്ഞതോടെയാണ് സിറ്റിയുടെ വാണിജ്യപ്പെരുമയ്ക്ക് മങ്ങലേറ്റത്. പന്ത്രണ്ടാം നൂറ്റാണ്ടു മുതലേ അറയ്ക്കൽ കുടുംബം നിലവിലുണ്ടായിരുന്നതായി അറയ്ക്കൽ രേഖകൾ സൂചിപ്പിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് അറയ്ക്കൽ മലബാറിലെ പ്രബല ശക്തികളിൽ ഒന്നായി വളരുന്നത്.
തുറമുഖ നഗരത്തിലേക്ക് സ്വാഗതം
നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രസ്മാരകങ്ങളാൽ സന്പന്നമാണ് സിറ്റി. സിറ്റിയിലെ ഏറ്റവും പ്രധാന ചരിത്രസ്മാരകമേതെന്ന് ചോദിച്ചാൽ അറയ്ക്കൽ കെട്ട് എന്നല്ലാതെ മറ്റൊരുത്തരമില്ല. അറക്കൽ രാജവംശത്തിന്റെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയായ അറയ്ക്കൽ മ്യൂസിയമടങ്ങുന്നതാണ് അറയ്ക്കൽകെട്ട്. അറയ്ക്കൽ കെട്ടിന്റെ പ്രവേശന കവാടത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മണിമേട, അറയ്ക്കൽ കെട്ടിന്റെ അനുബന്ധ കെട്ടിടങ്ങൾ, പണ്ടകശാലകൾ, അറയ്ക്കൽപള്ളി, സിറ്റി ജുമാമസ്ജിദ് എന്നിവയെല്ലാം സിറ്റിയിലെത്തുന്ന സഞ്ചാരികൾക്ക് നടന്നു കാണാവുന്ന ചരിത്രസ്മാരകങ്ങളാണ്.
തൊട്ടടുത്തായി സെന്റ് ആഞ്ചലോസ് കോട്ട, ക്രിസ്ത്യൻ പള്ളികൾ, കണ്ണൂർ കടലോര പ്രദേശങ്ങൾ എന്നിവയുമുണ്ട്. അറയ്ക്കലുമായി ബന്ധമുണ്ടെന്ന് ഐതിഹ്യമുള്ള ചിറയ്ക്കൽ കോവിലകവും ഇതിനു സമീപത്താണ്.
അറയ്ക്കലിനെയും ചിറയ്ക്കലിനെയും ബന്ധിപ്പിച്ചുള്ള ഒരു ടൂറിസം സർക്യൂട്ടും പൈതൃക നഗര പദ്ധതിയിൽ നടപ്പാവും.
ഇതോടൊപ്പം മരത്തിലും കല്ലിലുമായി നിർമിച്ച നിരവധി പരന്പരാഗത മലബാർ മുസ്ലിം തറവാടുകളും സിറ്റിയിലും സമീപങ്ങളിലുമായുണ്ട്. തച്ചുശാസ്ത്രത്തിന്റെ സൂക്ഷ്മതയുടേയും കരകൗശല മികവിന്റെയും സമന്വയങ്ങളാണ് ഈ തറവാടുകൾ. സിറ്റിയിലെത്തുന്നവർക്ക് പുരാതനമായ ഈ നിർമാണ രീതിയുടെ വ്യത്യസ്തത കണ്ടറിയാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. കൊച്ചിയിലെ മട്ടാഞ്ചേരി ജൂതത്തെരുവും സംരക്ഷിച്ച അതേ രീതിയാണ് സിറ്റിയിലും നടപ്പാക്കുക. മനോഹരമായ ഗതകാല തെരുവുകളും വ്യാപാര കേന്ദ്രങ്ങളും ഇത്തരത്തിൽ പുനരാവിഷ്കരിക്കും. പ്രാദേശിക പങ്കാളിത്തത്തോടെയുള്ള പഴമയുടെ പുനരാവിഷ്കാരമാണ് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്ത് രൂപരേഖ തയാറാക്കും.
നുകരാം രുചിക്കൂട്ടുകൾ
പുരാതന വ്യാപാര വാണിജ്യ കേന്ദ്രമെന്നതിനൊപ്പം വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ കേന്ദ്രം കൂടിയിയായിരുന്നു പഴയ സിറ്റി. വ്യാപാരത്തിനായി കപ്പലുകളിൽ എത്തുന്ന വിദേശികളിലൂടെ അവരുടെ രുചിക്കൂട്ടുകളും സിറ്റിയുടെ സ്വന്തമായി മാറിയിരുന്നു. വൈവിധ്യമാർന്ന അറബ്, പോർച്ചുഗീസ് രുചിക്കൂട്ടുകളാൽ സന്പന്നമായിരുന്നു പഴയ സിറ്റി. കൂടാതെ മറ്റെവിടെയുമില്ലാത്ത തനത് മുസ്ലിം ഭക്ഷണത്താലും ശ്രദ്ധേയമായിരുന്നു. മധുരമുള്ള പഴങ്ങളും മറ്റും പ്രത്യേക രീതിയിൽ ഉപ്പിലിട്ട ഭക്ഷ്യവിഭവമാക്കുന്ന അത്യപൂർവമായ രീതിയും സിറ്റിക്കു മാത്രം അവകാശപ്പെട്ടതാണ്. പുരാതന കാലം മുതൽക്കേയുള്ള രീതി ഇപ്പോഴും സിറ്റിയിൽ പിന്തുടരുന്നുണ്ട്. ഇത്തരം ഭക്ഷണ വൈശിഷ്ട്യങ്ങളെല്ലാം തിരികെ കൊണ്ടുവരാനുള്ള സംവിധാനങ്ങളും ആലോചനയിലുണ്ട്.
പഴമയെ പുണർന്ന്
ചരിത്രത്തിലേക്ക് തിരിച്ചു നടക്കുന്പോൾ പഴമയിലൂന്നിയുള്ള കുതിപ്പാകും സിറ്റിയിൽ ഉണ്ടാകുക. പൈതൃക നഗമായി മാറുന്പോൾ അനന്തമായ സാധ്യതകളാണ് സിറ്റിക്ക് തുറന്നു കിട്ടുക. കരകൗശല ഉത്പന്നങ്ങളുടെയും കൈത്തറി ഉത്പന്നങ്ങളുടെയും വിപണന സാധ്യതയിലേക്ക് കൂടി വാതിലുകൾ തുറക്കപ്പെടും. പൈതൃക നഗരയിലേക്കു തദ്ദേശീയരും വിദേശികളും എത്തുന്പോൾ കണ്ണൂരിന്റെ പ്രാചീന നഗരം വീണ്ടും സജീവമാകും. ശുചിത്വ നിലവാരം ഉൾപ്പെടെയുള്ളവ ഉയർന്ന നിലയിലേക്ക് മാറുകയും ചെയ്യും.
കൂടെയുണ്ട് രാജകുടുംബവും
പുരാതന നഗരമായ സിറ്റിയെ പൈതൃക നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അറക്കൽ രാജവംശ പ്രതിനിധിയും അറയ്ക്കൽ മ്യൂസിയം ചെയർമാനുമായ ആദി രാജ മുഹമ്മദ് റാഫി പറഞ്ഞു. സിറ്റിയെ പൈതൃകനഗരമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിൽ വിശദമായ ഒരു പ്രോജക്ട് തയാറാക്കി സർക്കാരിനു സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജകുടുംബം. അറയ്ക്കൽ മ്യൂസിയത്തിന്റെ സമീപമായുള്ള നാശോൻമുഖമായിക്കിടക്കുന്ന അനുബന്ധ കെട്ടിടങ്ങളുടെ സംരക്ഷണം, പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ, സാംസ്കാരിക വിനിമയ കേന്ദ്രം, വ്യാപാര ചരിത്രം പ്രതിപാദിക്കുന്ന പ്രത്യേക മ്യൂസിയം, കലാരൂപങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമാണ-വിപണനം, പൗരാണിക തനിമ നിലനിർത്തിയുള്ള യാത്രകൾ (കുതിര സവാരി, കുതിരവണ്ടി, കാളവണ്ടി തുടങ്ങിയ സംവിധാനങ്ങൾ) എന്നിവയടങ്ങുന്ന വിപുലമായ പ്രോജക്ടാണ് തയാറാക്കുക.
ലോകം മുഴുവൻ പൈതൃകങ്ങളെ സംരക്ഷിക്കാൻ എത്രയോ മുന്പു തന്നെ രംഗത്തിറങ്ങിയപ്പോഴും നാം മടിച്ചു നിൽക്കുകയായിരുന്നു.1500 ലേറെ വർഷങ്ങളുടെ പാരന്പര്യമുള്ള രാജവംശവും തുറമുഖ നഗരവുമാണ് സിറ്റി. ഇത്രയും പാരന്പര്യമുള്ള പ്രദേശത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനം നേരത്തെ തുടങ്ങേണ്ടതായിരുന്നു. ഇനിയും അമാന്തിച്ചാൽ ചരിത്രസ്മാരകങ്ങൾ വിദൂരമല്ലാതെ മണ്ണോടു ചേർന്നേക്കും. അങ്ങനെ സംഭവിച്ചാൽ അത് നാം ചരിത്രത്തോടും വരും തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കുമെന്നും ആദിരാജ മുഹമ്മദ് റാഫി പറഞ്ഞു.
നിശാന്ത് ഘോഷ്