അപ്പൂപ്പനാണ് ഹീറോ!
Friday, October 16, 2020 4:54 PM IST
1945 നവംബർ 23ന് എലിസബത്ത് വൈറ്റിന്റെയും ഒലവ് മാഗ്നസിന്റെയും മൂന്നു മക്കളിൽ രണ്ടാമനായി സ്കോട്ലൻഡിലെ ഫ്രേസർബർഗിൽ ഡെന്നിസ് ആൻഡ്രൂ നിൽസണ് ജനിച്ചു. തുടക്കത്തിൽ വലിയ കുഴപ്പമില്ലാതെ പോയ ദാന്പത്യത്തിൽ വിള്ളലുകൾ വീണതോടെ എലിസന്പത്തും ഒലവും പിരിയാൻ തീരുമാനിച്ചു. ജോലിയല്ലാതെ മറ്റൊന്നും തന്നെ ബാധിക്കുന്നില്ല എന്നുകരുതി ജീവിക്കുന്ന ഒലവിനൊപ്പം മക്കളെ വിടാൻ എലിസബത്ത് തയാറായിരുന്നില്ല. അതിനാൽ മൂന്നു മക്കൾക്കൊപ്പം എലിസബത്ത് തന്റെ മാതാപിതാക്കൾക്കരികിലേക്കു പോയി. ഡെന്നിസിന് ഓർമ വച്ച കാലം മുതൽ തന്റെ അമ്മയുടെ അച്ഛനൊപ്പമായിരുന്നു ജീവിതം.
അപ്പൂപ്പൻ എന്നതിനപ്പുറം ഡെന്നിസിന് ഏറ്റവും പ്രിയപ്പെട്ട ചങ്ങാതികൂടിയായിരുന്നു അപ്പൂപ്പൻ ആൻഡ്രൂ വൈറ്റ്. മത്സ്യത്തൊഴിലാളിയായ അപ്പൂപ്പൻ വൈകുന്നേരങ്ങളിലെ സാവാരിക്കിടെ കുഞ്ഞ് ഡെന്നിസിനു കടലിന്റെ കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. ശരിക്കുംഅവന്റെ കളിക്കൂട്ടുകാരൻ അപ്പൂപ്പനായിരുന്നു. ഒപ്പം കളിക്കാൻ സഹോദരങ്ങളുണ്ടെങ്കിലും അപ്പൂപ്പൻ കടലിൽ പൊയ്ക്കഴിഞ്ഞാൽ മടങ്ങി വരുവോളം ഡെന്നിസ് കാത്തിരിപ്പായിരുന്നു.
തിരിച്ചുവരാതെ
അങ്ങനെയിരിക്കെ ഒരു ദിവസം കുഞ്ഞു ഡെന്നിസിനോടു യാത്ര പറഞ്ഞു കടലിലേക്കു പോയ ആൻഡ്രു മടങ്ങി വന്നതു തണുത്തു മരവിച്ച ശരീരമായാണ്. മത്സ്യബന്ധനത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് ആൻഡ്രുവിന്റെ ജീവനെടുത്തത്. അപ്പൂപ്പന്റെ വിയോഗം മറ്റു രണ്ടുപേരെക്കാളധികം ഷോക്കേൽപ്പിച്ചതു ഡെന്നിസിനെയാണ്. "സാരമില്ല ഡെന്നിസ്. അപ്പൂപ്പൻ ഉറങ്ങുകയാണ്. അദ്ദേഹം സുഖമായി ഉറങ്ങിക്കോട്ടെ.
അദ്ദേഹമിപ്പോൾ ഏറ്റവും സുന്ദരമായ മറ്റൊരു ലോകത്താണ്''- മരിച്ചു കിടക്കുന്ന അപ്പൂപ്പനരികിൽനിന്നു മാറാതെ നിറകണ്ണുകളോടെ നിന്ന ഡെന്നിസിനെ ആശ്വസിപ്പിച്ച് അമ്മ പറഞ്ഞു. എന്നാൽ, അപ്പൂപ്പൻ അപ്രതീക്ഷിതമായി വിടപറഞ്ഞ ഷോക്കിൽനിന്നു കുഞ്ഞു ഡെന്നീസിനെ മോചിപ്പിക്കാൻ ആ വാക്കുകൾക്കായില്ല. ഒരുപക്ഷേ അവന്റെ അച്ഛൻ ഒപ്പമുണ്ടായിരുന്നെങ്കിൽ ഇതിനെ കുറെയൊക്കെ തരണം ചെയ്യാൻ കഴിഞ്ഞേനെ.
എന്തായാലും അന്നോളം വളരെ ഉത്സാഹവാനായിരുന്ന ഡെന്നിസ് പതുക്കെ പതുക്കെ ആരോടും മിണ്ടാതെയായി. ഉറക്കംകഴിഞ്ഞു മടങ്ങിയെത്തുന്ന അപ്പൂപ്പനായി ആ ആറു വയസുകാരൻ അദ്ദേഹത്തിന്റെ ശവക്കല്ലറയ്ക്കരികിലും കടൽക്കരയിലുമെല്ലാം പലപ്പോഴും കാത്തുനിന്നു. പതിയെപ്പതിയെ അപ്പൂപ്പൻ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യത്തോട് അവൻ പൊരുത്തപ്പെട്ടു തുടങ്ങി. എങ്കിലും മറ്റാരോടും അതുപോലൊരു അടുപ്പം വളർത്തിയെടുക്കാൻ അവൻ തയാറായിരുന്നില്ല. അപ്പൂപ്പനാണ് തന്റെ ഹീറോയെന്നും അദ്ദേഹമാണ് തന്നെ സംരക്ഷിക്കുന്നതെന്നും ചോദ്യം ചെയ്യലിനിടയിൽ ഡെന്നിസ് പോലീസിനോടു പിന്നീടു പറഞ്ഞിരുന്നു.
ജീവിതം മാറുന്നു
പിതാവ് മരിച്ച് അധികം വൈകാതെ എലിസബത്ത് കുട്ടികളുമായി പുതിയ ഫ്ളാറ്റിലേക്കു മാറി. ഇതാണ് ഒരുപക്ഷേ, ഡെന്നീസിന്റെ ജീവിതത്തിന്റെ ഗതിമാറ്റി വിട്ട സംഭവമെന്നു പറയാം. വൈകാതെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാൽ, രണ്ടാനച്ഛന്റെ പല രീതികളോടും പൊരുത്തെപ്പെടാനാകാതെ വന്നതോടെ ഡെന്നിസ് വീടുവിട്ടിറങ്ങി. കൗമാരപ്രായത്തിലേക്കു കടന്നതോടെ തന്നിൽ സംഭവിച്ച മറ്റൊരു പ്രശ്നവും അയാൾ തിരിച്ചറിഞ്ഞു. സ്വാഭാവികമായി സ്ത്രീകളോടു തോന്നേണ്ട താത്പര്യവും ആകർഷണവും തനിക്ക് തോന്നുന്നില്ലെന്ന് അയാൾ മനസിലാക്കി. താനൊരു സ്വവർഗാനുരാഗിയാണെന്ന തോന്നൽ അയാളെ ഞെട്ടിച്ചു. പിന്നീടു പലപ്പോഴും ഇതേ കാരണത്തെച്ചൊല്ലി ജ്യേഷ്ഠൻ ഒലവ് ജൂണിയർ ഡെന്നിസിനെ പരസ്യമായി കളിയാക്കിയിരുന്നു.
മദ്യവും സുഹൃത്തും
പഠനത്തിൽ മിടുക്കനായിരുന്ന ഡെന്നിസ് പതിനാറാം വയസിൽ പട്ടാളത്തിൽ ചേർന്നു. യാത്രകൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഡെന്നിസ് സേനയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ, പൊതുവേ നാണക്കാരനും അന്തർമുഖനുമായിരുന്ന ഡെന്നിസ് ഇതു മറയ്ക്കാനായി അമിതമായി മദ്യം കഴിക്കുമായിരുന്നു. ഒടുവിൽ പതിനൊന്നു വർഷത്തെ മിലിട്ടറി ജീവിതം അവസാനിപ്പിച്ചു ഡെന്നിസ് പോലീസ് സേനയിൽ ചേർന്നു. ജോലി ഇഷ്ടപ്പെട്ടുവെങ്കിലും മദ്യം ഇതിനകം അയാളെ കീഴടക്കി കഴിഞ്ഞിരുന്നു.
പലപ്പോഴും മദ്യപാനം പരിധിവിട്ടു. കുറച്ചുനാൾ സേനയിൽ തുടർന്ന ശേഷം ഡെന്നിസ് സെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിച്ചു തുടങ്ങി. ഇതിനിടെ, 1975ൽ ആൺസുഹൃത്തിനൊപ്പം അയാൾ മെൽറോസ് അവന്യുവിലെ ഫ്ളാറ്റിലേക്കു താമസം മാറി. എന്നാൽ, കുറച്ചുകാലം ഒന്നിച്ചു താമസിച്ച ശേഷം സുഹൃത്ത് ഡെന്നിസിനെ ഉപേക്ഷിച്ചുപോയി. ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഉപേക്ഷിച്ചുപോയത് കടുത്ത മാനസികാഘാതമാണ് ഇയാളിൽ സൃഷ്ടിച്ചത്. ഇതു പതുക്കെ അയാളെ അപകടകാരിയായ മറ്റൊരു മനുഷ്യനാക്കി മാറ്റി. (തുടരും)
തയാറാക്കിയത്: അനാമിക