ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
Monday, May 26, 2025 5:25 PM IST
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനക്കേസ് ഒന്നര പതിറ്റാണ്ടിനുശേഷം ചുരുളഴിയുന്നു. ലോക്കല്‍ പോലീസ് ഏറെ പഴികേട്ട കേസിന്റെ അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ച് ആണ് വിജയകരമായ പരിസമാപ്തിയിലെത്തിച്ചിരിക്കുന്നത്.
പെണ്‍കുട്ടി പീഡനത്തിനിരയായെന്നും അവളുടെ മരണം കൊലപാതകമാണെന്നും കണ്ടെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതി പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെ (52) അറസ്റ്റ് ചെയ്തു.
2010 ജൂണ്‍ ആറു മുതല്‍ പെണ്‍കുട്ടിയെ കാണാതാകുന്നത്. നിര്‍മാണ കരാറുകാരനായ ബിജു പൗലോസ് ഗായകനും കരാട്ടെ പരിശീലകനും കൂടിയായിരുന്നു. പെണ്‍കുട്ടിയും പ്രതിയും ഗാനമേള ട്രൂപ്പിലെ ഗായകരായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ ഭാര്യയും രണ്ടു മക്കളുമുള്ള ബിജു ശ്രമിച്ചിരുന്നു. ഇതിനായി മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങി നല്കി. പ്ലസ്ടുവിനു ശേഷം പെണ്‍കുട്ടി കാഞ്ഞങ്ങാട്ട് ടിടിസി പഠനത്തിനായി ചേര്‍ന്നു.
വീട്ടുകാര്‍ ഹോസ്റ്റലില്‍ ചേര്‍ത്ത പെണ്‍കുട്ടിയെ ബിജു അവരെ അറിയിക്കാതെ ബല്ല കടപ്പുറത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു. തന്റെ സഹോദരിയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ എല്ലാവര്ക്കും പരിചയപ്പെടുത്തിയത്.
പിന്നീട് മഡിയനിലെ ക്വാട്ടേഴ്സിലേക്ക് താമസം മാറി. അവിടെ തന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഇതിനിടെ പെണ്‍കുട്ടി തന്നെ കല്യാണം കഴിക്കണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടു.
ഇതോടെ പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വഷളായി. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
ദൃശ്യം ഇറങ്ങുന്നതിനു മുമ്പേ ദൃശ്യം മോഡല്‍
2013ലാണ് ദൃശ്യം സിനിമ പുറത്തിറങ്ങിയതെങ്കില്‍ അതിനു മുമ്പേ തന്നെ പെണ്‍കുട്ടിയുടെ തിരോധാനം മറച്ചുവയ്ക്കാനായി പ്രതി ബിജു ദൃശ്യം മോഡല്‍ തന്ത്രം പയറ്റി. എറണാകുളത്തെത്തിയ ബിജു പെണ്‍കുട്ടിയുടെ സിം കാര്‍ഡ് തന്റെ ഫോണില്‍ ഇട്ട് ഫോണില്‍ സ്ത്രീശബ്ദത്തില്‍ സംസാരിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു.
പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാല്‍ ശബ്ദം വ്യാജമാണെന്ന് തിരിച്ചറിയുമെന്ന് അറിയാമെന്നതിനാല്‍ അച്ഛന്റെ നമ്പറിലേക്ക് ഒരു മിസ്കോള് നല്കി. തൊട്ടുപിന്നാലെ അച്ഛന്റെ സുഹൃത്തിനെ വിളിച്ചു.
അച്ഛനെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് വിളിക്കുന്നതെന്നും താന്‍ എറണാകുളത്ത് ആറുമാസത്തെ കംപ്യൂട്ടര്‍ കോഴ്സിന് ചേരുകയാണെന്നും കോഴ്സ് കഴിയുന്നത് വരെ തന്നെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതിനുശേഷം ജൂലൈയില്‍ പ്രതി ഗള്‍ഫിലേക്ക് കടന്നു. ഒരു വര്‍ഷത്തോളം യുഎഇയിലായിരുന്ന പ്രതിയെ വീസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പിടികൂടി നീട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
വക്കാലത്തുമായി ആളൂര്‍ വക്കീല്‍
മാതാപിതാക്കള്‍ തിരോധാനവുമായി ബന്ധപ്പെട്ട് ബിജുവിനെതിരേ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ശ്രമിച്ചെങ്കിലും പോലീസ് കേസെടുക്കാന്‍ മടിച്ചു. ദളിത് സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പിന്നീട് ബേക്കല്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ആറുമാസം കഴിഞ്ഞ് 2011 ജനുവരി 27നാണ് അമ്പലത്തറ പോലീസ് കേസെടുക്കുന്നത്. ബിജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തന്റെ അമ്മയെ നോക്കാനായി ഹോം നഴ്സായാണ് പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ചിരുന്നതെന്നും സംഭവം നടന്ന ജൂണ്‍ ആറിന് താന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നെന്നും മൃതദേഹം കാഞ്ഞങ്ങാട് നിന്നും തന്റെ ജീപ്പിലേക്ക് കൊണ്ടുപോയി പാണത്തൂര്‍ പവിത്രംകയത്ത് ചവിട്ടിത്താഴ്ത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍, മൃതദേഹം കണ്ടെടുക്കാനും പ്രതിക്കെതിരേ ശക്തമായ തെളിവ് ശേഖരിക്കാനും പോലീസ് പരാജയപ്പെട്ടതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. ബിജുവിന്റെ അറസ്റ്റും നടന്നില്ല. 2021ല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു.
കോടതി നിര്‍ദേശപ്രകാരം ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അടുത്തിടെ അന്തരിച്ച ക്രിമിനല്‍ അഭിഭാഷകന് ബി.എ. ആളൂര്‍ ആയിരുന്നു ബിജുവിന്റെ വക്കീല്‍.
ഇതോടെ കേസില്‍ ബിജുവിനെ സാമ്പത്തികമായി സഹായിക്കാന്‍ വേറ ആള്‍ക്കാരുണ്ടെന്ന പ്രചരണം ശക്തമായി. 2023ല്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച മാതാപിതാക്കള്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐയെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
നേരറിയാന്‍ ക്രൈംബ്രാഞ്ച്
2024 ഡിസംബര്‍ ഒമ്പതിന് ക്രൈബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തില്‍, ഡിവൈഎസ്പി പി. മധുസൂദനന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുന്നത്. പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലയളവിനുശേഷമുള്ള ജീവിതം വിശദമായി അന്വേഷിച്ചു.
18 വയസ് തികയുന്നതിന് ആറുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പ്രായപൂര്‍ത്തിയായാല്‍ ബിജു തന്നെ വിവാഹം കഴിക്കുമെന്ന് പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
പെണ്‍കുട്ടി മരണപ്പെട്ടെന്ന് കരുതപ്പെടുന്ന ജൂണ്‍ ആറിന് പെണ്‍കുട്ടി 37 തവണ ബിജുവിനെ ഫോണ്‍ ചെയ്തതായും കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ സമയത്ത് ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധികളില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളുടെ ലിസ്റ്റെടുത്തു.
അന്വേഷണത്തിനിടെ കാസര്‍ഗോഡ് പോലീസ് സ്റ്റേഷന് പരിധിയിലെ ചന്ദ്രഗിരി അഴിമുഖത്തില്‍ നിന്ന് 2010ല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാഞ്ഞങ്ങാട് പൊതുശ്മശാനത്തു നിന്നും കുഴിച്ചെടുത്ത് അന്വേഷണസംഘം പരിശോധനയ്ക്കയച്ചു.
മൃതദേഹത്തില്‍ കാണപ്പെട്ട പാദസരം പെണ്‍കുട്ടിയുടേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.
പ്രതിയെ കുടുക്കിയത് തന്ത്രപൂര്‍വം
ബിജു കര്‍ണാടക മടിക്കേരി അയ്യങ്കേരിയില്‍ താമസിക്കുണ്ടെന്ന വിവരം ലഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇവിടെയെത്തുന്നത്. കെട്ടിടഉടമകള്‍ എന്ന വ്യാജേനയെത്തിയ അന്വേഷണസംഘം പ്രദേശത്തെ ഒരു കച്ചവടക്കാരനെ സമീപിച്ച് കെട്ടിടങ്ങള്‍ കരാറായി പണിതു നല്കുന്നവര് ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു.
രണ്ടുപേര്‍ ഉണ്ടെന്നായിരുന്നു മറുപടി. പേരു ചോദിച്ചപ്പോള്‍ ബിജു പൗലോസിന്റെയും പേരു പറഞ്ഞു. ബിജുവിനെ കിട്ടുമോയെന്ന് അന്വേഷിച്ചപ്പോള്‍ കടയുടമ ഫോണ്‍ ചെയ്തു. വലിയ കെട്ടിടം നിര്മിക്കാനുണ്ടെന്നു പറഞ്ഞ് ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഒന്നു കടയിലേക്ക് വരാമോയെന്നും ചോദിച്ചു.
ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. എങ്കിലും പന്തികേട് തോന്നിയ ബിജു രണ്ടു പണിക്കാരെയാണ് കടയിലേക്ക് അയച്ചു. തന്നെ അന്വേഷിച്ചുവരുന്നവരെ തിരിച്ചറിയാനായി ഒരാളുടെ കീശയിലെ മൊബൈല്‍ ഫോണ്‍ വീഡിയോ കോളില്‍ വച്ചിരുന്നു. ഇതു മനസിലാക്കിയ അന്വേഷണസംഘം മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി പ്രതിയെ പിടികൂടുകയായിരുന്നു.
പീഡനം, തട്ടിക്കൊണ്ടു പോകല്‍, എസ്സി ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ കൊലപാതകക്കുറ്റം ചുമത്തുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശ് അറിയിച്ചു.