ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
Friday, April 25, 2025 12:43 PM IST
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്കായി 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചതോടെ ഇനി നടപടികള്‍ വേഗത്തിലാകും. ഇതോടെ പദ്ധതി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങാവുന്ന ഘട്ടത്തിലെത്തി.
7,937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നര മണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയും. മലപ്പുറം ജില്ലക്കാർക്കും കരിപ്പൂരിൽ നിന്നുള്ള വിമാനയാത്രക്കാർക്കും ഏറെ പ്രയോജനകരമാവുന്നതാണ് പദ്ധതി.
മലപ്പുറത്തും പാലക്കാടും നഷ്ടപരിഹാരവിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ രണ്ടാംഘട്ടവിതരണം പുനരാരംഭിച്ചിട്ടില്ല. ഇത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
പാലക്കാടും മലപ്പുറത്തും നല്കിയ തുകയേക്കാള്‍ കുടുതല്‍ നഷ്ടപരിഹാരം കോഴിക്കോട് നല്‍കിയെന്ന ആക്ഷേപം ഉയര്ന്നേതാടെയാണ് നഷ്ടപരിഹാരം അനിശ്ചിതത്വത്തിലായത്.
സുവോളജിക്കൽ സർവേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നിർമാണത്തിനു വേണ്ട 98 ശതമാനം ഭൂമിയും ഏറ്റെടുത്തെങ്കിലും സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്ന് 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതര ഭൂമിയും വിട്ടുകിട്ടാനുള്ള കടമ്പകളായിരുന്നു പ്രധാനം.
ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സഞ്ചാരപാതയോടു ചേർന്ന് ദേശീയ പാത നിർമിക്കുമ്പോൾ സംഭവിക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മറികടക്കാൻ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കർമപദ്ധതി തയാറാക്കി സമർപ്പിച്ചു.
സംരക്ഷിത വനപ്രദേശത്തിനു പുറത്താണ് ദേശീയ പാതയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയെങ്കിലും പാതയുടെ പടിഞ്ഞാറു വശത്തേക്ക് മൃഗങ്ങളുടെ സഞ്ചാരം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് പ്രധാന നിർദേശം.
ഇതിനായി 88.88 കോടി ദേശീയ പാത അതോറിറ്റി ‘കാംപ’ (കോംപെൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി) ഫണ്ടിലേക്ക് കെട്ടി വയ്ക്കണമെന്ന നിർദേശത്തോടെയാണ് വൈൽഡ് ലൈഫ് ബോർഡ് പദ്ധതിക്ക് അനുമതി നൽകിയത്.

സർവീസ് റോഡ് ഇല്ല, അടിപ്പാത ഉണ്ടാകും
വാഹനങ്ങൾക്കു തടസമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാകും അതിവേഗ ഹൈവേയുടെ ഘടന. നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിക്കും. സർവീസ് റോഡ് ഉണ്ടാകില്ലെങ്കിലും ജനവാസമേഖലകളിലെ റോഡുകൾ പരമാവധി ബന്ധിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നിർദേശം.
ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതി രൂപരേഖ ഉടൻ സമർപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. ഇരുചക്ര വാഹനങ്ങൾക്കും കാല് നടയാത്രയും ഒഴിവാക്കികൊണ്ടുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.
ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്. പുതിയതിൽ പാതകൾ ചേരുന്നത് കുറവാണ്. ഇത് അംഗീകരിക്കുന്നതോടെ നാല്ചക്ര, ഹെവി വാഹനങ്ങൾക്കുമാത്രമാകും പ്രവേശനം. പരമാവധി വേഗം 100 കിലോമീറ്ററാക്കി നിജപ്പെടുത്തി.
പദ്ധതിക്ക് അനുവദിച്ച തുകയിലും ആനുപാതിക മാറ്റം വരുത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
330 ഏക്കർ കാടിനോടു ചേർന്ന്
ആദ്യം അനുവദിച്ച 10,818 കോടിയിൽ 4,000 കോടി രൂപ ഭൂമി ഏറ്റെടുക്കാനും 6,818 കോടി രൂപ നിർമാണങ്ങൾക്കുമാണ്. വനം– വന്യജീവി സൗഹൃദമായാണ് പാതയൊരുങ്ങുക. ആകെ ഏറ്റെടുക്കേണ്ടത് 1,320 ഏക്കർ ഭൂമിയാണ്. അതിൽ 330 ഏക്കർ കാടിനോട് ചേർന്നുള്ളതാണ്.
മണ്ണാർക്കാട് മേഖലയിൽ മൃഗങ്ങൾക്ക് മാത്രമായി അടിപ്പാത ഒരുക്കും. വന്യജീവികളുടെ സുരക്ഷയ്ക്കായി മന്ത്രാലയം നിർദേശിച്ച നിർമാണങ്ങൾകൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും.
ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി.