അനധികൃത കുടിയേറ്റത്തിനെതിരേ കർക്കശനിയമവുമായി ഇന്ത്യ
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Monday, March 3, 2025 4:06 AM IST
ഇന്ത്യയിലേക്കുള്ള വിദേശപൗരന്മാരുടെ അനധികൃത കുടിയേറ്റം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നിയമനിര്‍മാണത്തിലേക്കു കടക്കുന്നു. ഇമിഗ്രേഷന്‍ ആൻഡ് ഫോറിനേഴ്സ് ബില്‍ 2025 ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും നിലനിര്‍ത്തുന്നതിനോടൊപ്പം ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്ന രാജ്യാന്തര ഭീകരവാദ അജണ്ടകള്‍ക്കു കടിഞ്ഞാണിടാനും ഉദ്ദേശിച്ചുള്ളതാണ്.
പാസ്പോര്‍ട്ട് ആക്ട് 1920, രജിസ്ട്രേഷന് ഓഫ് ഫോറിനേഴ്സ് ആക്ട് 1939, ഫോറിനേഴ്സ് ആക്ട് 1946, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവ റദ്ദുചെയ്താണ് പുതിയ ബില്‍ ഒരുങ്ങുന്നത്. മേല്പറഞ്ഞവയില് മൂന്നെണ്ണവും സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ളവയാണ്. നാല് നിയമങ്ങള്‍ക്കിടയിലും അടിസ്ഥാനപരമായ തുടര്‍ച്ചയും ലക്ഷ്യങ്ങളുടെ പൊതുവായ സ്വഭാവവും ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ ആവര്‍ത്തിക്കുന്ന വ്യവസ്ഥകളുമുണ്ട്. അതിനാല്‍തന്നെ ഇന്ത്യയുടെ ഇന്നത്തെ സുരക്ഷ, കുടിയേറ്റ വെല്ലുവിളികളെ അതിജീവിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പോരാ എന്നാണു സര്‍ക്കാരിന്റെ പ്രധാന വാദം.
പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ത്?
ഇന്ത്യയുടെ കുടിയേറ്റ നിയമങ്ങള്‍ ആധുനിക കാലഘട്ടത്തിനും രാജ്യാന്തരതലത്തിലുള്ള ഒട്ടേറെ മാറ്റങ്ങള്‍ക്കുമനുസരിച്ച് പുതുക്കുക, വിദേശികളുടെ രജിസ്ട്രേഷന്, പാസ്പോര്‍ട്ട്, വീസ എന്നീ രേഖകളില്‍ കൃത്രിമത്വം കാണിക്കുന്നതു തടഞ്ഞ് അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമത്തിന്റെ മുഖ്യലക്ഷ്യം.
സര്‍ക്കാര്‍ കണക്കുപ്രകാരം 2023 ഏപ്രില്‍ ഒന്നിനും 2024 മാര്‍ച്ച് 31നുമിടയില്‍ ആകെ 9,840,321 വിദേശികള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ബില്ലിലെ 8(3) വകുപ്പുപ്രകാരം ഇന്ത്യന്‍ പൗരത്വമുള്ള ഓരോ വ്യക്തിയും തങ്ങളുടെ താമസസ്ഥലത്തിന്റെ പരിസരത്തു താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കു സമര്‍പ്പിക്കേണ്ടതാണ്.
സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്
വിദേശികളെ പ്രവേശിപ്പിക്കുന്ന സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, വിവിധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വവും കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ ഏതു സാഹചര്യത്തിലും സമയത്തും കൃത്യമായ നേരിട്ടുള്ള പരിശോധനയുമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശവിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്താൽ അധികാരികളെ വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കേണ്ടതാണ്. പഠനവീസയുടെ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം വിദേശവിദ്യാർഥികൾ സ്വദേശത്തേക്കു മടങ്ങിപ്പോയെന്നു സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പഠനത്തിനായി എത്തുന്നവരെ നിരീക്ഷിക്കാനുള്ള പ്രത്യേക സര്‍ക്കാര്‍ സംവിധാനവുമുണ്ടാകും. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവരാണു നിലവിൽ ഭൂരിഭാഗം വിദേശ വിദ്യാര്‍ഥികളും. പഠനം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്ഥാപനങ്ങള്‍ നടത്തുന്നവര്ക്കുണ്ടായിരിക്കും.
വകുപ്പ് 10 പ്രകാരം ഇന്ത്യയില്‍ താമസിച്ച് വൈദ്യസഹായം സ്വീകരിക്കുന്ന ഏതൊരു വിദേശിയെക്കുറിച്ചും അവരുടെ സഹായിയെക്കുറിച്ചും രജിസ്ട്രേഷന് ഓഫീസറെ അറിയിക്കേണ്ടതാണ്. വിദേശപൗരന്മാരെ പ്രവേശിപ്പിക്കുന്ന ആശുപത്രികള്‍ക്കും ഇതര മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും അവരുടെ രേഖകള്‍ സൂക്ഷിക്കാന്‍ നിയമപരമായ ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ ചികിത്സയ്ക്കായി എത്തുന്ന വിദേശികളെ ട്രാക്ക് ചെയ്യാനും വീസ ദുരുപയോഗം തടയാനും നിര്ദിഷ്ടബില്ലില് വകുപ്പുകളുണ്ട്. ആശുപത്രികളില്‍ ചികിത്സകള്‍ക്കു വരുന്ന വിദേശപൗരന്മാരുമായി ബന്ധപ്പെടുന്നവരെയും സര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാക്കും.
വീസ, പാസ്പോര്‍ട്ട് നിയമങ്ങള്‍
വീസ, പാസ്പോര്‍ട്ട്, വിദേശികളുടെ രജിസ്ട്രേഷന് എന്നിവയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കരടുബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ വീസ ലഭിക്കുന്നതിനു കര്‍ശനമായ നിയന്ത്രണ വ്യവസ്ഥകളുണ്ടാകും. ഹ്രസ്വകാലത്തേക്ക് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരും ദീര്‍ഘകാല താമസത്തിനെത്തുന്നവരും അവര്‍ ഇന്ത്യയിലായിരിക്കുന്ന കാലത്തോളം സര്‍ക്കാരിന്റെയും രാജ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിപൂര്‍ണ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും.
ഉദ്യോഗസ്ഥര്‍ക്ക് അധികാരങ്ങള്‍
നിയമവിരുദ്ധ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും അവരെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമെങ്കില്‍ നാടുകടത്താനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് പരിപൂര്‍ണ അധികാരം പുതിയ നിയമത്തിലുണ്ടാകും. ഇന്ത്യയിലേക്കു കടന്നുവരുന്ന വിദേശികളുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പുതിയ നിയമം അധികാരം നല്കുന്നു. രാജ്യസുരക്ഷയ്ക്ക് അപകടസാധ്യതയുണ്ടെന്ന് തോന്നുന്നപക്ഷം പ്രവേശനം നിഷേധിക്കാൻ കൂടുതല്‍ ഉത്തരവാദിത്വവും നല്കുന്നു. അതിര്‍ത്തി സുരക്ഷയും ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ട അവശ്യകതയിലേക്കും മൈഗ്രേഷന്‍ നിമയത്തിന്റെ കരട് ബില്‍ വിരല്‍ചൂണ്ടുന്നു.
ടൂർ ഓപറേറ്റര്‍മാരും ഉത്തരവാദികള്‍
ഇന്ത്യയിലേക്ക് അനധികൃത വിദേശികളെത്തിയാല്‍ അവരെ കൊണ്ടുവരുന്ന ട്രാവല്‍, ടൂര്‍ ഓപറേറ്റര്മാരായിരിക്കും പ്രധാന ഉത്തരവാദികളെന്നും പുതിയ ബില്ലിലുണ്ട്. വിമാന കമ്പനികള്‍, ഷിപ്പിംഗ് കമ്പനികള്‍, വിവിധ ടൂര്‍ ഓപറേറ്റര്‍മാര്‍, ഗതാഗത ഏജന്‍സികള്‍ എന്നിവര്‍ യാത്രക്കാരുടെ രേഖകള്‍ അവര്‍ ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിനു മുന്‍പേ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമലംഘനം കണ്ടെത്തിയാല്‍ ശിക്ഷാനടപടികളുണ്ടാകും. അന്താരാഷ്ട്ര യാത്രാമാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യയിലേക്കുള്ള നിയമവിരുദ്ധ പ്രവേശനം തടയുവാന്‍ ഓപറേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നു.
കരട് വകുപ്പ് 17 പ്രകാരം ഇന്ത്യയില്‍ വിമാനമിറക്കുന്ന വിമാനക്കമ്പനിയും ഇന്ത്യന്‍ കടല്‍ത്തീരത്ത് (തുറമുഖം) എത്തിച്ചേരുന്ന കപ്പലുകളും മറ്റേതു ഗതാഗത മാര്‍ഗത്തിലൂടെയാണെങ്കിലും മറ്റൊരു രാജ്യത്തുനിന്ന് കടന്നുവരുന്നവരുണ്ടെങ്കില് അവരുമായി എത്തുന്നവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പൂര്‍ണവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് സൂചിപ്പിക്കുന്നു.
ആശങ്കകള്‍ ഇങ്ങനെ
കുടിയേറ്റവും വിദേശികളും ബില്‍ 2025നെക്കുറിച്ചുള്ള ആശങ്കകൾ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയില്‍ കുടിയേറി ദീര്‍ഘകാലമായി താമസിക്കുകയും ഇന്ത്യയിൽ അഭയം തേടുകയും ചെയ്തവര്‍ നാടുകടത്തലിന് വിധേയരാകുമ്പോള്‍ ഒരു ജന്മം മുഴുവന്‍ അവര്‍ നേടിയെടുത്ത അധ്വാനങ്ങള്‍ നഷ്ടപ്പെടുക മാത്രമല്ല ഒന്നുമില്ലാതെ പെരുവഴിയിലേക്കിറങ്ങേണ്ടിയും വരില്ലേ എന്ന ആശങ്ക സ്വാഭാവികമാണ്. ഇവരെ നാടുകടത്തുന്നത് മനുഷ്യാവകാശധ്വംസനമല്ലേയെന്ന ചോദ്യവും ഉയര്‍ന്നേക്കാം.
പുതിയ കരട് നിര്‍ദേശം നിയമമാകുമ്പോള്‍ അതേരീതിയില്‍ അനുസരിക്കാന്‍ ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കടമയുണ്ട്. അതേസമയം, പ്രാരംഭഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. കര്ക്കശനിയമങ്ങള് വിദേശ വിദ്യാര്‍ഥികളുടെ വരവ് കുറച്ചേക്കാം. കർക്കശ നിയമത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന അനാവശ്യ തടസവാദങ്ങള്‍ വിദേശവിദ്യാര്‍ഥികളുടെ പ്രവേശനം തടസപ്പെടുത്താം. മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവും ക്രമേണ കുറയാം.
അനധികൃതര്ക്കെതിരേ രാജ്യങ്ങള്‍
വിവിധ രാജ്യങ്ങളിൽ ആഭ്യന്തരസുരക്ഷിത്വത്തിന് വെല്ലുവിളികള്‍ ഉയരുന്ന സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നു. പലപ്പോഴും പിന്നിലാരെന്ന ചോദ്യം എത്തിച്ചേരുന്നത് വിദേശ പൗരന്മാരിലായിരിക്കുന്ന ആനുകാലിക സംഭവങ്ങള്‍ നിരവധിയുണ്ട്.
ബംഗ്ലാദേശ്, മ്യാന്മര്, പാക്കിസ്ഥാന്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, മാലിദ്വീപ് തുടങ്ങി അയല്‍രാജ്യങ്ങളില്‍നിന്ന് യാതൊരു രേഖകളുമില്ലാതെ ഇന്ത്യയിലെത്തുന്നവരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്.
രാജ്യദ്രോഹികളും ഭീകരവാദികളും
അനധികൃത കുടിയേറ്റം പലപ്പോഴും ജോലിതേടിയുള്ളതായിരിക്കണമെന്നില്ല. രാജ്യദ്രോഹ സംഘടനകളുടെ പങ്കാളികളും ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. കടല്‍ത്തീരങ്ങളിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തുന്നവരുമുണ്ട്. ബംഗ്ലാദേശില്‍നിന്ന് നദികടന്നെത്തുന്നവരില് ബംഗ്ലാദേശുകാര്‍ മാത്രമല്ല മ്യാന്മറിലെ തീവ്രവാദ സംഘടനയില്പ്പെട്ടവരുമുണ്ടെന്ന് കണ്ടെത്തിയതാണ്. ഇവര്‍ക്കൊക്കെ വ്യാജരേഖ ഉണ്ടാക്കിക്കൊടുക്കുന്ന വന്‍സംഘങ്ങളും രാജ്യവിരുദ്ധ കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്.
അനധികൃതര്‍ ശിക്ഷിക്കപ്പെടും
1. പാസ്പോര്‍ട്ടോ വീസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും
2. വ്യാജ പാസ്പോര്‍ട്ടിന് ശിക്ഷ രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷമായി ഉയര്‍ത്തും. പത്തുലക്ഷം വരെ പിഴ വേറെയും.
3. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിനു സഹായിക്കുന്ന കാരിയേഴ്സിന് അഞ്ചുലക്ഷം രൂപവരെ പിഴ. പിഴയടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിക്കുന്ന വാഹനം (കപ്പലായാലും വിമാനമായാലും) പിടിച്ചെടുക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യാം.
4. വീസ കാലാവധി കഴിഞ്ഞ് രാജ്യത്തു തങ്ങിയാല്‍ മൂന്നു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും.