ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
സഖാക്കളേ, എന്തുകൊണ്ട് നമ്മൾ തോറ്റു? ഈ ചോദ്യം വർഷങ്ങൾക്കു മുന്പ് സഖാവ് ഉത്തമൻ പാർട്ടി മീറ്റിംഗിൽ ചോദിച്ചതാണ്. ഉത്തമന് അന്നു നമ്മുടെ പാർട്ടി ബുദ്ധിജീവി കുമാരൻപിള്ള സഖാവ്, കടിച്ചാൽ പൊട്ടാത്ത ഉത്തരം നൽകിയിരുന്നു.
ഉത്തമൻ സ്റ്റഡി ക്ലാസിൽ കൃത്യമായി വരാതിരുന്നതുകൊണ്ടാണ് അന്നങ്ങനെ ചോദിക്കേണ്ടി വന്നതെന്നു സഖാവ് കോട്ടപ്പള്ളി പറഞ്ഞപ്പോൾ നമുക്കു മനസിലായി. എന്നാൽ, അതേ ചോദ്യം ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചിലരൊക്കെ വീണ്ടും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചുതുടങ്ങിയിരിക്കുന്നു. സ്റ്റഡിക്ലാസിനു കൃത്യമായി വരാത്ത ഒരു നിരണം സഖാവ് പരസ്യമായിത്തന്നെ ഇതു ചോദിച്ചു.
ഇടതുപക്ഷത്തെ ഹൃദയപക്ഷത്ത് ഒരു അപ്രതീക്ഷിത ബ്ലോക്ക്. കൊളോണിയലായ കൊളസ്ട്രോളിന്റെ പ്രശ്നമാകും. പാർട്ടി ശത്രുക്കൾ അത് ഏറ്റുപിടിച്ചു. അന്നു താത്വികാവലോകനത്തിനൊപ്പം കുമാരൻപിള്ള സഖാവ് പറഞ്ഞ ഒരു കാര്യം നമ്മൾ മറന്നുപോകരുത്. ഉള്പാര്ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. എന്നുവച്ച് പാര്ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യംചെയ്യരുത്. മനസിലായോ? ചോദ്യം ചെയ്താൽ അച്ചടക്കം നമ്മൾ പഠിപ്പിക്കും!
ഈ അച്ചടക്കം പഠിപ്പിക്കുകയെന്നു പറഞ്ഞാൽ അതെങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ സഖാക്കൾക്കു സംശയം തോന്നുന്നുണ്ടാവും. അതാണ് കുറച്ചു ദിവസം മുന്പ് നമ്മൾ കണ്ടത്. കിറ്റ് കൊടുത്തു വോട്ടു വാങ്ങിച്ചാൽ ഒരു തവണ ജയിക്കാൻ പറ്റിയേക്കും. എപ്പോഴും അങ്ങനെ സംഭവിക്കുമെന്നു കരുതരുതെന്നു പറഞ്ഞ ഹൃദയപക്ഷ സഖാവിനെ നമ്മുടെ മൂത്ത സഖാവ് അച്ചടക്കം പഠിപ്പിച്ചതു നിങ്ങൾ കണ്ടില്ലേ? വിവരവും വിദ്യാഭ്യാസവും കൈയിലുണ്ടെന്നു കരുതി ഒരു ലോക്കൽ സഖാവ് അതെടുത്തു വെറുതെ വീശാൻ പാടില്ല. താത്വികമായ ഒരു അവലോകനം മാത്രമേ നമ്മൾ നടത്താവൂ.
സിൽവർ ലൈൻ ട്രെയിനിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ തൃശൂരിൽനിന്ന് അപ്പം കൊച്ചിയിൽ വരുന്ന കഥ നമ്മുടെ ബുദ്ധിജീവി സഖാവ് പറഞ്ഞത് ഒാർമയില്ലേ? അതൊരു താത്വിക അവലോകനമാണ്. അങ്ങനെ ചെയ്തു പഠിച്ചില്ലെങ്കിൽ വിവരം വിവരദോഷമായി മാറും. അതു പറയുന്നയാളെ വിവരദോഷി എന്നും വിളിക്കേണ്ടിവരും. ഇതാണ് നമ്മുടെ മൂത്ത സഖാവ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
കുറച്ചുകൂടി ലളിതമായിട്ടു പറഞ്ഞാൽ; മരം ഒരു വരമാണ്, അതേസമയം വിവരം ഒരു അലങ്കാരവും. മരം ഒരു വരമാണെങ്കിലും പുരയ്ക്കു മീതെ ചരിഞ്ഞാൽ എന്തു ചെയ്യും? മുറിക്കണം. അതുപോലെ വിവരം ഒരു അലങ്കാരമാണെങ്കിലും പാർട്ടിക്കു മീതെ ചരിഞ്ഞാൽ മുറിക്കണം, പാർട്ടിതത്വങ്ങളുടെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചിട്ട് അച്ചടക്കത്തിന്റെ അരിവാൾകൊണ്ടുതന്നെ മുറിക്കണം. അതായത്, പാർട്ടിക്കാരനാകണമെങ്കിൽ അലങ്കാരം വേണ്ട, ലേശം അഹങ്കാരം മാത്രം മതിയെന്നു ചുരുക്കം. അത് ആവശ്യത്തിനുണ്ടെന്ന് ഒാരോ സഖാവും ഉറപ്പാക്കിയാൽ മതിയാകും.
വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും ചെറുക്കാൻ അലങ്കാരം മാത്രം പോരാ, അതു റാഡിക്കലായുള്ള ഒരു മാറ്റമല്ലെന്ന് നിരണം സഖാവിന് ഇപ്പോൾ പിടികിട്ടിക്കാണും. അല്ലെങ്കിലും വിവരസാങ്കേതികവിദ്യ ഇത്രയും വികസിച്ച കാലത്ത് എന്തുകൊണ്ടു നമ്മൾ തോറ്റു എന്നു ചിന്തിക്കുന്നതുതന്നെ വിവരക്കേടല്ലേ..? പരിപ്പുവടയിൽ എത്ര പരിപ്പുണ്ട് എന്നു ചോദിക്കുന്നതുപോലെയുള്ള ചോദ്യമാണത്. പാർട്ടിയിലെ വിവരാവകാശം ബുദ്ധിജീവികൾക്കു മാത്രമുള്ളതാണെന്ന് ഇനിയെങ്കിലും നാം മനസിലാക്കണം.
പാർട്ടിക്കാരെയും അല്ലാത്തവരെയും അച്ചടക്കം പഠിപ്പിക്കാനുള്ള നിഘണ്ടുവിലേക്ക് ഒരു വാക്കുകൂടി മൂത്ത സഖാവ് കൂട്ടിച്ചേർത്തിരിക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. നികൃഷ്ടജീവി, കുലംകുത്തി, പരനാറി, ശുംഭൻ, വിവരദോഷി എന്നിങ്ങനെയുള്ള പദവിന്യാസങ്ങൾ പാർട്ടിയുടെ സ്വത്താണ്. അതുകൊണ്ട് തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും എവിടെങ്കിലും കേട്ടാൽത്തന്നെ അതു വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നതുകൊണ്ടു സംഭവിച്ചതാണെന്നും കരുതി നമുക്ക് സമാധാനിക്കാം.
മിസ്ഡ് കോൾ
=തൃശൂരിലും പാലക്കാട്ടും ഭൂചലനവും ഭൂമിക്കടിയിൽ മുഴക്കവും.
- വാർത്ത
=ജൂൺ നാലിന്റെ തുടർചലനങ്ങളായിരിക്കും.