ആഗോള സുഗന്ധതൈല വിപണിയിൽ "കൊച്ചിൻ ഓയിൽ’ എന്നു പേരെടുത്ത ഒരു സുഗന്ധ തൈലമുണ്ട്. കൊച്ചിയുമായി ഈ തൈലത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല ഇതിനർഥം. കയറ്റുമതിയുടെ 90 ശതമാനവും കൊച്ചി തുറമുഖത്തു നിന്നു നടക്കുന്നതിനാലാണ് ഈ പേരുവീണത്.
എന്താണ് കൊച്ചിൻ ഓയിൽ?
കേരളത്തിന്റെ കാർഷികപ്പെരുമയ്ക്ക് മാറ്റുകൂട്ടി കൊച്ചിയിൽ നിന്ന് കപ്പൽ കയറുന്ന ഈ കൊച്ചിൻ ഓയിൽ യഥാർഥത്തിൽ എന്താണെന്നോ? നമുക്ക് ഏറെ പരിചിതമായ സാക്ഷാൽ പുൽത്തൈലം തന്നെ(ലെമണ് ഗ്രാസ് ഓയിൽ).
അണുനാശിനിയായി വിപണി കീഴടക്കി
ഉത്തമമായ അണുനാശിനി എന്ന നിലയ്ക്ക് കൊറോണക്കാലത്ത് പുൽതൈലത്തിന് ഡിമാൻഡ് ഏറെ വർധിച്ചെന്നതാണ് ഇപ്പോഴത്തെ പ്രാധാന്യം. വൈറൽ-ബാക്ടീരിയൽ നാശിനി എന്ന പുൽതൈലത്തിന്റെ സിദ്ധിയാണ് ഇതിനു കാരണം. കൊറോണ വൈറസിനെ തുരത്താൻ സഹായകമായ സുഗന്ധതൈലങ്ങളുടെ പട്ടികയിൽ പുൽത്തൈലവുമുണ്ട്. അതിനാൽ നിരവധി പേർ ഇതൊരു സംരംഭമാക്കുന്നുമുണ്ട.് മാസ്കും സാനിറ്റൈസറും പോലെ പുൽതൈല വിപണിയും സജീവമാകാനുള്ള സാധ്യതയേറെയാണ്.
ആഗോളതലത്തിൽ
ആഗോളതലത്തിൽ ഏതാണ്ട് 16000 ഹെക്റ്ററിൽ നിന്ന് 1000 ടണ്ണോളം പുൽതൈലമാണ് പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 4000 ഹെക്റ്ററിൽ നിന്ന് 250 ടണ്ണോളം തൈലം തയാറാക്കുന്നു. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, ഉത്തർ പ്രദേശ്, ആസാം എന്നിവിടങ്ങളിലും തൈലപ്പുല്ലിന്റെ കൃഷിയുണ്ട്. ഇന്ത്യയിലെ ആകെ ഉത്പാദനത്തിന്റെ 80 ശതമാനവും ജപ്പാൻ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഇഞ്ചിപ്പുൽകൃഷിയും വിളവെടുപ്പും തൈലം വാറ്റുമൊക്കെ ആഗോളതലത്തിൽ രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന മേഖലകൂടിയാണ്. ഇതിൽ ബഹുഭൂരിപക്ഷവും ചെറുകിട കർഷകരോ കർഷകതൊഴിലാളികളോ അവരുടെ ആശ്രിതരോ ആണ്. 10-15 ശതമാനം പേർ മാത്രമേ ഈ മേഖലയിൽ വൻകിടക്കാർ എന്നു പറയാനുള്ളൂ.
മുനിയറകളോളം പഴക്കമുള്ള കൃഷി
ശിലായുഗ മനുഷ്യരെ മറവു ചെയ്തിരുന്ന മറയൂരിലെ മുനിയറകളെക്കുറിച്ച് ചിലർക്കെങ്കിലും അറിവുണ്ടാകും. അക്കാലത്തു തന്നെ ഈ ഭാഗങ്ങളിൽ ഇഞ്ചിപുല്ല് (തെരുവപ്പുല്ല്)കൃഷി ചെയ്തിരുന്നെന്നു പറയപ്പെടുന്നു. അത്രത്തോളം പുരാതനമായ സുഗന്ധവിളയാണ് ഇഞ്ചിപ്പുല്ല്.
ദക്ഷിണേന്ത്യയും ശ്രീലങ്കയുമാണ് ഇഞ്ചിപ്പുല്ലിന്റെ ജ·ദേശം. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ, പീരുമേട്, കാന്തല്ലൂർ മേഖലകളിലാണ് ഇതിന്റെ കൃഷി വ്യാപകം. മറയൂറിലെ അഞ്ചുനാട് താഴ്വരയിൽ വളർത്തുന്ന ഇഞ്ചിപ്പുല്ലിൽ നിന്നു വേർതിരിക്കുന്ന പുൽതൈലത്തിനാണ് ആഗോളതലത്തിൽ തന്നെ വൻഡിമാൻഡ്. ഇവിടത്തെ പുൽതൈലത്തിൽ 70-85 ശതമാനം സിട്രാൾ എന്ന ഘടകമുണ്ടെന്നതിനാലാണിത്. തണുപ്പുകാലമായാൽ ഇതു ചിലപ്പോൾ 90 ശതമാനം വരെ ആകാനും മതി. ഒപ്പം ഇതിലുള്ള നീറോ ജറാനിയോൾ, സിട്രൊണെല്ലാൾ, ടെർപിനൊലിൻ, ജറാനിൽ അസറ്റേറ്റ്, മിഴ്സിൻ, ടെർപിനോൾ, മിഥൈൽ ഹെപ്റ്റനോണ് എന്നീ ഘടകങ്ങളും ഉന്നതനിലവാരം പുലർത്തുന്നു. അഞ്ചുനാട് പുൽത്തൈലത്തെ ലോകോത്തര ബ്രാൻഡാക്കുന്നതും ഇവയുടെ സജീവസാന്നിധ്യമാണ്. മറ്റെവിടെ കൃഷി ചെയ്താലും ഈ ഘടകങ്ങൾ ഇത്രത്തോളം ഒത്തുവരില്ലത്രെ.
മറയൂർ, ചിന്നാർ മേഖലകളിലെ ആദിവാസി ജനവിഭാഗമാണ് ഇഞ്ചിപ്പുൽ കൃഷിയിലും തൈലം വേർതിരിക്കലിലും ഏർപ്പെട്ടിരിക്കുന്നത്. മറ്റൊന്നും വളരാത്ത വനമേഖലയിലെ തരിശിടങ്ങളിലാണ് ഇവർ ഇതു വളർത്തുന്നത്. ആദായകൃഷിക്കൊപ്പം ഇവിടങ്ങളിലെ മണ്ണൊലിപ്പു തടയാനും ഇഞ്ചിപ്പുല്ല് സഹായിച്ചിട്ടുണ്ട്. ഒരിക്കൽ കൃഷിയിറക്കിയാൽ പിന്നെ അധികച്ചെലവോ ശ്രദ്ധയോ വേണ്ടെന്നതാണ് ഈ വിളയുടെ പ്രത്യേകത. വിളവെടുക്കാറാകുന്പോൾ സ്ത്രീകൾ പുല്ലരിഞ്ഞ് കെട്ടുകളാക്കി സംസ്കരണകേന്ദ്രത്തിലെത്തിക്കുന്നു. ആണുങ്ങൾക്കാണ് തൈലം വാറ്റുന്നതിന്റെ ചുമതല. കുടികളിൽ നിന്നു മാറി ഏതെങ്കിലും കൃഷിയിടത്തിന്റെ നടുവിലായിരിക്കും വാറ്റുപുര.
ഇഞ്ചിപ്പുല്ലെന്ന "തെരുവപ്പുല്ല്’
"ഈസ്റ്റ് ഇന്ത്യൻ ലെമണ് ഗ്രാസ്’ എന്നു പേരായ ഇഞ്ചിപ്പുല്ലിന് തെരുവപ്പുല്ല്, മലബാർ ഗ്രാസ്, വാസനപ്പുല്ല്, കർപ്പൂരപ്പുല്ല് തുടങ്ങി നിരവധി വിളിപ്പേരുകളുണ്ട്. സസ്യനാമം ന്ധസിന്പോപോഗണ് ഫ്ളെക്സുവോസസ് (Cymbopogon flexuosus). സുഗന്ധ തൃണ, കർപ്പൂര തൃണ എന്നെല്ലാം സംസ്കൃതപ്പേരുകളുണ്ട്. മറ്റു വിളിപ്പേരുകൾക്കു പുറമേ പനിപ്പുല്ല് എന്നർഥം വരുന്ന "ഫീവർ ഗ്രാസ്’ എന്നും പേരുണ്ട്. പനിയും ദേഹം വേദനയും മൂക്കടപ്പും കുറയ്ക്കാൻ സഹായിക്കുന്ന തിനാലാണ് ഇതിന് ഈ പേരു കിട്ടിയത്.
ചുവട്ടിൽ നിന്ന് കൂട്ടത്തോടെ ഏതാണ്ട് രണ്ടു മീറ്ററോളം ഉയരത്തിൽ വളരും. കരുത്തുള്ള സ്വഭാവം. പരുപരുത്ത പ്രതലമുള്ള ഇലകളാണ് സുഗന്ധ കേന്ദ്രം. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് തെരുവപ്പുല്ല് പൂക്കുക. ശിഖരങ്ങളായി വളരുന്ന വലിയ പൂത്തലപ്പുകൾ. ഇതിൽ നിറയെ വിത്തും കാണും. ഒരു ഗ്രാം വിത്തെടുത്താൽ അതിൽ ഏകദേശം 1700 ഓളം കുഞ്ഞു വിത്തുകളുണ്ടാകും.
പാവം തെരുവപ്പുല്ല്
ചൂടും ആർദ്രതയുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി വളരും. കേരളത്തിൽ സമുദ്രതലത്തിൽ നിന്ന് 900 മുതൽ 1250 മീറ്റർ വരെ ഉയർന്ന സ്ഥലങ്ങളിൽ തെരുവപ്പുല്ല് വളരുന്നുണ്ട്. വലിയ വെള്ളക്കെട്ടുണ്ടാകരുതെന്നു മാത്രം.
ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈലഗവേഷണ കേന്ദ്രം പുറത്തിറക്കിയ സുഗന്ധി (OD-19) എന്ന ചുവപ്പൻ തണ്ടുള്ള തെരുവപ്പുല്ല് മികച്ചതാണ്. ലക്നൗവിലെ കേന്ദ്ര സുഗന്ധതൈലഗവേഷണ സ്ഥാപനം ജന്മം നൽകിയ പ്രഗതി, പ്രമാണ്, നിമ, കാവേരി, കൃഷ്ണ തുടങ്ങിയവയെല്ലാം ഒന്നിനൊന്നു മെച്ചമാണ്.
വിത്തു വഴിയാണ് തെരുവപ്പുല്ലിന്റെ പ്രജനനം. പുതിയ വിത്തുകൾ അതേപടി പാകിയാൽ മുളയ്ക്കൽ കുറയും. അതിനാൽ രണ്ടുമാസം സൂക്ഷിച്ചു വച്ചിട്ടു വേണം നടാൻ. ജനുവരി- ഫെബ്രുവരിയിലെടുക്കുന്ന വിത്തുകൾ ഏപ്രിൽ-മേയ് ആകുന്പോൾ പാകാം. വിത്ത് 1:3 എന്ന അനുപാതത്തിൽ ഉണങ്ങിയ മണലുമായി കലർത്തി പാകുകയാണു പതിവ്. വിത്തു തടം നനച്ചാൽ ഏഴാം ദിവസം മുളകൾ തല നീട്ടും. തൈക്ക് 45-50 ദിവസം വളർച്ചയാകുന്പോൾ മഴക്കാലത്തോടനുബന്ധിച്ച് മാറ്റി നടാം. അടിവളമായി കന്പോസ്റ്റും ചാരവും നൽകാം. 30ഃ 30 സെന്റീമീറ്റർ ഇടയകലം നൽകി നടുന്പോൾ ഒരു ഏക്കറിൽ 40,000 തൈ വരെ നടാം.
കരുത്തുള്ള ചെടിയിൽ നിന്ന് കുഞ്ഞു തൈകൾ ഇളക്കി തലപ്പ് 20-25 സെന്റീമീറ്റർ മുറിച്ചു നീക്കി നട്ടും തെരുവപ്പുല്ല് വളർത്താം. ആദ്യ 3-4 മാസക്കാലം കൃഷിയിടത്തിൽ കളകൾ വളരാതെ നോക്കണം. തൈകൾ നട്ടു വളർത്തുന്ന തെരുവപ്പുല്ലിൽ നിന്ന് കിട്ടുന്ന പുൽതൈലത്തിന് കൂടുതൽ മേ·യുള്ളതായി കരുതുന്നു. മാത്രമല്ല, ഇത്തരം ചെടികൾ ദീർഘനാൾ നിൽക്കുകയും ചെയ്യും.
വിളവെടുപ്പ്
നട്ട് മൂന്നര മാസമാകുന്പോഴാണ് പുല്ല് ആദ്യമായി മുറിക്കാൻ പാകമാകുന്നത്. തുടർന്ന് രണ്ടു മാസം ഇടവിട്ട് തുടർവിളവുമെടുക്കാം. വിളവെടുപ്പ് മഴക്കാലത്താണെങ്കിൽ പുതുമുളകൾ വേഗം പൊട്ടിവളർന്ന് കരുത്താർജിക്കും. ഒരു തവണ പുല്ലുകൃഷി ചെയ് താൽ അത് വർഷം മുഴുവൻ ഇടവിട്ട് വിളവെടുക്കാൻ പാകത്തിനു ലഭിക്കും. ഒറ്റത്തവണ കൃഷി ചെയ്താൽ പരമാവധി 20 വർഷം വരെ പുല്ലിന്റെ ചുവടു നിൽക്കുമെന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിൽ 40-50 വർഷം മുന്പ് പുല്ലുനട്ട ഹൈറേഞ്ച് മേഖലയിൽ ഇന്നും വിളവെടുപ്പു നടത്തുന്ന സ്ഥലങ്ങളുണ്ട്.
പുല്ലിന് സ്വതഃസിദ്ധമായ സുഗന്ധമുള്ളതിനാൽ കാര്യമായ കീട-രോഗബാധകളൊന്നും ഉണ്ടാകാറില്ല. ആടുമാടുകൾ തിന്നുമെന്ന പേടിയും വേണ്ട. ഇതൊക്കെതന്നെയാകാം ഒരു പക്ഷെ തെരുവപ്പുല്ലിന്റെ ദീർഘായുസിന്റെ രഹസ്യവും.
മേയ് മാസം തുടങ്ങുന്ന വിളവെടുപ്പ് അടുത്ത ജനുവരി വരെ ഘട്ടംഘട്ടമായി നീളും. നല്ല വെയിലുള്ള ദിവസത്തെ വിളവെടുപ്പാണ് ഉത്തമം. മഴസമയത്ത് പുല്ലിലെ തൈലത്തിന്റെ തോത് കുറയാനിടയുണ്ട്. 60-90 ദിവസം ഇടവിട്ടാണ് തുടർവിളവെടുപ്പുകൾ. 60 ദിവസത്തിനും മുന്പ് വിളവെടുപ്പ് നന്നല്ല. സാധാരണഗതിയിൽ നട്ട് ആദ്യവർഷം 2-3 വിളവെടുപ്പും തുടർ വർഷങ്ങളിൽ 3-4 വിളവെടുപ്പും ആദായകരമായി നടത്താം.
ഗുണങ്ങളേറെയുള്ള പുൽതൈലം
അനിതര സാധാരണമായ നിരവധി മേ·കളുടെ സ്രോതസാണ് പുൽതൈലം. സോപ്പ്, സുഗന്ധതൈലങ്ങൾ, തറ വൃത്തിയാക്കാനുള്ള ലോഷൻ തുടങ്ങി വിവിധ ഉത്പന്നങ്ങളിൽ ഇതു ചേരുവയാണ്. പുൽതൈലം ചേർത്ത വെള്ളത്തിൽ കുളിച്ചാൽ ദേഹംവേദന ശമിക്കും. പല്ലുവേദന, തലവേദന, പേശി, സന്ധി വേദന തുടങ്ങിയവയ്ക്ക് പരിഹാരമാണിത്.
ചുമ, പനി, ശ്വാസതടസം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾക്ക് ഒൗഷധമാണ്. ദഹന സഹായിയായും പ്രവർത്തിക്കും. നാഡീവ്യവസ്ഥയുടെ പ്രവർത്ത നം ക്രമീകരിക്കും. ഗ്യാസ്ട്രബിളിന് പരിഹാരമാണ്. സുഗന്ധചികിത്സയിലും പുൽതൈലത്തിന് മുന്തിയ സ്ഥാനമുണ്ട്.
പരിഹരിക്കണം കർഷകരുടെ പ്രശ്നങ്ങൾ
നിലവിൽ തെരുവപ്പുല്ലു കർഷകർ നേരിടുന്നത് രണ്ട് പ്രധാനപ്രശ്നങ്ങളാണ്. ഒന്ന് വാറ്റാൻ വേണ്ടി വരുന്ന വിറകിന്റെ ലഭ്യതകുറവും അതിന്റെ തീ വിലയും. മറ്റൊന്ന് പുൽതൈലത്തിന് കർഷകർക്കു ലഭിക്കുന്ന തുച്ഛമായ വിലയാണ്. മധ്യവർത്തികളുടെ സ്വാധീനത്തിൽ പെട്ട് യഥാർഥ കർഷകർക്ക് ഇവിടെ തൈലത്തിന് മാന്യമായ വില കിട്ടുന്നില്ലെന്നതാണ് ഭൂരിഭാഗം കർഷകരുടെയും പരാതി. ഒരു കിലോ തൈലത്തിന് കർഷകന് പരമാവധി 1000-1100 രൂപ മാത്രം ലഭിക്കുന്പോൾ വിപണിയിൽ ഇതിന്റെ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് വിറ്റു പോകുന്നത്. ഇവിടെയാണ് കർഷകർ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നത്.
ഇഞ്ചിപ്പുൽകൃഷിക്ക് ഇതരകാർഷിക വിളകൾക്ക് നൽകുന്ന സഹായങ്ങളും പുൽതൈല സംസ്കരണത്തിന് വേണ്ടിവരുന്ന ഇന്ധന സഹായമുൾപ്പെടെയുള്ളവയും നൽകണം. പുൽതൈല വിപണനത്തിൽ ഇടനിലക്കാരുടെ കൈകടത്തലും ഒഴിവാക്കാനായാൽ അന്യം നിന്നുപോകാനിടയുള്ള ജൈവപ്പുല്ലുകൃഷി ആദായകരമായ സംരംഭമെന്ന നിലയിൽ നമുക്ക് നിലനിർത്താനാകും.
കൊതുകിനെ അകറ്റും
കീടനശീകരണശേഷിയുള്ളതിനാൽ കൊതുകുകളെയും മറ്റും അകറ്റി നിർത്താൻ സഹായിക്കും. ചെറുപ്രാണികളെ തുരത്താനുപയോഗിക്കാം. ഓമനമൃഗങ്ങളിൽ ചെള്ളുകളെ നശിപ്പിക്കാൻ സഹായകരം.
ഉണങ്ങിയ ഇഞ്ചിപ്പുല്ല് ഹെർബൽ ടീ തയാറാക്കാൻ ഉപയോഗിക്കുന്നു. "ലെമണ് ഗ്രാസ് ഐസ്ഡ് ടീ’ പ്രസിദ്ധമാണ്. ഭക്ഷണപദാർഥങ്ങൾക്ക് നാരങ്ങയുടെ നറുമണം നൽകുമെന്നതിനാൽ പാചകവിധികളിലും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് തായ് പാചകത്തിൽ.
സൂപ്പ്, ഗ്രിൽഡ് ചിക്കൻ, കറികൾ എന്നിവയിൽ ഇത് ചേരുവയാണ്. വൈൻ, സോസ് എന്നിവയ്ക്കു സുഗന്ധം നൽകാനും ഉപയോഗിക്കുന്നു. തൈലത്തിലടങ്ങിയിരിക്കുന്ന സിട്രാൾ എന്ന ഘടകം ലഘുപാനീയങ്ങൾ, മദ്യം, മധുര പലഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ ചൂയിങ്ഗം എന്നിവയിൽ ചേരുവയാണ്.
തൈലം വാറ്റ്-വേറിട്ട രീതി
വിളവെടുക്കുന്ന പുല്ല് ചുവടുചേർത്തു മുറിച്ചെടുത്ത് ഒരു ദിവസം വാടാൻ അനുവദിക്കും. എന്നിട്ടാണു വാറ്റുപുരയിലേക്കെത്തിക്കുന്നത്. കല്ലും മണ്ണും കൊണ്ട് തയാറാക്കിയതാണ് ഇവിടത്തെ അടുപ്പുകൾ. അടുപ്പിനു മീതെയാണ് അടുപ്പിന്റെ പകുതിയോളം വലിപ്പമുള്ള ചെന്പ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യം ചെന്പിന്റെ കാൽഭാഗത്തോളം വെള്ളമൊഴിച്ച് വെട്ടിത്തിളപ്പിക്കും. നന്നായി ചൂടായിക്കഴിയുന്പോൾ പുല്ലിലെ എസൻസ് പൂർണമായും ചെന്പിലെ വെള്ളത്തിൽ കലരും. ഈ നീരാവി ചെന്പിന്റെ മുകളിലെ കുഴലിലൂടെ താഴേക്കു വന്ന് താഴെവച്ചിരിക്കുന്ന ചെറിയ പാത്രത്തിൽ തൈലവും വെള്ളവും ഒരുമിച്ച് വീഴും.
തണുത്ത വെള്ളം നിറച്ച പാത്രത്തിലൂടെയാണ് കുഴൽ താഴേക്കു വരുന്നത്. തൈലം മുകളിൽ പൊങ്ങിക്കിടക്കും. വെള്ളം താഴെയും തൈലം കോരിമാറ്റുന്പോൾ വെള്ളം പുറത്തേക്കു പോയ്ക്കൊള്ളും.
തൈലം വാറ്റിക്കഴിഞ്ഞ് ചെന്പിൽ നിന്ന് പുറത്തെടുക്കുന്ന പുല്ല് നന്നായി വെയിലത്തിട്ടുണക്കിയാൽ മികച്ച കന്നുകാലിത്തീറ്റയാക്കാം. കുരുമുളക്, ഏലം തുടങ്ങിയ വാണിജ്യവിളകൾക്ക് ഉത്തമ ജൈവവളവുമാണ് നന്നായുണങ്ങിയ പുല്ല്.
സുരേഷ് മുതുകുളം
മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ
ഫോൺ: 94463 06 909.