ടവർ കൃഷിക്ക് വലക്കൂട് കൃഷിയെന്നും പേരുണ്ട്. ഒരടി ചുറ്റളവിൽ, അഞ്ചടി ഉയരത്തിൽ കന്പി വല മുറിച്ചു ചുരുട്ടി കെട്ടുന്നതാണ് ഈ രീതിയുടെ ആദ്യപടി. പിന്നീട് ഇത് ഗ്രീൻ നെറ്റു കൊണ്ടു പൊതിഞ്ഞ് നിലത്ത് ഉറപ്പിക്കും.
അതിനുശേഷം രണ്ടിഞ്ച് അകലത്തിൽ അടി മുതൽ മുകൾ വരെ ചെറിയ ദ്വാരങ്ങൾ ഇട്ട ഒരിഞ്ച് പിവിസി പൈപ്പ് വലക്കൂടിന്റെ നടുവിൽ ഉറപ്പിക്കും. പിന്നീട് നടീൽ മിശ്രിതം നിറയ്ക്കും. കംബോസ്റ്റും പച്ചിലകളും മണ്ണും മിക്സ് ചെയ്താണു മിശ്രിതം തയാറാക്കുന്നത്.
ശീമക്കൊന്നയുടെ ഇലകളാണ് ഏറ്റവും ഉത്തമം. ഈ ടവറിൽ കൃത്യമായ അകലത്തിൽ മുകൾ മുതൽ താഴെ വരെ വിവിധ പച്ചക്കറികൾ നടാം. നടുവിൽ സ്ഥാപിച്ച പൈപ്പിലൂടെ വളവും വെള്ളവും കൃത്യമായി നൽകുകയും ചെയ്യാം.
കാബേജ്, കാരറ്റ്, വിവിധ ഇലവർഗങ്ങൾ തുടങ്ങിയവ മാറിമാറി കൃഷി ചെയ്യാം. വിളവെടുപ്പിന് ശേഷം ടവറിലെ മണ്ണ് മാറ്റി വീണ്ടും മിശ്രിതം നിറച്ചാണ് പുതിയ ചെടികൾ നടുന്നത്.
ഹൈഡ്രോപോണിക്സ് വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഹൈഡ്രോപോണിക്സ് കൃഷിയും ടെറസിൽ സ്ഥാപിച്ചിട്ടുണ്ട്. മണ്ണില്ലാതെ ചെടികൾക്ക് ആവശ്യമായ പോഷക വസ്തുക്കൾ വെള്ളത്തിലൂടെ നൽകി സസ്യപരിപാലനം നടത്തുന്ന രീതിയാണിത്.
മണ്ണ് വഴിയുള്ള കീടബാധ തടയാമെന്നതാണ് പ്രധാന ഗുണം. വലിയ ചെടികൾക്ക് ഈ രീതി പറ്റില്ലെങ്കിലും ഒട്ടു മിക്ക പച്ചക്കറികളും ഹൈഡ്രോപോണിക്സ് വഴി വളർത്തിയെടുക്കാം.
ഇവിടെ ഉപയോഗിക്കുന്ന വെള്ളവും വീണ്ടും ഉപയോഗിക്കാൻ കഴിയും. ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. 48 ചെടികൾ നടാൻ കഴിയുന്ന ഒരു യൂണിറ്റിന് 23,000 രൂപയോളം വില വരും.
പച്ചയ്ക്കു കഴിക്കാവുന്ന വിദേശിയും സ്വദേശിയുമായ നിരവധി ഇലവർഗങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.
ആവിയിൽ പുഴുങ്ങി കഴിക്കാൻ കഴിയുന്നതും ധാരാളം. ചീര, പാലക്, ബ്രോക്കോളി കോളിഫ്ളവർ, കാബേജ് തുടങ്ങിയവയാണ് ഹൈഡ്രോപോണിക്സിലെ താരങ്ങൾ.
ഗ്രോബാഗുകളെ ഒഴിവാക്കി ശുദ്ധജല ക്യാനുകളുടെ മുഗൾ ഭാഗം മുറിച്ചു മാറ്റി അതിലാണു കൃഷി. ഭംഗിക്കും പൂപ്പൽ പിടിക്കാതിരിക്കാനും ക്യാനുകൾക്കു പച്ച പെയിന്റ് അടിച്ചിട്ടുണ്ട്.
പേര, മുന്തിരി, ഓറഞ്ച്, നാരകം, ഡ്രാഗണ്ഫ്രൂട്ട്, സപ്പോട്ട, സ്വീറ്റ് അന്പഴങ്ങ, ഞാവൽ, ജാംഫ്രൂട്ട്, ആപ്പിൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ വലിയ ഡ്രമ്മുകളിലാണ് വളർന്നു നിൽക്കുന്നത്.
ദിവസവും രാവിലെ യോഗയും തുടർന്ന് വീട്ടുജോലികളും പൂർത്തിയാക്കിയ ശേഷമാണ് രൂപ കൃഷി പരിചരണത്തിന് ഇറങ്ങുന്നത്.
ഇതിനിടയിൽ നൃത്തപരിപാടികൾക്കും മോഡലിംഗിനും ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിനും കുട്ടികളെ പഠിപ്പിക്കുന്നതിനും വായനയ്ക്കും കവിതാരചനയ്ക്കുമൊക്കെ അവർ സമയം കണ്ടെത്തുന്നു.
ബ്രെഡ്നട്ട് കടപ്ലാവ് പോലെയുള്ള ഒരു വൃക്ഷവിളയാണ് ബ്രെഡ്നട്ട്. മരത്തിന്റെ രൂപവും സ്വഭാവവുമെല്ലാം കടപ്ലാവിന്റേതു പോലെ തന്നെ. ചക്കച്ചുളപോലെ തോന്നുന്ന കരുക്കളോടുകൂടിയ ഫലങ്ങളാണ് ഇതിനുള്ളത്.
നാട്ടിൽ ഇതിനെ പ്ളാത്തചക്ക എന്നു വിളിക്കും. ഇടിച്ചക്ക പോലെ കറിക്ക് ഉപയോഗിക്കാൻ പറ്റിയതാണ്. ആമസോണ് വനാന്തരങ്ങളിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. പഴമായും സൂപ്പ് നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
ന്യൂഗിനിയയിലെ പ്രധാന വിളകളിൽ ഒന്നാണ്. ഫിലിപ്പീൻസ്, ദക്ഷിണേഷ്യ, കരീബിയ, മധ്യ-തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ബ്രെഡ്നെട്ട് ഫലങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ വിത്തുകൾ വറുത്തും പൊടിച്ചും ഉപയോഗിക്കാം. പച്ചിലകളും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കോഴിക്കാഷ്ടവുമാണ് വളമായി നൽകുന്നത്. പൊതുവെ രോഗകീടബാധകൾ കുറവാണ്.
പരാഗണം ഉറപ്പ് വരുത്താൻ ചെറുതേനീച്ച കോളനികളും കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്. പൂത്തു നിൽക്കുന്ന പാരിജാതം പരാഗണത്തെ സഹായിക്കുമെന്നാണു രൂപയുടെ അഭിപ്രായം.
പാരിജാതത്തിന്റെ സമീപത്തുള്ള വിളകളിൽ അധിക വിളവ് ലഭിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തന്റെ കൃഷി രീതികളും അനുഭവങ്ങളും പങ്കുവയ്ക്കാനും വിത്തുകൾ നൽകാനും രൂപ എപ്പോഴും തയാറാണ്.
നിലമൊരുക്കലും മിശ്രിതം തയാറാക്കലും ഭർത്താവ് ജിമ്മി ജോസാണ് ചെയ്യുന്നത്. മകൾ റിയയും റൈനയും ഒഴിവ് സമയങ്ങളിൽ സഹായത്തിന് എത്തും.
ഫോണ്: 98959 64957
നെല്ലി ചെങ്ങമനാട്