കോഴിക്കോട് ഉൾപ്പെടെയുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജികൾ (ഐഐഐടി), കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ബിടെക്, ബി ആർക്, ബി പ്ലാൻ അഡ്മിഷനും വിവിധ സംസ്ഥാന എൻജിനിയറിംഗ് കോളജുകളിലെ കേന്ദ്ര ക്വോട്ടയിൽ പ്രവേശനത്തിനുമുള്ള പൊതു പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- മെയിൻ (ജെഇഇ- മെയിൻ) പരീക്ഷയ്ക്കു രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരി ആറു മുതൽ 11 വരെ നടത്തും. ജനുവരി 31ന് ഫലം പ്രഖ്യാപിക്കും. ഏറെ മാറ്റങ്ങളോടെയാണു ജെഇഇ-മെയിൻ പരീക്ഷയ്ക്കു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.ചോദ്യങ്ങളുടെ എണ്ണം കുറച്ചതാണ് പ്രധാന മാറ്റം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണു പരീക്ഷ നടത്തുന്നത്. വർഷത്തിൽ രണ്ടു തവണയാണു ജെഇഇ-മെയിൻ പരീക്ഷ നടത്തുന്നത്. ഇതിൽ ആദ്യ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. ജെഇഇ-മെയിൻ ഒന്നാം പേപ്പറിൽ ഏറ്റവും മികച്ച സ്ഥാനം നേടുന്നവരെയാണു ഐഐടികളിലെ അഡ്മിഷനുള്ള ജെഇഇ-അഡ്വാൻസ്ഡിനു പരിഗണിക്കുന്നത്.
നാലു ഘട്ടങ്ങൾ
അപേക്ഷ സമർപ്പണത്തിന് നാലു ഘട്ടങ്ങളുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാ നന്പർ കുറിച്ചു വയ്ക്കുക. ഫോട്ടോ ഗ്രാഫ് ( 10 കെബി-100 കെബി), കൈയൊപ്പ് (4 കെബി-30 കെബി) എന്നിവ ജെപിജി ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം. തുടർന്നു പരീക്ഷാ ഫീസ് അടയ്ക്കണം. അതിനു ശേഷം കണ്ഫർമേഷൻ പേജിന്റെ നാല് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. യാതൊരു രേഖകളും എൻടിഎക്ക് അയച്ചു കൊടുക്കേണ്ട.
അപേക്ഷാ സമർപ്പണം സ്വന്തമായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ കോമണ് സർവീസ് സെന്ററിന്റെ സേവനം ഉപയോഗിക്കാം. ഇതിന്റെ ലിസ്റ്റ് www.csc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാ ഫീസ്
പരീക്ഷാ ഫീസ് ഒരു പേപ്പറിന് 650 രൂപ. രണ്ടു പേപ്പറിനും കൂടി 1300 രൂപ. പെണ്കുട്ടികൾക്കും പട്ടിക ജാതി-വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഇത് യഥാക്രമം 325, 650 രൂപ. രാജ്യത്തിനു പുറത്തു സെന്റർ തെരഞ്ഞെടുക്കുന്നവർക്ക് പരീക്ഷാ ഫീസ് ഒരു പേപ്പറിന് 3000 രൂപ. രണ്ടു പേപ്പറിനും കൂടി 6000 രൂപ. പെണ്കുട്ടികൾക്കും പട്ടിക ജാതി-വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഇത് യഥാക്രമം 1500, 3000 രൂപ. ക്രെഡിറ്റ്/ ഡെബിറ്റ്/ നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാം.
പരീക്ഷാ കേന്ദ്രങ്ങൾ
ആലപ്പുഴ, അങ്കമാലി, ചെങ്ങന്നൂർ, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോതമംഗലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, പാലക്കാട്, പത്തനംതിട്ട. തിരുവനന്തപുരം, തൃശൂർ. ഒരാൾക്ക് നാലു സെന്ററുകൾ വരെ തെരഞ്ഞെടുക്കാം.
യോഗ്യത
പ്ലസ്ടുവിന് 75 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ അതതു ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്ന 20 പെർസന്റയിൽ വിഭാഗത്തിൽ ഉൾപ്പെടുകയും വേണം. പട്ടികജാതി-വർഗക്കാർക്ക് 65 ശതമാനം മാർക്ക് മതി. മാർക്ക് കണക്കാക്കുന്പോൾ ശരാശരി (പെർസന്റേജ്) യും പെർസന്റയിലും തമ്മിൽ വ്യത്യാസമുണ്ടെന്നു മനസിലാക്കുക.
ശരാശരി എന്നു പറഞ്ഞാൽ നൂറിൽ എത്ര മാർക്ക് എന്നാണു കാണിക്കുന്നത്. പെർസന്റയിൽ എന്നാൽ ഓരോ വിദ്യാർഥിയുടെയും മാർക്കിൽ കുറവു മാർക്ക് ലഭിച്ച എത്ര ശതമാനം പേർ ഉണ്ടെന്നുള്ള കണക്ക് ആണ്.
ഉദാഹരണത്തിന് ഒരു വിദ്യാർഥിയുടെ പെർസന്റയിൽ സ്കോർ 40 ആണെങ്കിൽ അതിനർഥം ആ പരീക്ഷയിൽ പ്രസ്തുത വിദ്യാർഥിയുടെ മാർക്കിനേക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 40 ശതമാനം വിദ്യാർഥികൾ ഉണ്ടെന്നാണ്.
പ്രായ പരിധി ഇല്ല. 2018, 2019 വർഷങ്ങളിൽ പ്ലസ്ടു പാസായവർക്കും 2020 ൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്ലസ്ടുതലത്തിൽ അഞ്ചു വിഷയങ്ങൾ പഠിച്ചവരായിരിക്കണം അപേക്ഷകർ.
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ
കോഴിക്കോട് ഉൾപ്പെടെയുള്ള 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, കോട്ടയം ഉൾപ്പെടെയുള്ള 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജികൾ, മറ്റ് 23 കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾ, 14 സംസ്ഥാന സർവകലാശാലകൾ എന്നിവ ജെഇഇ-മെയിൻ ലിസ്റ്റിൽ നിന്നാണ് അഡ്മിഷൻ നടത്തുന്നത്. കൂടാതെ 19 സ്വാശ്രയ സ്ഥാപനങ്ങളും ജെഇഇ-മെയിൻ ലിസ്റ്റിൽ നിന്നും അഡ്മിഷൻ നടത്തുന്നതിനു ധാരണയായിട്ടുണ്ട്.
ജെഇഇ -മെയിൻ പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കു സൗജന്യ പരിശീലനത്തിനായി നാഷണൽ ടെസ്റ്റിംഗ് എജൻസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മാതൃകാ പരീക്ഷയ്ക്കു വെബ് സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.
വിവരങ്ങൾക്കും രജസ്ട്രേഷനും: www.nta.ac.in, www.jeemain.nic.in.
പ്രധാന മാറ്റങ്ങൾ
ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ജെഇഇ-മെയിൻ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഡ്രോയിംഗ് എന്നിവയുടെ ചോദ്യങ്ങളുടെ എണ്ണം കുറച്ചതാണ് പ്രധാന മാറ്റം. കൂടാതെ ബിപ്ലാനിംഗ് കോഴ്സിന് പ്ലസ്ടുതലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. മുൻപ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്കു മാത്രമേ അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളു.
എൻജിനിയറിംഗ് പ്രവേശനം ആഗ്രഹിക്കുന്നവർ നേരത്തെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 30 വീതം മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസിന് ഉത്തരം എഴുതണമായിരുന്നു. ഇതാണ് ഇപ്പോൾ 25 ചോദ്യങ്ങളായി കുറച്ചത്. കൂടാതെ 20 ചോദ്യങ്ങൾ എംസിക്യു മാതൃകയിലും അഞ്ചു ചോദ്യങ്ങൾ മൂന്നു വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകി ന്യൂമറിക്കൽ വാല്യു മാതൃകയിലും ആയിരിക്കും. ശരി ഉത്തരത്തിന് നാലു മാർക്ക് ലഭിക്കും. എംസിക്യു ചോദ്യങ്ങൾക്ക് തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.
ബിആർക്കിനുള്ള ഡ്രോയിംഗ് പരീക്ഷയുടെ ചോദ്യങ്ങളും മൂന്നിൽ നിന്നും രണ്ടായി കുറച്ചിട്ടുണ്ട്.എംസിക്യു മാതൃകയിൽ 50 മാർക്കിന്റെ അഭിരുചി പരീക്ഷയും ഉണ്ടായിരിക്കും. മാത്തമാറ്റിക്സിനും അഭിരുചി പരീക്ഷയ്ക്കും ബിആർക്കിനും ബിപ്ലാനിനും ഒരേ ചോദ്യങ്ങളായിരിക്കും. ബിപ്ലാനിംഗിന് ഡ്രോയിംഗ് പേപ്പർ ഉണ്ടായിരിക്കില്ല. പകരം എംസിക്യു മാതൃകയിൽ പ്ലാനിംഗിംൽ 25 മാർക്കിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം.