ഓരോ കാലത്തിനും അനുസരിച്ച് ആശയവിനിമയം എന്നതിന് പല മാര്‍ഗങ്ങളും ഉണ്ട്. ആ ശ്രേണിയില്‍ ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്ന ഒന്നാണല്ലൊ ഷോര്‍ട് മെസേജ് സര്‍വീസ് എന്ന എസ്എംഎസ്.


ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 30 വയസ് തികയുന്നു. 1992 ഡിസംബര്‍ മൂന്നിന് വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന ജോലിയിലായിരുന്നു നീല്‍ പാപ്‌വര്‍ത്ത്.

അദ്ദേഹം തന്‍റെ സുഹൃത്ത് റിച്ചാര്‍ഡ് ജാവിസിന് മെറി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്ത് അയച്ചു. പരീക്ഷണത്തിനായി അന്നാ വൈകുന്നേരം അദ്ദേഹം അയച്ച സന്ദേശമാണ് ലോകത്തിലെ ആദ്യ എസ്എംഎസ്. 1993ല്‍ മെസ്സേജിനൊപ്പം ബീപ്പ് ശബ്ദമെത്തി.

160 കാരക്ടറായിരുന്നു പരമാവധി നീളം. 1985ല്‍ ജര്‍മനിയിലാണ് എസ്എംഎസ് എന്ന ആശയം ആദ്യം ഉദിച്ചത്. തപാല്‍ സേവന മാനേജര്‍ ഫ്രീഡ്‌ഹെല്‍ം ഹില്ലെബ്രാന്‍ഡ് മിച്ചമുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി ഉപയോഗിച്ച് ഹ്രസ്വ വാചകങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും നിര്‍ദേശിച്ചപ്പോള്‍ ആളുകള്‍ പരിഹസിക്കുകയാണുണ്ടായത്.


എന്നാല്‍ ഏഴുവര്‍ഷത്തിനിപ്പുറം വോഡഫോണിനായി ലോകത്തിലെ ആദ്യത്തെ അംഗീകൃത എസ്എംഎസ് അയച്ച് ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ നീല്‍ പാപ്വര്‍ത്ത് ചരിത്രത്തലിടംപിടിച്ച്.

പേരില്‍ ചെറുത് എന്നുണ്ടെങ്കിലും ഈ സന്ദേശ സാഹചര്യത്തിന്‍റെ വളര്‍ച്ച അത്ര ചെറുതല്ലായിരുന്നു. അക്ഷര സന്ദേശങ്ങളില്‍ നിന്നും ഇമോജികള്‍ വരെയുള്ള വളര്‍ച്ചയാണ് ഈ ആശയവിനിമയം നേടയിരിക്കുന്നത്. നിലവില്‍ ജീവിതത്തിന്‍റെ പലമേഖലകളിലും എസ്എംഎസ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.