വൃക്ക പകുത്തു നൽകി സിസ്റ്റർ ഷാന്റി; കൈയടിച്ച് സോഷ്യൽ മീഡിയ
Tuesday, November 9, 2021 9:04 PM IST
വൃക്ക പകുത്തു നൽകിയ സന്യാസിനിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റിയാണ് 36 വയസുകാരിക്ക് വൃക്ക നൽകിയത്. ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെന്റ് ആന്റണി ഇടവകയിലെ ഡയാനയാണ് വൃക്ക സ്വീകരിച്ചത്.
ഡയാനയ്ക്ക് രണ്ടു കിഡ്നി ഉണ്ടെങ്കിലും ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ല. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായി. തുടർന്നാണ് വൃക്ക മാറ്റി വയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചത്. ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റി വൃക്ക ദാനം ചെയ്യാൻ തയാറാകുകയായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
അപരന് സ്വന്തം വൃക്ക പകുത്തു നൽകി സിസ്റ്റർ ഷാന്റി എസ് കെ ഡി...
ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെന്റ് ആന്റണി ഇടവകയിലെ പടയാട്ടി കുടുംബത്തിലെ ഡേവിസ് - മായ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു ഏഴ് വർഷത്തിന് ശേഷം ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ മൂത്ത കുട്ടിയാണ് ഡയാന. കൂടെ ഡയാനയ്ക്കുള്ളത് ഇരട്ട സഹോദരനും ഇളയ അനിയത്തിയും ആണ്. 36 വയസുള്ള ഡയാന വിവാഹിത ആണെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ കുഞ്ഞുങ്ങൾ ഇല്ല. ഡയാനയ്ക്ക് രണ്ടു കിഡ്നി ഉണ്ടെങ്കിലും ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ല. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായി.
തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിൽ ആണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നതും അതിനായി അന്വേഷിക്കുന്നതും. ആ അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്. ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റിക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കട്ട സപ്പോർട്ടുമായി ആയി സമൂഹത്തിന്റെ ജനറാളമ്മയും സമൂഹവും കൂടെയും.
തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ മാങ്കോട്ട് ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളായി 1976 ൽ ജനിച്ച സിസ്റ്റർ ഷാന്റി 1999 ൽ ആണ് ക്രിസ്തുദാസി സമൂഹാംഗമായി പ്രഥമ വ്രത വാഗ്ദാനം നടത്തിയത്. തുടർന്നിങ്ങോട്ടു വിവിധ ശുശ്രുഷാ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷമായി മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ഇടവക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു.
ക്രിസ്തുദാസി സമൂഹത്തിന്റെ പ്രധാന പ്രേഷിത മേഖല ആണ് ഇടവക പ്രവർത്തനങ്ങളും കുടുംബ നവീകരണവും. സഹോദര സ്നേഹത്താൽ പ്രേരിതയായി സ്വന്തം വൃക്ക പങ്കുവയ്ക്കാൻ തയാറായ സിസ്റ്റർ ഷാന്റിക്ക് എല്ലാവിധ ദൈവാനുഗ്രഹവും ആയുരാരോഗ്യവും നേരുന്നു.