ജീവിച്ചിരുന്നപ്പോള്‍ സമ്മതിച്ചില്ല; കമിതാക്കള്‍ മരിച്ചപ്പോള്‍ ഒന്നാക്കാന്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍
Saturday, January 21, 2023 1:03 PM IST
പ്രണയം ആഘോഷിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ ആദ്യം എതിര്‍ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്‍റെ സമയദൈര്‍ഘ്യം വളരെ നിര്‍ണായകമാണ്.

അത്തരത്തിലൊരു സംഭവത്തിന്‍റെ കാര്യമാണിത്. ഗുജറാത്തിലെ താപിയില്‍ ഇപ്പോള്‍ ഒരു യുവാവിന്‍റെയും യുവതിയുടെയും പ്രതിമ കാണാനാകും. അവരുടെ ബന്ധുക്കളാണ് ഈ ശില്‍പങ്ങള്‍ സ്ഥാപിച്ചത്. അതിന്‍റെ കാരണം കുറ്റബോധം ആണത്രെ.

ബന്ധുക്കള്‍ കൂടിയായ ഗണേഷ് എന്ന യുവാവും രഞ്ജന എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ മറ്റ് ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. വീട്ടുകാരുമായി അവര്‍ എത്ര സംസാരിച്ചിട്ടും ആരും നിലപാടില്‍ നിന്നും പിന്‍മാറാന്‍ തയാറായില്ല.

പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഒടുവില്‍ ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റില്‍ തൂങ്ങിമരിച്ചു. ഈ സംഭവത്തോടെ ബന്ധുകള്‍ക്ക് ആകെ കുറ്റബോധമുണ്ടായി. അവര്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് വിവാഹവും നടത്തി. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം.

ഗണേഷും രഞ്ജനയും തമ്മില്‍ തീവ്ര പ്രണയമുണ്ടായിരുന്നുവെന്ന് മനസിലായതിനാലാണ് ഇത്തരത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിംഗ് പാദ്‌വി പറഞ്ഞു. "വൈകി വന്ന വിവേകമെന്ന്' സമൂഹ മാധ്യമങ്ങളില്‍ പലരും പറഞ്ഞുവയ്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.