വേട്ടയാടി കൊന്ന സിംഹത്തിനൊപ്പം ദമ്പതികളുടെ ചുംബനചിത്രം; വിവാദം
Wednesday, July 17, 2019 1:31 PM IST
സിംഹത്തെ വേട്ടയാടി കൊന്നതിനു ശേഷം അതിന്റെ ജഡത്തോട് ചേർന്നിരുന്ന് ഫോട്ടോയെടുത്ത കനേഡിയൻ ദന്പതികൾക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.ഡാരണ്‍, കരോലിൻ കാർട്ടർ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്. ദക്ഷിണാഫ്രിക്കയിൽ ന്ധലെഗെലേല സഫാരിയിൽ പങ്കെടുത്താണ് ഇരുവരും സിംഹത്തെ കൊലപ്പെടുത്തിയതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു.
ലെഗെലേല സഫാരി അധികൃതരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. ട്രോഫി ഹണ്ടിങ് എന്ന ഇത്തരം വേട്ടയാടൽ രീതി നിർത്തലാക്കണമെന്ന് സോഷ്യൽ മീഡിയയിൽ നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും സംഘാടകർക്ക് യാതൊരു കുലുക്കവുമില്ല."പൈശാചിക ചുംബനം’ എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്.
ബിസിനസുകാരായ ദന്പതികളെ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി. സംഭവത്തിൽ പ്രതികരണം തേടിയ കാർട്ടർ എന്നാൽ കൂടുതലൊന്നും സംസാരിച്ചില്ല. അതിൽ പ്രതികരിക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. രാഷ്ട്രീയപരമായിട്ടുളളതാണ് അത്, അദ്ദേഹം പറഞ്ഞു.
സിംബാബ്ബെയിലെ ഹ്വാങെ ദേശീയോദ്യാനത്തിൽ 2015ൽ വേട്ടയാടി കൊല്ലപ്പെട്ട സെസിൽ എന്ന സിംഹത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ സംഭവമെന്ന് പലരും പ്രതികരിച്ചു. കറുത്ത താടി രോമങ്ങളുള്ള ലോകത്തിലെ അപൂർവ സിംഹങ്ങളിലൊന്നായിരുന്നു സെസിൽ വാൾട്ടർ ജെ പാൽമർ എന്ന അമേരിക്കൻ ഡെന്റിസ്റ്റായിരുന്നു സെസിലിന്റെ ജീവനെടുത്തത്. അന്ന് ലോകവ്യാപകമായി പ്രകൃതിവാദികൾ ഇതിനെതിരേ പ്രതിഷേധമുയർത്തിയിരുന്നു.