സമൂഹമാധ്യമങ്ങളുടെ വരവോടെ വിമര്‍ശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേഗതയും തീവ്രതയും കൂടിയിട്ടുണ്ടല്ലൊ. ഇപ്പോളിതാ ഈ പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കുന്നത് ഓണ്‍ലൈന്‍ രംഗത്തെ വ്യവസായ ഭീമനായ ഫ്ലിപ്കാര്‍ട്ടാണ്.

കഴിഞ്ഞ ദിവസം ഫ്ലിപ് കാര്‍ട്ടില്‍ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ചിത്രം പതിച്ചൊരു ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു. എന്നാലതിന്‍റെ അടിക്കുറിപ്പ് "വിഷാദമെന്നത് മുങ്ങുന്നത് പോലെ’ എന്നതായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ ആരാധകരെ നന്നേ വിഷമിപ്പിച്ചു.

സുശാന്ത് വിഷാദരോഗം നിമിത്തം ബുദ്ധിമുട്ടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നിലവാരമില്ലാത്ത മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഫ്ലിപ്കാര്‍ട്ട് പ്രയോഗിച്ചതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. മാത്രമല്ല ഫ്ലിപ്കാര്‍ട്ട് ബഹിഷ്കരിക്കണമെന്ന് അവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആവശ്യപ്പെടുകയും ചെയ്തു.


ഇതോടെ ഫ്ലിപ്കാര്‍ട്ട് ബഹിഷ്കരണം ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറി. ഫ്ലിപ്കാര്‍ട്ട് തങ്ങളുടെ തെറ്റു മനസിലാക്കി മാപ്പ് പറയുമെന്ന പ്രതീക്ഷയിലാണ് സുശാന്തിന്‍റെ പ്രിയപ്പെട്ടവരും ആരാധകരുമിപ്പോള്‍.