ആളുകള്‍ വേറിട്ട രീതിയില്‍ ലോക റിക്കാര്‍ഡുകള്‍ തീര്‍ക്കുന്ന സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ടല്ലൊ. ചിലപ്പോള്‍ മറ്റൊരാള്‍ ആ റിക്കാര്‍ഡ് തിരുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ അപൂര്‍വം ചിലര്‍ പല കാര്യങ്ങളില്‍ റിക്കാര്‍ഡുകള്‍ തീര്‍ത്തുകൊണ്ടേയിരിക്കും.

അത്തരത്തിലൊരാളാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നുള്ള പ്രകാശ് ഉപാധ്യായ്. ലോകത്തിലെ ഏറ്റവും ചെറിയ ഗിറ്റാര്‍ ഉണ്ടാക്കി ലിംക ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.

മുമ്പും പലതിലും റിക്കാര്‍ഡുകള്‍ തീര്‍ത്തിട്ടുള്ള ഇദ്ദേഹത്തിന്‍റെ ഏഴാമത്തെ റിക്കാര്‍ഡ് നേട്ടമാണിത്. ചെറിയ വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ പ്രകാശ് ഇത്തരം കാര്യങ്ങളിലാണ് റിക്കാര്‍ഡുകള്‍ നേടാറുള്ളതും.

ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകവും, ഏറ്റവും ചെറിയ ഹനുമാന്‍ ചാലിസയും അദ്ദേഹം സൃഷ്ടിച്ചു. ഇത് മാത്രമല്ല, ലോകത്തിലെ ഏറ്റവും ചെറിയ സ്പിന്നിംഗ് വീല്‍, പെന്‍സില്‍, കടല്‍ക്കപ്പല്‍ എന്നിവയുടെ റിക്കാര്‍ഡും അദ്ദേഹത്തിന്‍റെ പേരിലാണ്.


ഹല്‍ദ്വാനിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പ്രകാശ് ഉപാധ്യായ് നിര്‍മിച്ച ഈ ചെറിയ ഗിറ്റാറില്‍ നിന്നും ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനാകും. വെറും മൂന്ന് സെന്‍റീമീറ്റര്‍ നീളമുള്ള ഈ ഗിറ്റാര്‍ ശുദ്ധമായ ചന്ദനം, ചെമ്പ്, അലുമിനിയം കമ്പി, പിന്നുകള്‍ എന്നിവ ഉപയോഗിച്ചാണ് തീര്‍ത്തത്.

2022 ഏപ്രില്‍ 29 ന് നാല് മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് ഈ ഗിറ്റാര്‍ നിര്‍മിച്ചത്. വൈകാതെ നേട്ടം ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ രേഖപ്പെടുത്തുകയുമായിരുന്നു. ഏതായാലും തുടര്‍ച്ചയായ ഇത്തരം നേട്ടങ്ങളിലൂടെ എല്ലാവരുടെയും അഭിമാനമായി മാറിയിരിക്കുകയാണ് പ്രകാശ് ഉപാധ്യായ്.