12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ; ഇനി കുട്ടികൾ വേണ്ടെന്നു "കല്യാണ മൂസ'
Friday, December 30, 2022 6:01 PM IST
ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ അറിഞ്ഞാൽ ആരും തെല്ലൊന്ന് അന്പരക്കും! 67 വയസുകാരനായ മൂസയ്ക്ക് 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുണ്ട്. ഇനി കുട്ടികൾ വേണ്ടെന്നാണ് മൂസയുടെ തീരുമാനം.
ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതസാഹചര്യം മോശമായതുകൊണ്ടാണ് കൂടുതൽ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നു മൂസ പറയുന്നു. ലൂസാക്കയിൽ ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളതാണ്.
1971-ലാണ് മൂസയുടെ ആദ്യവിവാഹം. അന്ന് മൂസയ്ക്ക് 16 വയസ്. പിന്നീട് 11 വിവാഹം കൂടി. മൂസയുടെ ഇളയ ഭാര്യ ജുലൈഖയ്ക്ക് 11 മക്കളുണ്ട്. 12 കിടപ്പുമുറികളുള്ള വീട്ടിലാണ് മൂസയുടെ ഭാര്യമാർ താമസിക്കുന്നത്.
ഭാര്യമാർ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെന്നും മൂസ വെളിപ്പെടുത്തുന്നു. എല്ലാ ഭാര്യമാരെയും മൂസ ശ്രദ്ധിക്കുകയും അവരോടൊപ്പം കഴിയുകയും ചെയ്യാറുണ്ട്. തന്റെ ഭാര്യമാർ ഗ്രാമത്തിലെ മറ്റു പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നുണ്ടോ എന്നതും മൂസ ശ്രദ്ധിക്കാറുണ്ടത്രെ!
102 മക്കളെ തിരിച്ചറിയാൻ കഴിയുമെങ്കിലും 568 പേരക്കുട്ടികളെ തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് മൂസ പറയുന്നു. മക്കളുടെ പേരുകൾ പലപ്പോഴും തെറ്റിപ്പോകാറുമുണ്ട്. മെച്ചപ്പെട്ട സാന്പത്തിക സ്ഥിതി ഉണ്ടായിരുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും വിവാഹം കഴിച്ചുകൊണ്ടിരുന്നതെന്നു മൂസ പറയുന്നു.
കർഷകനായ തന്റെ വരുമാനം വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്ക് ഇപ്പോൾ തികയുന്നില്ല. കൂടുതൽ കുട്ടികൾ ഉണ്ടാകാതിരിക്കാൻ തന്റെ ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ കഴിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും മൂസ പറയുന്നു. "ദി സൺ' ആണ് മൂസയുടെ കുടുംവിശേഷങ്ങൾ പുറത്തുവിട്ടത്.