ലക്കിയുടെ മെമ്മറി ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ
Saturday, September 25, 2021 3:32 PM IST
ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി രണ്ടര വയസുകാരൻ താരമാകുന്നു.ആര്യനാട് അയ്യൻകാലാ മഠം മഠത്തുവാതുക്കൽ കാർത്തികയിൽ പോലീസ് ഉദ്യോഗസ്ഥനായ എം. ആനൂപിന്റെയും എം.എസ്.അനുവിന്റെയും മകനായ എ.അൻവിതാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയത്.
സൗരയൂഥങ്ങളുടെപേരും പച്ചക്കറികളുടെ പേരുകളും അക്കങ്ങളും എന്നുവേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് വരെ മണിമണിയായി ഉത്തരങ്ങൾ നൽകിയാണ് അൻവിത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയത്.
ഒന്നര വയസുള്ളപ്പോൾ തന്നെ ചുറ്റിലുമുള്ളവയെ തിരിച്ചറിഞ്ഞ് അവയുടെ പേര് പറയുന്നതിൽ മികവ് പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസും എട്ടു മാസവുമായപ്പോൾ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ, ആഴ്ചയിലെ ദിവസങ്ങളുടെ പേര്, 26 ജീവജാലങ്ങളുടെ പേര്, 10 വസ്തുക്കളുടെ പേര്, അഞ്ച് പച്ചക്കറികളുടെ പേര്, 11 മനുഷ്യശരീര ഭാഗങ്ങളുടെ പേര്, 30 പൊതുവിജ്ഞാന ചോദ്യങ്ങൾ, ഒന്നുമുതൽ 20 വരെ എണ്ണൽ സംഖ്യകൾ ക്രമമായി പറയുക എന്നിവയ്ക്ക് കൃത്യമായി ഉത്തരം നൽകിയാണ് കുഞ്ഞ് അൻവിത് ഇന്ത്യാബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചത്.
ഇന്ത്യാബുക്ക് ഓഫ് റിക്കാർഡ്സിൽ നടപടിക്രമങ്ങൾ പൂർത്തിയായി മെഡലും സർട്ടിഫിക്കറ്റും ഐഡി കാർഡ്, ബാഡ്ജ്, പേന എന്നിവയും അധികൃതർ എത്തിച്ചു. വീട്ടുകാർ ലക്കി എന്ന് വിളിക്കുന്ന കൊച്ചുമിടുക്കന് കുസൃതികളും യാത്രകളും കളികളുമൊക്കെയായി ലക്കി ആൻഡ് അമ്മാ ഹിയർ എന്ന യൂട്യൂബ് ചാനലും ഉണ്ട്.