"മരണ' മാസ് കച്ചവടം! മരിച്ചവരുടെ വസ്ത്രങ്ങൾ വില്ക്കുമ്പോൾ ഇങ്ങനെതന്നെ വേണം!
Friday, October 30, 2020 4:43 PM IST
കച്ചവടം ഗംഭീരമാകണമെങ്കിൽ അവതരണവും മികച്ചതാവണം. തായ്ലൻഡിൽ നിന്നുള്ള ഓൺലൈൻ കച്ചവടക്കാരിയായ കനിതാ തോങ്ക്നാക് ആണ് വേറിട്ട അവതരണത്തിലൂടെ തന്റെ തുണി കച്ചവടം ഗംഭീരമാക്കിയിരിക്കുന്നത്. പ്രേതത്തെപ്പോലെ മേക്കപ്പ് ഇട്ട് മരിച്ചവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് കനിതാ വിൽക്കുന്നത്.
സമൂഹമാധ്യമത്തിൽ ലൈവ് സ്ട്രീമിംഗിലൂടെയാണ് കനിതായുടെ വസ്ത്രവിൽപന. താൻ പ്രേതത്തെപ്പോലെ മേക്കപ്പ് ചെയ്ത് വിൽപന തുടങ്ങിയതോടെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചുവെന്നാണ് കനിതാ പറയുന്നത്. മരിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമേ കനിതാ വിൽക്കാറുള്ളൂ. കനിതാ ധരിക്കുന്നതും ഇത്തരം വസ്ത്രങ്ങളാണ്. സ്ഥിരമായി കനിതയിൽ നിന്ന് വസ്ത്രം വാങ്ങുന്നവരുമുണ്ട്.

മൂന്നു മണിക്കൂറോളം എടുത്താണ് കനിതാ മേക്കപ്പ് പൂർത്തിയാക്കുന്നത്. ശേഷം തന്റെ കയ്യിലുള്ള മരിച്ചവരുടെ വസ്ത്രങ്ങൾ ഓരോന്നും ഉയർത്തിക്കാണിച്ച് അവയുടെ വിലപറയും. ആ വസ്ത്രം ആരുടേതായിരുന്നുവെന്നും അയാൾ എങ്ങനെയാണ് മരിച്ചതെന്നും ലൈവിനിടെ പറയും.
ഒരു മരണച്ചടങ്ങിൽ പങ്കെടുക്കവേയാണ് തനിക്ക് ഈ ഐഡിയ ആദ്യം കിട്ടിയതെന്ന് കനിതാ പറയുന്നു. മരിച്ചവരുടെ വസ്ത്രങ്ങൾ അവർക്കൊപ്പം കത്തിക്കുന്ന രീതിയാണ് കണ്ടത്. അന്ന് മരണച്ചടങ്ങുകൾ ഏറ്റെടുത്തു നടത്തുന്നവരോട് എല്ലാ ചടങ്ങുകൾക്കും ശേഷം വസ്ത്രം തനിക്കു നൽകാമോ എന്നു ചോദിക്കുകയായിരുന്നു.

ഡിസൈനർ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ തുച്ഛമായ വിലയ്ക്കു തന്നെയാണ് നൽകുന്നത്. വിൽപനയിൽ നിന്നുള്ള ഒരു പങ്ക് ബുദ്ധക്ഷേത്രങ്ങളിലേക്കാണ് സംഭാവന ചെയ്യുന്നതെന്നും കനിതാ പറയുന്നു.