ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രകാരം ഇനി ലോകത്തെ ഏറ്റവും പ്രായംകൂടിയ ആള്‍ വെനസ്വലക്കാരന്‍ ജുവാന്‍ വിസെന്‍റ് പെരേസ്. 112 വര്‍ഷവും പതിനൊന്നു മാസവും 24 ദിവസവും പ്രായമായ ഇദ്ദേഹം തന്‍റെ 113-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള തിരക്കിലാണ്.

1909 മേയ് 27ന് വെനസ്വലയിലെ താച്ചിറയിലുള്ള എല്‍ കോബ്രെയില്‍ തന്‍റെ മാതാപിതാക്കളുടെ 10 മക്കളില്‍ ഒമ്പതാമനായിട്ടായിരുന്നു ജുവാന്‍റെ ജനനം.

1914ല്‍ അദ്ദേഹത്തിന്‍റെ കുടുംബം ലോസ് പജുയിലെസ് എന്നയിടത്തേക്ക് മാറി. തന്‍റെ അഞ്ചാം വയസുമുതല്‍ അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പം കൃഷിയില്‍ വ്യാപൃതനായിരുന്നെന്ന് ജുവാന്‍ പറയുന്നു. കരിമ്പും കാപ്പിയുമായിരുന്നു തങ്ങളുടെ പ്രധാന കൃഷിയെന്നും അദ്ദേഹം ഓര്‍ക്കുന്നു. കരിമ്പിന്‍റെയും കാപ്പിയുടെയും വ്യാപാരത്തിനായി സഹോദരനൊപ്പം മില്ലും തുറന്നിരുന്നു.

പത്താം വയസില്‍ സ്കൂളില്‍ ചേര്‍ന്നെങ്കിലും അഞ്ച് മാസത്തിനുശേഷം പഠനം നിറുത്തി. അധ്യാപകനുണ്ടായ അനാരോഗ്യമായിരുന്നു കാരണം. എന്നാല്‍ അധ്യാപകന്‍ നല്‍കിയ പുസ്തകങ്ങളില്‍ നിന്നും ജുവാന്‍ എഴുതാനും വായിക്കാനും പഠിച്ചു.

എഡിയൊഫിന ദെല്‍ റൊസാരിയൊ ഗ്രാസിയ ആയിരുന്നു ജുവാന്‍റെ ഭാര്യ. അവര്‍ 60 വര്‍ഷം ഒന്നിച്ചുജീവിച്ചു. 1997ല്‍ എഡിയൊഫിന മരിച്ചു. ഇവര്‍ക്ക് ആറ് ആണും അഞ്ച് പെണ്ണുമായി 11 മക്കള്‍ ജനിച്ചു. 41 കൊച്ചുമക്കളും പേരക്കുട്ടിയുടെ മക്കളായി 18 പേരും അവരുടേയും മക്കളായി 12 പേരുമുണ്ട്.


ഇപ്പോള്‍ മകനായ എഡേസിയോയ്ക്കൊപ്പമാണ് ജുവാന്‍ താമസിക്കുന്നത്.
ടെലിവിഷന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ആവിര്‍ഭാവവും ഒന്നും രണ്ടും ലോക മഹായുദ്ധം നേരിട്ടറിയാനും ജുവാനായി.

113-ാം വയസില്‍ എത്തി നില്‍ക്കുമ്പോഴും ജുവാന്‍റെ ഓര്‍മകള്‍ക്ക് യാതൊരു മങ്ങലുമില്ല. തന്‍റെ ബാല്യകാലത്തെ സുഹൃത്തുക്കളുടെ പേര് വിവരങ്ങളും അക്കാലങ്ങളിലെ സംഭവങ്ങളും കൊച്ചുമക്കളോടൊക്കെ അദ്ദേഹം ഇപ്പോഴും പറയാറുണ്ട്.

തന്‍റെ ആയുസിന്‍റെ രഹസ്യമായി അദ്ദേഹം പറയുന്നത് കഠിനമായ അദ്ധ്വാനം, അവധി സമയത്തുള്ള നല്ല വിശ്രമം, നേരത്തെയുള്ള ഉറക്കം, ഒരു ഗ്ലാസ് മദ്യം എന്നാണ്.

എന്നാല്‍ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തതാണ് അനുഗ്രഹത്തിന്‍റെ മുഖ്യ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 18ന് സ്പെയിന്‍കാരായ സാറ്റുര്‍നിനൊ ഡെ ലാ ഫ്യുവാന്‍റെ ഗാര്‍സിയ 112-ാം വയസില്‍ മരിച്ചതോടെയാണ് ജുവാന്‍ വിസെന്‍റ് പെരേസ് ഏറ്റവും പ്രായമുള്ള ആളായി മാറിയത്.