സൂയസ് കനാലും എവർ ഗിവണും; കടലിൽ കിടക്കുന്നത് 70,000 കോടി രൂപ!
Friday, March 26, 2021 5:53 PM IST
സൂയസ് കനാലിൽ ചരക്ക് കപ്പൽ കുടുങ്ങിയ വാർത്തയാണ് അന്തർദേശിയ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. അതത്ര പ്രധാന്യമുള്ള വിഷയമാണോയെന്ന് ചുരുക്കം ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും. സൂയസ് കനാലിന്റെ പ്രധാന്യവും അവിടെയുണ്ടായിരിക്കുന്ന ട്രാഫിക്ക് ബ്ലോക്കിന്റെ വ്യപ്തിയും അറിയാത്തതിനാലാണ് ഈ സംശയം.
193.30 കിലോമീറ്റര്‍ നീളമുള്ള കനാലാണ് സൂയസ് കനാൽ. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ കനാല്‍ പാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. സൂയസ് കനാൽ ഉപയോഗിക്കാതെ ഒരു കപ്പൽ പോകുകയാണെങ്കിൽ 3500 മൈൽ ദൂരവും 12 ദിവസവും അധികമായി എടുക്കും.
ഒരു ദിവസം 51 കപ്പൽ
വല്ലപ്പോഴും മാത്രമോ, അല്ലെങ്കിൽ ദിവസം ഒന്നോ രണ്ടോ കപ്പലുകൾ മാത്രമാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നതെന്ന് ധരിച്ചാൽ തെറ്റി. ഒരു ദിവസം ശരാശരി 51 കപ്പലുകളാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നത്. മാർച്ച് 23നാണ് 'എവര്‍ ഗിവൺ' എന്ന ചരക്ക് കപ്പല്‍ കനാലിന് കുറുകെ കിടക്കാൻ തുടങ്ങിയത്. ഇത്രയും ദിവസം കൊണ്ട് എന്തുമാത്രം കപ്പലുകൾ സൂയസ് കനാലിന്റെ ഇരുവശത്തുമായി കിടപ്പുണ്ടായിരിക്കുമെന്ന് ഊഹിക്കമല്ലോ? കടല്‍ വഴിയുള്ള ലോകവ്യാപാരത്തിന്റെ 33 ശതമാനവും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഏകദേശം എഴുപതിനായിരം കോടി രൂപയുടെ സാധനങ്ങൾ കടലിൽ കുടുങ്ങിയിരിക്കുകയാണ്.

എവർ ഗ്രീൻ അത്ര ചെറിയ മീനല്ല
നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് എവർ ഗിവൺ. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഭീമൻ ചരക്കുകപ്പലാണിത്. ഇപ്പോൾ കപ്പിലിൽ ഇരുപതിനായിരത്തോളം കണ്ടെയ്നറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 2,00,000 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ചരക്ക് കപ്പലാണ് എവര്‍ ഗവണ്. 20,000 കണ്ടൈനറുകളെയും കപ്പല്‍ വഹിക്കുന്നു.
എട്ട് ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് ചരക്ക് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കപ്പലിന്റെ വലിപ്പവും ഭാരവുമാണ് പ്രതിസന്ധിക്ക് കാരണം. കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റിയുടെ നിഗമനം.