അമ്മു, അതിഥികളുടെ പ്രിയപ്പെട്ട സഹയാത്രിക!
Sunday, March 8, 2020 1:04 PM IST
ഇന്നലെ അമ്മുവിനൊപ്പമുണ്ടായിരുന്നത് ഇംഗ്ലണ്ടിലും ജർമനിയിലുംനിന്നുമുള്ള “കൂട്ടുകാർ’’. ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുന്ന അതിഥികളുടെ പ്രിയപ്പെട്ട സഹയാത്രികയാണ് അമ്മു. ഒപ്പം നടന്നു കുമരകത്തെയും കുട്ടനാടിനെയുമൊക്കെ അമ്മു വിവരിക്കുന്നതു കേൾക്കുന്പോൾ അവർ സാകൂതം കേട്ടിരിക്കും. യാത്ര പറയാൻ നേരം അമ്മുവിനു ഷേക്ക് ഹാൻഡ് നൽകി നിറഞ്ഞ ചിരിയോടെ അവർ പറയും, “നൈസ് ടു മീറ്റ് യു അമ്മു.”
കുമരകത്തെ ടൂറിസ്റ്റുകൾക്കു സുപരിചിതയാണ് അമ്മു എന്ന പി.വി. വിദ്യാമോൾ (25). രണ്ടു വർഷമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കുമരകത്തെ വില്ലേജ് ലൈഫ് എകസ്പീരിയൻസ് പാക്കേജിൽ കമ്യൂണിറ്റി ടൂർ ലീഡർ. പഠനത്തോടൊപ്പം തൊഴിൽ ചെയ്തു മാതൃകയാവുകയാണിവൾ.

കവണാറ്റിൻകര, മാഞ്ചിറ പുളിന്പറന്പിൽ വിക്രമന്റെയും ഷേർളിയുടെയും നാലു പെണ്മക്കളിൽ മൂന്നാമത്തെയാളായ അമ്മു പേപ്പർ ബാഗ് യൂണിറ്റ് തുടങ്ങിയാണ് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായത്. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്കുമാറും കുമരകത്തെ കോ-ഓർഡിനേറ്റർ ഭഗത് സിംഗുമാണ് വിദ്യക്കു കമ്യൂണിറ്റി ടൂർ ലീഡറായി പരിശീലനവും പ്രോത്സാഹനവും നൽകിയത്. പഠനത്തോടൊപ്പം ഇടവേളകളിലാണ് ടൂർ ലീഡറായി പോവുക.

കയറുപിരിക്കലും ഓലമെടയലും തഴപ്പായനെയ്ത്തും കള്ളുചെത്തും വലവീശലുമെല്ലാം കണ്ടു ഹരംകൊള്ളുന്ന സഞ്ചാരികളെ കേരളത്തിന്റെ നന്മകളിലേക്കു വഴി നടത്തുകയാണ് ഈ പെൺകുട്ടി. ഹാഫ്ഡേ പാക്കേജിന് 600 രൂപയും ഫുൾ ഡേ പാക്കേജിനു 1,200 രൂപയും അമ്മുവിനു പ്രതിഫലം ലഭിക്കും. അമ്മുവിന് വിവിധ രാജ്യങ്ങളിൽ സൗഹൃദവലയമുണ്ട്. എംഎസ്സി ഫിസിക്സ് പൂർത്തിയാക്കിയ അമ്മു ടൂറിസം ഉപരിപഠനത്തിനുള്ള ഒരുക്കത്തിലുമാണ്.
ജിബിൻ കുര്യൻ
ചിത്രങ്ങൾ: അനൂപ് ടോം