‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’- മാലിന്യം തള്ളുന്നവരോട് ഒരു അഞ്ചാംക്ലാസുകാരന്റെ അപേക്ഷ...
Tuesday, August 27, 2019 1:59 PM IST
വഴിയോരങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. വഴി യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നത് മാത്രമല്ല വളർന്ന് വരുന്ന പുതു തലമുറയ്ക്ക് തെറ്റായ സന്ദേശം കൂടിയാണ് ഈ പ്രവർത്തി സമ്മാനിക്കുന്നത്.
ഇപ്പോഴിത ഇത്തരം മോശം കാര്യങ്ങൾ ചെയ്യുന്നവരോടുള്ള ഒരു അഞ്ചാം ക്ലാസുകാരന്റെ അപേക്ഷയാണ് ഏറെ കൈയടി നേടുന്നത്. പത്തനംതിട്ട, വള്ളിക്കോട് പിഡിയുപിഎസ് സ്കൂൾ വിദ്യാർഥിയായ റെയ്മോൻ റെ എന്ന കുട്ടിയാണ് ഈ കുറിപ്പിന്റെ ഉടമ.
കുറിപ്പിന്റെ പൂർണരൂപം
പത്തനംതിട്ട വള്ളിക്കോട് റോഡിലും പത്തനംതിട്ട ചന്ദനപ്പള്ളി വഴി അടൂർ റോഡിന്റെയും ഇരുവശങ്ങളിലും മാലിന്യം ഒരുപാട് നിക്ഷേപിച്ചിരിക്കുകയാണ്. റോഡിന്റെ സൈഡിൽ കാടുപിടിച്ച് കിടക്കുകയാണ്. ഇതുമൂലം മാലിന്യം തളളാൻ സൗകര്യം ഉണ്ട്. അതുകൊണ്ട് റോഡിന്റെ സൈഡിലെ കാടുകൾ വെട്ടിത്തെളിക്കാൻ അധികാരികൾ ശ്രദ്ധിക്കണം.
മാലിന്യംമൂലം ഈ റോഡ് ദുർഗന്ധപൂരിതമായിരിക്കുകയാണ്. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞ് കൊതുകും പുഴുവും ഈച്ചയും പെരുകുന്നു. ഇതിനൊപ്പം രോഗാണുക്കളും പെരുകുന്നു. കുട്ടികൾക്കാണ് ഇതിന്റെ ദോഷഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. വയറിളക്കം, ഛർദി എന്നിവ പിടിപെടുകയും ഈച്ചയും കൊതുകും പരത്തുന്ന രോഗങ്ങൾ പിടിപെടുന്നതിനും സാധ്യത കൂടിവരുന്നു. നിരത്തുകളിലും മറ്റും മാലിന്യം വലിച്ചെറിയാതെ വീടുകളിൽ സംസ്കരിക്കാൻ നടപടി സ്വീകരിക്കണം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് കാൻസർ രോഗം വിളിച്ചുവരുത്താതെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കൈമാറണം. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നാണ് എന്റെ സ്കൂളിൽ എന്നെ പഠിപ്പിക്കുന്നത്. ഈ പ്രതിജ്ഞ എല്ലാവരും ഏറ്റെടുത്താൽ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി മാറും. അതിനുവേണ്ടി എല്ലാവരോടും അപേക്ഷിക്കുന്നു.