ഫോൺ കോൾ തുണയായി; കുരുക്കിൽ പിടഞ്ഞ ജീവൻ തിരിച്ചുപിടിച്ച് വിയ്യൂർ പോലീസ്
Sunday, March 8, 2020 12:53 PM IST
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പോലീസിന്റെ ഉത്തരവാദിത്വം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി വിയ്യൂർ പോലീസ്. ഒരുനിമിഷം പാഴാക്കാതെ നടത്തിയ പോലീസിന്റെ ചടുലനീക്കം മൂലം രക്ഷിക്കാനായത് കയറിൽ പിടഞ്ഞുതീരുമായിരുന്ന ഒരു യുവാവിന്റെ ജീവൻ.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു സംഭവം. വിയ്യൂർ എസ്എച്ച്ഒ ഡി.ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന്റെ ഹിയറിംഗിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്കുളള യാത്രയ്ക്കിടെ രാത്രി പതിനൊന്നോടെ ഒരു സ്ത്രീ ഫോണിൽ വിളിച്ചു കുറ്റിമുക്കിലുളള അവരുടെ സുഹൃത്ത് ജീവനൊടുക്കുമെന്നും അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ട് അയാൾ വഴങ്ങുന്നില്ല എന്നും അറിയിച്ചു.
കുറ്റിമുക്ക് ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്ന് അറിയാമായിരുന്ന ശ്രീജിത്ത് ഉടനെ ഉത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ഡി.സെൽവകുമാറിനെ വിവരമറിയിച്ചു. ക്ഷേത്രത്തിൽനിന്ന് അരകിലോമീറ്റർ അകലെയുളള പളളത്ത് ലെയിനിലെ വീട്ടിലേക്കു സെൽവകുമാറും ഡ്രൈവർ ഷിനുമോനും ഹോം ഗാർഡ് ജസ്റ്റിൻ ഡേവിഡും ഉൾപ്പെടെയുളള പോലീസ് നിമിഷനേരം കൊണ്ടെത്തി.
ഉത്സവമായതിനാൽ പല വീടുകളിലും ആൾക്കാർ ഉറങ്ങാതിരുന്നതിനാൽ മിനിട്ടുകൾ കൊണ്ടു വീട് കണ്ടുപിടിക്കാൻ പോലീസിനായി. ഗേറ്റിൽ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും വീട്ടുകാർ എത്തുംമുന്പ് കുരച്ചുകൊണ്ടു ചാടിയെത്തിയത് മുന്തിയ ഇനത്തിൽപ്പെട്ട രണ്ടു ഭീമൻ വളർത്തുനായ്ക്കളായിരുന്നു. പിന്നാലെ പ്രായമായ ഒരു സ്ത്രീയും പത്തു വയസുളള ഒരു കുട്ടിയുമെത്തി.
നായ്ക്കളെ കൂട്ടിലാക്കിയ ശേഷം ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്നക്കൊണ്ട് ആവില്ലെന്നും മകനാണ് നായ്ക്കളെ നോക്കുന്നതെന്നും അയാളെ വിളിക്കാമെന്നും അവർ പറഞ്ഞു. കാര്യത്തിന്റെ ഗൗരവം പറഞ്ഞാൽ അവർ പരിഭ്രാന്തയാകുമെന്നറിയാമായിരുന്നതിനാൽ വേഗം മകനെ വിളിക്കാനാണു പോലീസ് ആവശ്യപ്പെട്ടത്. ഉടനെ അവരുടെ യുവാവായ മകൻ ഇറങ്ങി വന്നു.
ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ വരാമെന്നു പറഞ്ഞ് അയാൾ വീടിനകത്തു കയറിപ്പോയി. അപ്പോഴും പട്ടികൾ ശൗര്യത്തോടെ പോലീസിനെ നോക്കി കുരച്ചുകൊണ്ടു ഗേറ്റിൽതന്നെ നിലയുറപ്പിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞ് ആവർത്തിച്ചു വിളിച്ചിട്ടും ആരും പുറത്തേയ്ക്കു വരാത്തതിനാൽ പോലീസ് ടോർച്ചടിച്ചു നോക്കിയപ്പോൾ രണ്ടാം നിലയുടെ ടെറസിന്റെ വിടവിലൂടെ റൂഫിംഗ് ഷീറ്റിലെ കന്പിയിൽകെട്ടിയ കയറിൽ തൂങ്ങി പിടയുന്ന യുവാവിനെയാണ് കണ്ടത്.
പിന്നൊന്നും നോക്കിയില്ല. ഗേറ്റിൽ പട്ടികൾ നിലയുറപ്പിച്ചിരുന്നതിനാൽ മൂന്നുപേരും പിന്നിലെ മതിൽ ചാടിക്കടന്നു വീട്ടിൽ ചാരിവച്ചിരുന്ന ഒരടി മാത്രം വീതിയുളള ഇരുന്പുകോണിയിലൂടെ കയറി സണ്ഷെയ്ഡ് വഴി ടെറസിലെത്തി. തൂങ്ങിയാടുകയായിരുന്ന യുവാവിനെ എസ്ഐ സെൽവകുമാറും ഹോംഗാർഡ് ജസ്റ്റിനും ചേർന്ന് ഉയർത്തിനിർത്തി. ഷിനുകുമാർ ഓടി അടുക്കളയിൽ പോയി കത്തിയുമായി തിരിച്ചെത്തി കയർ അറുത്തിട്ടു.
അപ്പോഴാണു വീട്ടുകാർ പോലും വിവരമറിഞ്ഞത്. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അബോധാവസ്ഥയിലായ ആളുമായി താഴേക്ക്. നായ്ക്കളുടെ യജമാനനെ കൊണ്ടുപോവുന്നത് അവ കണ്ടാൽ കടിക്കുമെന്ന് ഉറപ്പായതിനാൽ ഒരടിമാത്രം വീതിയുളള കോണിയിലൂടെ മരണാസന്നനായ ആളെയും ചുമന്ന് അടുത്ത വീടിന്റെ മതിലിനപ്പുറത്തേയ്ക്കു സാഹസികമായി ഇറക്കിയാണ് ജീപ്പിലെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യവും ഇതായിരുന്നുവെന്നു പോലീസുകാർ പറയുന്നു. പിന്നെ മിന്നൽ വേഗത്തിൽ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക്. വാഹനത്തിലിരുന്നുതന്നെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ പോലീസുദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഓക്സിജൻ നൽകി ജീവൻ നിലനിർത്തിയെങ്കിലും അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരം ഉടനെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ച 42 കാരൻ പിന്നീട് സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.
വീട്ടുവളപ്പിലുണ്ടായിരുന്നത് റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് എന്നീ ഇനത്തിലുളള വന്പൻ പട്ടികളായിരുന്നെന്നും റോട്ട് വീലർ ഇനത്തിലെ നായ്ക്കൾ കടിച്ചാൽ ആ ഭാഗത്തെ മാംസവും കൊണ്ടുമാത്രം പിടിവിടുന്ന തരമാണെന്നുമെല്ലാമറിഞ്ഞത് പിന്നീടാണെന്നും ആ സമയം പട്ടി കടിക്കുന്നതിനെ പറ്റിയൊന്നും ചിന്തിച്ചില്ലെന്നും എസ്.ഐ.സെൽവകുമാർ പറയുന്നു. ഒരു നിമിഷം വൈകിയാൽ കയറിൽ അവസാനിക്കുമായിരുന്ന ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിയ്യൂർ സ്റ്റേഷനിലെ ഈ പോലീസ് സംഘം.