ആനക്കൊട്ടിൽ മുതൽ പമ്പാനദി വരെ! അഖിലിന്റെ കരവിരുതിൽ വിരിഞ്ഞത് ആറന്മുള ക്ഷേത്രത്തിന്റെ തനിപകർപ്പ്
Friday, June 26, 2020 2:20 PM IST
അഖിൽ മാളിയേക്കലിന്റെ കരവിരുതിൽ ലോക്ക്ഡൗൺ കാലത്ത് വിരിഞ്ഞത് ആറന്മുള ക്ഷേത്രത്തിന്റെ തനിപകർപ്പ്.
ചെറുകോൽ മാളിയേക്കൽ അനിൽ കുമാർ - സിന്ധുകുമാരി ദമ്പതികളുടെ മകനാണ് അഖിൽ. രൂപകല്പനകളുടെ ലോകത്ത് അത്ഭുതങ്ങൾ വിളയിക്കാനുള്ള ശേഷി അഖിൽ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
നിരവധി കുഞ്ഞൻ രൂപങ്ങൾക്ക് ജീവൻ നല്കിയ അഖിൽ താൻ നിർമിച്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ മിനിയേച്ചർ രൂപം ചെറുകോലിൽ പ്രദർശനത്തിന് വച്ചിരിക്കുകയാണ്.24 അടി നീളത്തിലും 24 അടി വീതിയിലുമാണ് പാർഥസാരഥി ക്ഷേത്രത്തിന്റെ മാതൃക മൾട്ടിവുഡിൽ തയാറാക്കായിരിക്കുന്നത്.
കിഴക്കേ നടയിലെ 18 പടിയും ഗോപുരവും കാണിക്കവഞ്ചിയും അതിനോടു ചേർന്നു നില്ക്കുന്ന ഞാവൽ മരവും ഒക്കെ കൂടി രൂപകല്പനയെ ജീവസുറ്റതാക്കുന്നു.
ക്ഷേത്ര കവാടവും കടന്ന് ഉള്ളിൽ ആനക്കൊട്ടിലും കൊടിമരവും അതേപോലെ ഉണ്ട്. പ്രദക്ഷിണ വഴികളും തെക്ക് കിഴക്കെ മൂലയിൽ ദേവസ്വം സ്ട്രോംഗ് റൂമും സ്റ്റേജും കഴിഞ്ഞാൽ തെക്കെ ഗോപുരം തെക്ക് പടിഞ്ഞാറെ മൂലയിൽ നെൽപുരയും ശാസ്താ - യക്ഷി ഉപദേവതാ ക്ഷേത്രവും പണി തീരാത്ത പടിഞ്ഞാറേ ഗോപുരനടയും. പഴയ അധികാരി കാര്യാലയവും ഏറങ്കാവിലമ്മയുടെ ദേവാലയവും കുഴിയിലമ്പലവും കഴിഞ്ഞ് വടക്കേ ഗോപുരത്തിൽ കൂടി പുറത്തിറങ്ങുമ്പോൾ പമ്പ നദിയും പള്ളിയോടവും അഖിലിന്റെ കരവിരുതിൽ പുനർജനിച്ചു.
ആറൻമുള ക്ഷേത്രത്തിലെ വാട്ടർ ടാങ്കും സദ്യാലയവും സർപ്പക്കാവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കഴിഞ്ഞ് ചുറ്റു വിളക്കുകൾ നിരത്തിയ നാലമ്പലത്തിലുള്ളിൽ ഭഗവാന്റെ ശ്രീകോവിലും നമസ്കാര മണ്ഡപവും. വടക്കുപടിഞ്ഞാറെ മൂലയിൽ ക്ഷേത്ര മതിലിനു പുറത്ത് ഭഗവാന്റെ തിരുവോണത്തോണി വിശ്രമിക്കുന്ന തോണിപ്പുരയും. ക്ഷേത്രത്തിന്റെ പുനഃസൃഷ്ടി മിസോറാം മുൻ ഗവർണർ കുമ്മനം ശേഖരൻ ശില്പം നാടിന് സമർപ്പിച്ചത്.
അഖിലിന്റെ കരവിരുതിൽ തീർത്ത അയിരൂർ ചെറുകോല്പുഴ വിദ്യാധിരാജ മണ്ഡപത്തിന്റെ യുൾപ്പടെയുള്ള മിനിയേച്ചർ രൂപങ്ങളും പ്രദർശനത്തിനുണ്ട്. പോളിടെക്നിക് ഡിപ്ലോമയുള്ള അഖിൽ മികച്ച ഫോട്ടോഗ്രാഫറുമാണ്.