വനിതാ എസ്ഐക്ക് വരനായി കൊടുംകുറ്റവാളി; പെണ്ണുകാണാനെത്തിയപ്പോള്‍ പണിപാളി; പോലീസ് പെൺപുലിയുടെ സിനിമയെ വെല്ലുന്ന കഥ
Monday, December 2, 2019 3:42 PM IST
വനിതാപോലീസുകാരിക്ക് വരനായി എത്തിയ പിടികിട്ടാപ്പുള്ളി ഒടുവില്‍ കുടുങ്ങി. ഏറെനാളായി പോലീസിന് തലവേദനയായിരുന്ന പ്രതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് വനിതാ എസ്ഐ കുടുക്കിയത്. മധ്യപ്രദേശിലാണ് സംഭവം.
മധ്യപ്രദേശിലെ ഛത്തര്പൂര് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ മാധവി അഗ്നിഹോത്രി ഒരുക്കിയ കെണിയിലാണ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ച 55 കാരനായ ബാലകൃഷ്ണന് ചൗബെ കുടുങ്ങിയത്.
55 കാരനായ ബാലകൃഷ്ണന് കഴിഞ്ഞ മൂന്നു വര്‍ഷമായി മധ്യപ്രദേശ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കിക്കൊണ്ട് ഇരുന്നത്. പല വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. ബാലകൃഷ്ണനെ പിടിക്കാന്‍ പല ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ഇയാളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ ആണ് പോലീസ് വ്യത്യസ്തമായ ആശയം ഉപയോഗിച്ചത്.
മാധവിക്കായിരുന്നു ബാലകൃഷ്ണനെ പിടിക്കാനുള്ള ചുമതല. ഇതിനായി തന്റെ പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാഹാലോചന ഇന്ഫോര്മേഴ്സ് വഴി ബാലകൃഷ്ണനെ അറിയിക്കുക ആയിരുന്നു. ഇതില്‍ ബാലകൃഷ്ണ വീഴുകയായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി സംസാരിക്കുകയും കാണുന്നതിനായി ഉത്തര്‍പ്രദേശിലെ ബിജോരിയിലെ ഗ്രാമത്തിലേക്ക് വരാനും പറഞ്ഞു.ബാലകൃഷ്ണന് ഒരു സംശയവും കൂടാതെ എത്തിയതോടെ സാധാരണ വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു.
മാധവിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ബാലകൃഷ്ണന് മാധവിയുടെ അടുത്തേക്കു വരാന്‍ തുടങ്ങിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി. സുന്ദരിയായ പെണ്ണിനെ സ്വന്തമാക്കാമെന്ന മോഹവുമായെത്തിയ ബാലകൃഷ്ണന് എട്ടിന്റെ പണി കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ…