എന്റെ മക്കള്‍ വിശന്നു കരയുമ്പോള്‍ എനിക്ക് ഭക്ഷണം ഇറങ്ങില്ല; ജേക്കബ് മാര്‍ ബര്‍ണബാസ്
Tuesday, March 31, 2020 1:20 PM IST
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചവര്‍ സാധുക്കളുടെ വിശപ്പിനെക്കുറിച്ച് ആലോചിക്കുന്നത് അവര്‍ നഗരം വിട്ട് പാലായനം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. അതിന് മുമ്പേ തന്നെ വിശക്കുന്നവന് അന്നം വിളമ്പി മാതൃകയാകുകയാണ് സീറോ മലങ്കരയുടെ ഗുരുഗ്രാം ബിഷപ്പും സഭയുടെ ബാഹ്യ കേരള രൂപതകളുടെ ചുമതലക്കാരനുമായ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണാബാസ്.
പ്രധാനമന്ത്രി ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനമാണ് അദ്ദേഹത്തിന് ഒരു ഫോണ്‍ സന്ദേശമെത്തിയത്. വിളിച്ചത് ഒരു ബാലനാണ്, "ഞങ്ങള്‍ക്ക് ഭക്ഷണമില്ല വെളിയില്‍പോയാല്‍ പോലീസ് തല്ലും'. താന്‍ നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടനയായ പ്രചോദനയുടെ സാരഥികള്‍ക്കൊപ്പം സ്ഥിരമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാറുള്ള ഡല്‍ഹി, യുപി അതിര്‍ത്തിയിലെ മാനസോരോവര് പാര്‍ക്കില്‍ നിന്നായിരുന്നു ആ കുട്ടി വിളിച്ചത്. അദ്ദേഹം ഉടന്‍ തന്നെ രൂപതയുടെ സന്നദ്ധ സേവന വിഭാഗമായ പ്രചോദനയുടെ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
ബര്‍ണബാസ് പിതാവിനും അദ്ദേഹം നേതൃത്വം നല്കുന്ന പ്രചോദനയ്ക്കും ഭക്ഷണ വിതരണം കൊറോണക്കാലത്ത് ആരംഭിച്ച താല്‍ക്കാലിക സന്നദ്ധപ്രവര്‍ത്തനമല്ല. അദ്ദേഹം ഗുരുഗ്രാം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റശേഷം ആരംഭിച്ചതാണ് തെരുവിലും നഗരത്തിലെ പാലങ്ങളുടെ അടിയില്‍ ജീവിക്കുന്നവര്‍ക്കു ഭക്ഷപ്പൊതികളെത്തിക്കുന്നത്.
ക്രിസ്മസ് തുടങ്ങിയ വിശേഷ ദിനങ്ങളിലും അദ്ദേഹം തന്റെ സഹപ്രര്ത്തകര്ക്കൊപ്പം മാനസരോവര്‍ പാര്‍ക്ക്, കാശ്മീരിഗേറ്റില് യമുന നദീക്ക് മുകളിലൂടെയുള്ള പാലം, വ്യാവസാ കേന്ദ്രമായ നോയിഡക്ക് സമീപമുള്ള ചേരികൾ, ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന നേബ് സരായി (ഇഗ്നോ യൂണിവേഴ്സിറ്റിക്ക് സമീപം) എന്നിവിടങ്ങളില്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാറുണ്ട്.

ഫാ. മാത്യു വടക്കേക്കുറ്റാണ് പ്രചോദനയുടെ ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍ അജി തോമസ് എന്നിവര്‍ക്ക് പുറമെ രൂപതയിലെ വൈദികരും, ബഥനി സംന്ന്യാസിനിമാരും പ്രചോദനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. രാജ്യത്ത് 15 സംസ്ഥാനങ്ങളില്‍ പ്രചോദന സജീവമാണ്.
കൊറോണയെത്തുടര്‍ന്ന് രാജ്യമാകെ അടച്ചുപൂട്ടിയപ്പോള്‍ ഭക്ഷണം നിറച്ച തന്റെ വാഹനത്തെ പ്രതീക്ഷിച്ച് പാലത്തിനടിയിലും, വഴിയോരത്തും, ചേരികളുടെ ഇരുണ്ട കോണുകളിലും കഴിയുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇദ്ദേഹത്തിന് ഓര്‍മ്മ വന്നത്. ഉടനെ തന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് തങ്ങളുടെ ദൗത്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുക, സാധ്യമായ സഹായം ചെയ്യാം. ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചുതരാന്‍ തയാറാണ് എന്ന് അറിയിപ്പും കിട്ടി. പോലീസ് കമ്മീഷണര്‍ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പിതാവിനും കര്‍ഫ്യൂ പാസ് നല്കി.
1000 പേര്‍ക്കുള്ള ഭക്ഷണപ്പൊതിയാണ് ആദ്യം ലക്ഷ്യം വച്ചത് ലഭിച്ചത് 1400 ലധികമാണ്. അടുത്തുള്ള ഒരു കാറ്ററിംഗ് കമ്പനി ചപ്പാത്തി, പൂരി എന്നിവ നിര്മിക്കാവാനുള്ള മെഷീനുകളും തൊഴിലാളികളെയും വിട്ടു നല്കാമെന്നോറ്റു. കൊറോണ ദൗത്യത്തിന്റെ ഭാഗമായുള്ള ഭക്ഷ്യ വിതരണം ഇപ്രകാരമാണ്. പാലത്തിനടിയിലും, വഴിയോരത്തും തമാസിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ചേരികളിലുള്ള വര്‍ക്ക് അരി ഗോതമ്പ് പൊടി, ദാല്‍, പയറു വര്‍ഗങ്ങള്‍ എന്നിവ പായ്ക്കറ്റായി നല്കുന്നു.
ഭക്ഷം തയാറാക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ മുന്നില്‍ തന്നെ ഈ വൈദീക ശ്രേഷ്ഠനുമുണ്ടായിരുന്നു. "മക്കള്‍ വിശന്നു കരയുമ്പോള്‍ അപ്പന് ഭക്ഷണം ഇറങ്ങില്ല'.. ഈ വാക്കുകള്‍ ഭംഗിവാക്കല്ല, വാക്കും പ്രവര്‍ത്തിയും ഒന്നായ ഒരു വലിയ ഇടയന്റെ ഹൃദയത്തില്‍ നിന്നുള്ളതാണ്.