സഞ്ചരിക്കാൻ പോകുന്ന വിമാനം കത്തിയമരുന്ന ചിത്രങ്ങൾ അജ്ഞാതനിൽ നിന്ന് യാത്രക്കാർക്ക് ലഭിച്ചതോടെ വിമാനം ടേക്ക് ഓഫ് ചെയ്യാതെ പൈലറ്റ്.

ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറീയോണ്‍ വിമാനത്താവളത്തിലാണ് സംഭവം. 160 യാത്രക്കാരുമായി പുറപ്പെടാൻ ഒരുങ്ങിയിരുന്ന ആനദോലു ജെറ്റ്സിന്‍റെ ബോയിംഗ് 737 വിമാനത്തിലെ ചില യാത്രക്കാർക്കാണ് വിമാനം തകരുന്ന ചിത്രങ്ങൾ ലഭിച്ചത്.

ഐ ഫോണിലെ എയർ ഡ്രോപ് സംവിധാനം വഴിയാണ് ചിത്രങ്ങൾ അജ്ഞാതൻ അയച്ചത്. യാത്രക്കാർ പരിഭ്രാന്തരായതോടെ പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാതിരിക്കുകയായിരുന്നു. പിന്നീട് ജീവനക്കാരുമായി യാത്ര നടത്തി വിമാനം സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുവരുത്തി.

2009ൽ ആംസ്റ്റർഡാമിൽ തകർന്നു വീണ തുർക്കി എയർലൈൻസിന്‍റെയും 2013ൽ സാൻ ഫ്രാൻസിസ്കോയിൽ തകർന്നുവീണ ഏഷ്യാന എയർലൈൻസിന്‍റെയും ചിത്രങ്ങളാണ് യാത്രക്കാർക്ക് അജ്ഞാതൻ അയച്ചു കൊടുത്തത്.

ഹോളിവുഡ് ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയെ ഓർമിപ്പിക്കും വിധത്തിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്ന പൈലറ്റിനെ എയർപോർട്ട് അധികൃതർ അഭിനന്ദിച്ചു.

ചിത്രങ്ങൾ അയച്ചതിനു പിന്നിൽ യാത്രക്കാരിൽ ആരെങ്കിലുമാകാനാണ് സാധ്യതയെന്ന് അധികൃതർ കരുതുന്നു. യാത്രക്കാരെ നിരീക്ഷിച്ചുവരികയാണെന്ന് ഇസ്രേലി മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്യുന്നു.