സ്വയം വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24 കാരി ക്ഷമ ബിന്ദു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്വയം വിവാഹം ചെയ്യുന്നത് എന്നാണിവര്‍ പറയുന്നത്.

ജൂണ്‍ 11ന് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. ക്ഷണക്കത്തും അവര്‍ അടിച്ചിരുന്നു. എന്നാല്‍ ഈ വിവാഹ വാര്‍ത്തയറിഞ്ഞ് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാല്‍ വിവാഹം നേരത്തെ ആക്കുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കി ക്ഷമ സ്വയം വരണമാല്യം അണിയുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. 40 മിനുട്ടില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി. വിവാഹിതയായിട്ടും തനിക്ക് തന്‍റെ വീട്ടില്‍ തന്നെ തുടരാമെന്നതാണ് ഏറ്റവും സന്തോഷമെന്ന് ക്ഷമ പറയുന്നു.


ക്ഷമയുടെ വിവാഹത്തിനെതിരെ ബിജെപി നേതാവ് സുനിത ശുക്ല രംഗത്തെത്തിയിരുന്നു. ഈ വിവാഹം ഹിന്ദുത്വത്തിന് എതിരാണെന്നാണ് അവര്‍ പറഞ്ഞത്. ഭ്രാന്തിന്‍റെ അതിര്‍വരമ്പത്തെത്തിയതിന്‍റെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറ പറഞ്ഞത്.

ഇന്ത്യയിലെ ആദ്യത്തെ സ്വയം വിവാഹമാണ് തന്‍റേതെന്നാണ് ക്ഷമ ബിന്ദു അവകാശപ്പെടുന്നത്. ഏതായാലും ഒറ്റയ്ക്ക് ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ് ക്ഷമ.