ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസം..!
Wednesday, April 9, 2025 12:17 PM IST
"ആരോഗ്യകരമായ തുടക്കങ്ങൾ, പ്രത്യാശയുള്ള ഭാവികൾ!’ എന്നതായിരുന്നു ഇത്തവണത്തെ ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യസംഘടനയുടെ ആഹ്വാനം. ഒഴിവാക്കാവുന്ന മാതൃ-ശിശു മരണങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യമാണ് അതു ലോകരാജ്യങ്ങളെ ഓർമപ്പെടുത്തുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് നമ്മുടെ അടിയന്തര ദൗത്യമാണെന്നും ഈ ലക്ഷ്യം നടപ്പാക്കുന്നതിലൂടെ മാത്രമേ നമുക്ക് ശോഭനമായ ഒരു ഭാവി തലമുറ ഉറപ്പാക്കാൻ കഴിയൂ എന്നും ലോകാരോഗ്യസംഘടന ജാഗ്രതപ്പെടുത്തുന്നു.
മാതൃ-ശിശു മരണനിരക്ക് ഏതാണ്ട് വികസിത രാജ്യങ്ങൾക്കൊപ്പം നേടിക്കഴിഞ്ഞ സംസ്ഥാനമാണു കേരളം എന്നതിൽ നമുക്കഭിമാനിക്കാം. കേരളത്തിൽ ശിശുമരണക്ക് ഇപ്പോൾ ആറും (ആയിരം കുട്ടികളിൽ ഒരു വയസിനുമുൻപ് മരണമടയുന്നവർ), മാതൃമരണനിരക്ക് 19ഉം (ഒരു ലക്ഷം സ്ത്രീകളിൽ ഗർഭാവസ്ഥയും പ്രസവവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മരണനിരക്ക്) ആണെങ്കിൽ രാജ്യത്ത് ഈ നിരക്ക് യാഥാക്രമം 28, 97 എന്ന നിലയിൽ ഉയർന്നുനിൽക്കുന്നു.
കേരളത്തിൽ ശിശുമരണനിരക്ക് വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട്. മാതൃമരണനിരക്ക് വർഷം തോറും കുറഞ്ഞും വരികയാണ്. വൈകാതെ ലോകനിലവാരത്തിൽ എത്തും എന്ന് ഉറപ്പാണ്. സ്തീകളൂടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ സാമൂഹിക ഘടകങ്ങളും സ്തീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന മികച്ച ആരോഗ്യ പരിരക്ഷയും ഏതാണ്ട് നൂറുശതമാനം പ്രസവവും ആശുപത്രികളിൽ നടക്കുന്നതും കുറഞ്ഞിരിക്കുന്നതിന്റെ കാരണങ്ങളാണ്.
നിർഭാഗ്യവശാൽ കുറഞ്ഞ മാതൃ-ശിശു മരണനിരക്കിന്റെ കാര്യത്തിൽ അഭിമാനിക്കുന്ന കേരളീയർ മാതൃ-ശിശു മരണങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ദിനത്തിൽ ‘വീട്ടിൽ പ്രസവം, യുവതി മരിച്ചു’ എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വായിക്കേണ്ടിവന്നത്. കേരള ആരോഗ്യമാതൃകയിൽ അഭിമാനിക്കുന്ന കേരളീയർ ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസമായി ഈ വർഷത്തെ ലോകാരോഗ്യദിനം മാറിയതിൽ അതീവ ദുഃഖവും രോഷവുമുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ലെന്ന് ഓർക്കണം. 2019 മുതൽ 2024 സെപ്റ്റംബർ വരെ 2,931 വീട്ടുപ്രസവങ്ങളും തുടർന്ന് 19 ശിശുമരണങ്ങളൂം രണ്ടു മാതൃമരണങ്ങളും സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രേഖപ്പെടുത്താതെ പോവുന്ന നിരവധി സംഭവങ്ങൾ വേറെയുമുണ്ട്. പലിടത്തും പുരുഷ പങ്കാളികളുടെ അന്ധവിശ്വാസത്തിനു സ്തീകൾ ബലിയാടുകളാവുകയാണുണ്ടായതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊരു മുന്നറിയിപ്പായി കണ്ട് ഇത്തരം പ്രവണതകൾ മുളയിലെ നുള്ളിക്കളയാനുള്ള ബോധവൽകരണത്തിനു പുറമേ കർശനമായ നിയമനിർമാണവും നടത്തേണ്ടതാണ്.