ഉപ്പുമാവിനു പകരം‘ബിർണാണി’ കൊടുക്കണോ..?
മുരളി തുമ്മാരുകുടി
Saturday, March 1, 2025 12:20 PM IST
കേരളത്തിലെ അങ്കണവാടിയിലെ (അതോ നഴ്സറിയിലെയോ) ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട, ബിർണാണിയും (ബിരിയാണി) പൊരിച്ച കോഴിയും മതിയെന്നു പറയുന്ന വീഡിയോ വൈറൽ ആയല്ലോ. ഉച്ചഭക്ഷണമായി എന്തൊക്കെ നൽകാമെന്നു പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണം. ചെറുപ്പകാലത്തുതന്നെ ഇതു തുടങ്ങുകയും വേണം.
പക്ഷേ, അങ്കണവാടികളിലോ സ്കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നതു നല്ല കാര്യമാണെന്നു തോന്നുന്നില്ല. ഇപ്പോൾതന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതേസമയംതന്നെ വേണ്ടത്ര വ്യായാമങ്ങൾ ചെയ്യുന്നുമില്ല. കേരളം ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായി മാറുന്ന കാഴ്ചയാണ്. ഈ തലമുറയിൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല.
വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും സദ്യക്കാരും പോത്തിൻകാലുകാരുമൊക്കെയായി മൂന്നുനേരത്തെ ഭക്ഷണം ഒരുനേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു. മധ്യവയസിൽതന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്ന ജീവിതശൈലീരോഗങ്ങളായി ഈ ശീലം പരിണമിക്കുന്നു. ചികിത്സാചെലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചെലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസിലാക്കൂ.
പുതിയ തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്കാകണം. വികസിതരാജ്യങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്.
ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദേശത്തെ തുടർന്ന് അങ്കണവാടിയിൽ ബിരിയാണി ഫെസ്റ്റിവൽ നടത്തുകയോ, ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയോ അല്ല വേണ്ടത്. പകരം, കേരളത്തിലെ ഡയറ്റീഷ്യന്മാരും ഡോക്ടർമാരും സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിനു യോജിച്ച, കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്കൂളുകളിൽ കൊടുക്കുന്നതെന്ന് ആലോചിക്കുകയാണു വേണ്ടത്.
വീടുകളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യണം. കാരണം, ഇത് കുട്ടികളുടെയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്നമാണ്.