പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് 415 കോടി രൂപ നഷ്ടപരിഹാരം
Monday, March 17, 2025 11:33 AM IST
സ്റ്റാർബക്സിലെ ജീവനക്കാരനായ മൈക്കൽ ഗാർഷ്യ ഒരു ദിവസം ഓർഡർ എടുക്കുന്നതിനിടെ ചൂടുള്ള ദ്രാവകം ദേഹത്തു വീണ് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റു. 2020 ലാണ് സംഭവം നടക്കുന്നത്. അന്നു കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഇപ്പോൾ വിധി വന്നിരിക്കുകയാണ്.
കോടതിരേഖകൾ പ്രകാരം അന്ന് ചൂടുള്ള ദ്രാവകം ജീവനക്കാരന്റെ മടിയിലേക്കാണ് വീണത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിനടക്കം പൊള്ളലേറ്റിരുന്നു. ഇത് ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും കാരണമായി.
പക്ഷേ, ഇത്രയധികം പരിക്കേറ്റ ജീവനക്കാരനെ ശുശ്രൂഷിക്കുന്നതിൽ സ്റ്റാർബക്സ് അശ്രദ്ധ കാണിച്ചുവെന്നും അത് ജീവനക്കാരന്റെ അവസ്ഥ കൂടുതൽ ഗുരുതരമാക്കിയെന്നും കോടതി റിപ്പോർട്ടിൽ പറയുന്നു. ഒരു മനുഷ്യന്റെ അനുദിന ജീവിതത്തെയും ശാരീരിക ക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും സ്ഥാപനം വേണ്ടത്ര പിന്തുണ നൽകിയില്ലെന്നും കോടതി വിമർശിച്ചു.
അഞ്ചു വർഷക്കാലത്തിനിടയിൽ അദ്ദേഹം അനുഭവിക്കേണ്ടി വന്ന ശാരീരിക- മാനസിക ബുദ്ധിമുട്ടുകളും മറ്റു ബുദ്ധിമുട്ടുകളുമെല്ലാം പരിഗണിച്ചാണ് കോടതി 415 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഇത്രയും വലിയൊരു തുക നൽകാനാകില്ലെന്നാണ് സ്റ്റാർബക്സിന്റെ അഭിപ്രായം.
അദ്ദേഹത്തിന് സംഭവിച്ച ദുരിതത്തിൽ തങ്ങൾ സഹതപിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകാൻ കഴിയില്ല എന്നാണ് ഇവരുടെ നിലപാട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.