20 രാജ്യങ്ങളിൽനിന്നു ഗായകർ, കരുതലായി ഒൗസേപ്പച്ചന്റെ ദേവസംഗീതം
Saturday, May 16, 2020 4:59 PM IST
ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇരുപതു രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരായ ഗായകരെ ഉള്‍പ്പെടുത്തി കേരളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന് ഔസേപ്പച്ചന് തയാറാക്കിയ സംഗീതശില്പം യൂ ട്യൂബില്‍ തരംഗമാവുന്നു. യുവതാരം ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ നഴ്സസ് ഡേയുടെ ആശംസകളോടെ ഇതു പങ്കുവച്ചതോടെ അനേകായിരങ്ങളാണ് ഇതു വീക്ഷിച്ചത്.
"ഒരു സ്നേഹവാക്കിനാല്‍ ഒരു കുഞ്ഞു ഹൃദയത്തില്‍ സാന്ത്വനം പകരാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന ആദ്യവരി പാടിത്തുടങ്ങുന്നത് ഔസേപ്പച്ചന്തന്നെയാണ്. അയര്‍ലൻഡിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍നിന്നു ഡോ. വാണി ജയറാം, സ്കോട്ലന്‍ഡിലെ ഡോ. സവിത മേനോന്, സ്വിറ്റ്സര്‍ലൻഡിലെ തോമസ് മുക്കോംതറയിൽ, ബഹറിനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്ട്രേലിയയിലെ ജെയ്മോന് മാത്യു, സിംഗപ്പുരിലെ പീറ്റര്‍ സേവ്യർ, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്നു പ്രീജ സിജി, കാനഡയിലെ ജ്യോത്സന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോൾ, യുഎഇയില്‍നിന്നു രേഖ ജെന്നി, അയര്‍ലൻഡിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലൻഡിലെ സിനി പി മാത്യു എന്നിവരാണു മറ്റു ഗായകർ.
റോയ് കാഞ്ഞിരത്താനം രചിച്ച ഈ ഗാനം ഇരുപതു രാജ്യങ്ങളില്‍നിന്നുള്ള ഗായകരെ ഏകോപിച്ച് ഈ ആല്‍ബത്തിനു ചുക്കാന്‍ പിടിച്ചത് സ്കോട്ട്ലൻഡില്‍നിന്ന് എബിസണ്‍ ജോസാണ്.
നടന് ജയറാമിന്റെ ശബ്ദസന്ദേശത്തോടെയാണ് ഈ സംഗീതവിരുന്ന് തുടങ്ങുന്നത്. കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവനു മൂല്യം കല്പിച്ച് ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമായി ജയറാം ഈ ഗാനം സമര്‍പ്പിക്കുന്നു.