സഭയെ പടുത്തുയർത്തിയ വളർത്തുപിതാവ്
പത്തൊന്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ, കേരളസുറിയാനി കത്തോലിക്കരുടെ ഏക മഹത്വവും മേൽവിലാസവും മാർതോമാശ്ലീഹാ സമ്മാനിച്ച വിശ്വാസപൈതൃകം മാത്രമായിരുന്നു. ഒരു അപ്പസ്തോലിക സഭയുടെ ഓജസും തീക്ഷ്ണതയും നഷ്ടപ്പെട്ട് ആത്മീയ പാപ്പരത്തം അനുഭവിച്ച, എല്ലാ മേഖലകളിലും പിന്തള്ളപ്പെട്ട ഒരു സഭാസമൂഹമായിരുന്നു അവർ. ജന്മസിദ്ധമായ മലയാളിയുടെ വിഭാഗീയ ചിന്താഗതിയും കൂട്ടായ്മരാഹിത്യവും അതോടൊപ്പം വിദേശാധിപത്യവും ഏറിയകുറവുകൾക്കും വീഴ്ചകൾക്കും കാരണമായി. ഇപ്രകാരം ഇരുളടഞ്ഞ മലയാളക്കരയ്ക്ക് ആത്മീയ നേതൃത്വം പകരാൻ ദൈവം തെരഞ്ഞെടുത്ത ഭാരതത്തിന്‍റെ വീരപുത്രനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.

സന്യാസത്തിന്‍റെ ലേബലിൽ അറിയപ്പെടുന്ന ആർഷഭാരതത്തിൽ ഒരു കത്തോലിക്ക സന്യാസസഭയില്ല എന്നുള്ളത് പ്രാദേശികസഭയുടെ ആത്മീയ അനാരോഗ്യത്തിന്‍റെ ലക്ഷണമായിരുന്നു. ഫ്രാൻസിസ് പാപ്പാ പറയുന്നു, സന്യസ്തരില്ലാത്ത ഒരു സഭയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്ന്. വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ പാപ്പാ സമർപ്പിതജീവിതം എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്നു, സന്യാസത്തിന്‍റെ സ്ഥാനം സഭയുടെ വഴിവക്കിലല്ല, പിന്നെയോ ഹൃദയത്തിലാണ് എന്ന്. സന്യാസം സഭയ്ക്ക് ജീവരക്തം പകരുന്ന ധമനികളാണ്.

സന്യാസത്തിന്‍റെ ശ്രേഷ്ഠഫലങ്ങൾ കേരളക്കരയ്ക്ക് അന്യമായ സാഹചര്യത്തിലാണ് സിഎംഐ സഭാപിതാക്കന്മാർ സന്യസിക്കാനായി നാടുവിട്ടിറങ്ങാൻ ചിന്തിക്കുന്നത്. വൈദികർക്കുപോലും ഒരു തപസുഭവനമില്ല എന്നുള്ളത് വലിയ പോരായ്മയായിട്ടാണ് അവർ കണ്ടത്. ആത്മരക്ഷാർഥം വനവാസത്തിനുപോകാനനുവാദം ചോദിച്ച സിഎംഐ സഭാ സ്ഥാപകരോട് മൗറീലിയൂസ് സ്തബലിനി മെത്രാൻ പറഞ്ഞു: “അല്പം വല്ലതും തിരിയുന്ന നിങ്ങൾ ഒന്നുരണ്ടുപേരുള്ളത് മിണ്ടടക്കമായ് വല്ലയിടത്തും ഒതുങ്ങിപ്പാർത്താൽ പിന്നെ ലോകരെ പഠിപ്പിക്കാൻ ആര്? അതുകൊണ്ട് ഒരു കൊവേന്തവെപ്പിൻ”. അങ്ങനെയാണ് കൊവേന്ത‌പ്പട്ടക്കാർ കേരളക്കരയിൽ ജന്മംകൊണ്ടത്. അറിവില്ലാത്തവർക്ക് കണ്ടുപഠിത്തം കൊടുപ്പാനും, മനസാകപെട്ടവരെ ചേർക്കാനും ചെതറപ്പെട്ടവരെ കൂട്ടുവാനും പള്ളിയുടെ തെളിവിനും രാജിതങ്ങളുടെയും ലോകമാതൊക്കെയുടെയും നിരപ്പിനും, കണ്ണുകാട്ടപ്പെട്ട നന്മകളൊക്കെ ചെയ്യുവാനും 1829 വൃശ്ചികം ഒന്നാം തീയതി കൊടുത്ത അനുവാദ പത്രികയിൽ മൗറീലിയൂസ് മെത്രാൻ കുറിച്ചു.

അപ്രകാരം സഭയ്ക്കുമാത്രമല്ല രാഷ്ട്രത്തിനും ലോകത്തിനുമുഴുവനും കാലോചിതമായ ഏതുനന്മയും ഏതുകാലത്തും ചെയ്യാനുള്ള ഒരു mandate ആണ് സിഎംഐ സന്യാസസഭയ്ക്കു ലഭിച്ചത്. ദൈവതിരുമനസ് നടക്കും നടത്തും എന്നുറച്ചു സന്യാസ തീർത്ഥയാത്ര സമാരംഭിച്ച ചാവറയച്ചൻ തിരുസഭയുടെ നവീകരണത്തിനും നിർമാണത്തിനും, വളർച്ചയ്ക്കും ഉൗന്നൽ കൊടുത്ത് ആത്മരക്ഷയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി ഭാരതത്തിലെ ഏതദ്ദേശീയ സന്യാസസഭ വളർത്തിയെടുത്തു.

കേരളസഭയുടെ രണ്ടാം ജന്മം സാധ്യമാക്കിയ സുറിയാനി സഭയുടെ വളർത്തുപിതാവായ ചാവറയച്ചന്‍റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനപ്രമേയം sentire cum ecclesia, സഭയോടൊത്തു ചിന്തിക്കുക എന്നുള്ളതായിരുന്നു. സഭയെ രണ്ടാനമ്മയായിക്കണ്ടു മാറിനിന്നു വിമർശിച്ചല്ല, സഭയുടെ അഭിമാനമുള്ള മകനായി, സഭയാകുന്ന അമ്മയ്ക്കു കരുത്തും മനോഹാരിതയും പകരുകയാണ് ആ വളർത്തുപിതാവ് ചെയ്തത്. സഭയെ മാറ്റിനിർത്തി ചാവറയച്ചനെയോ, ചാവറയച്ചനെ മാറ്റിനിറുത്തി നാമിന്നു കാണുന്ന കേരള, ഭാരത കത്തോലിക്കാ സഭയെയോ ചിന്തിക്കാനാകില്ല.

മാന്നാനത്തെ സെമിനാരി

ചാവറപ്പിതാവും സിഎംഐ സന്യാസ സമൂഹവും സഭയുടെ രക്ഷയ്ക്കും വളർച്ചയ്ക്കുമായി ഒന്നാമതായി തീരുമാനിച്ചത് ഉത്തമരായ വൈദികരെ വാർത്തെടുക്കാനായിരുന്നു. അറിവില്ലാത്ത വൈദികൻ തന്‍റെ മാത്രമല്ല ദൈവജനത്തിന്‍റെയും ആത്മരക്ഷയ്ക്കും തടസമാകും എന്ന തിരിച്ചറിവ് ചാവറയച്ചനുണ്ടായിരുന്നു. പരിതാപകരമായ നിലയിലായിരുന്നു അക്കാലത്തെ സെമിനാരി പരിശീലനം. സെമിനാരികളിൽപോലും വേർതിരിവുണ്ടായിരുന്നു.

‘‘മലബാർ സഭാംഗങ്ങളായ വൈദികർക്ക് എങ്ങനെ പ്രാർത്ഥിക്കാം, എങ്ങനെ കുർബ്ബാന ചൊല്ലാം, എങ്ങനെ കുന്പസാരിപ്പിക്കാം, പാപമോചനം നൽകാം എന്ന അറിവുകൾ തന്നെ ധാരാളമാണ്. കൂടുതൽ അറിവ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമല്ല. നമ്മൾ അവരെ കാര്യമായി എന്തെങ്കിലും പഠിപ്പിച്ചാൽ അതവരെ അഹങ്കാരികളും ദുരഭിമാനികളുമാക്കും. അവർ പിന്നെ നമ്മളെ ബഹുമാനിക്കാതാകും’’ ഇതായിരുന്നു ചില വിദേശ അധികാരികളുടെ മനസിലിരിപ്പ്. ഇത്തരം പശ്ചാത്തലത്തിലാണ് ചാവറയച്ചനും ആദ്യപിതാക്കന്മാരും മെച്ചപ്പെട്ട വൈദിക പരിശീലനത്തിനായി മാന്നാനത്ത് സെമിനാരി തുടങ്ങുന്നത്.

ജോണ്‍ പോൾ രണ്ടാമൻ പാപ്പാ ഉൗന്നൽ കൊടുത്ത മാനുഷിക പരിശീലനവും, ഫ്രാൻസിസ് പാപ്പാ വളരെയധികം ശ്രദ്ധ വയ്ക്കുന്ന അജപാലന പരിശീലനവും, കാലാകാലങ്ങളായി വികസിപ്പിച്ചെടുത്ത ആത്മീയ പരിശീലനവും ബൗദ്ധിക പരിശീലനവും ചാവറയച്ചന്‍റെ പരിശീലന കളരിയിൽ കാണാം. അടുക്കും ചിട്ടയും സമയക്രമങ്ങളും കുടുംബ ചട്ട ശൈലിയിൽ ചാവറ സെമിനാരിയിലും ഇടം കണ്ടെത്തി. ഇത്തരം ഒരു സമഗ്ര പരിശീലന പദ്ധതി ഫലം കണ്ടത് റോക്കോസ്, മേലൂസ് ശീശ്മകളുടെ കാലത്തു തിരിച്ചറിഞ്ഞു. ചാവറയച്ചന്‍റെ ശിഷ്യർക്ക് ഇടവകയേയും സമൂഹത്തെയും സ്വാധീനിക്കാൻ മറ്റു വൈദികരേക്കാളും കഴിഞ്ഞിരുന്നു.

നാട്ടുമെത്രാന്മാർക്കുവേണ്ടി സുധീരം പോരാടിയവർ അവരായിരുന്നു. സീറോമലബാർ സഭയ്ക്കു സ്വന്തമായ ഒരു നേതൃത്വമോ ആസ്ഥാനമോ ഇല്ലാതിരുന്ന കാലത്തു സഭയുടെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് മാന്നാനം ആശ്രമം ആയിരുന്നു. സഭയുടെ മുന്നണിപ്പോരാളികൾ ചാവറ ശിഷ്യന്മാരായ സന്യാസവൈദികരും. വിസ്തൃതമായ കേരളസഭയുടെ ആവശ്യങ്ങൾക്ക് മാന്നാനം സെമിനാരി പര്യാപ്തമല്ലെന്നു കണ്ടതിനാൽ വരാപ്പുഴനിന്നുള്ള കല്പനപ്രകാരം കൊവേന്തകളോടുചേർന്ന് 1866 -ൽ വാഴക്കുളത്തും 1869-ൽ എൽത്തുരുത്തിലും ഓരോ സെമിനാരി സ്ഥാപിക്കുകയുണ്ടായി.

വൈദിക വിദ്യാർഥികളുടെ പരിശീലനത്തിൽ മാത്രമല്ല, വൈദികരുടെ തുടർപരിശീലനത്തിലും ചാവറയച്ചൻ ശ്രദ്ധിച്ചു. അതിനായി പുരോഹിതർക്കായി ധ്യാനവും; ഭക്തിയോടെ ക്രമത്തോടെ ബലിയർപ്പിക്കാൻ ചാവറയച്ചൻ എഴുതി ഉണ്ടാക്കിയ തൂക്കാസ (ആരാധനക്രമം)യും അതിന്‍റെ പരിശീലനവും വൈദികർക്കായുള്ള യാമപ്രാർഥനകളുടെ ക്രോഡീകരണവും അതിന്‍റെ നിർദ്ദേശങ്ങളും ചാവറപ്പിതാവിന്‍റെ സംഭാവനകളാണ്. അങ്ങനെ വൈദിക കൂട്ടായ്മയും സഭയിലെ ഐകമത്യവും ശക്തമാക്കാൻ ചാവറയച്ചൻ വികാരി ജനറാളായപ്പോൾ പരിശ്രമിച്ചു.

വചനം ഭക്ഷണവും പാനീയവുമാക്കിയ വിശുദ്ധ ചാവറ

ദൈവജനത്തിന്‍റെ വിശ്വാസ പരിശീലനത്തിനും പരിപോഷണത്തിനും സംരക്ഷണത്തിനും ആത്മീയ നവോത്ഥാനത്തിനും സമർപ്പിതമായിരുന്നു ചാവറ ജീവിതം. വചനം ഭക്ഷണവും പാനീയവുമാക്കിയ വിശുദ്ധ ചാവറ, ദൈവജനത്തെ ശക്തീകരിക്കാൻ തുടങ്ങിയ ഞായറാഴ്ച പ്രസംഗം, തിരുനാൾ പ്രസംഗം, വാർഷിക ധ്യാനം, വലിയ ആത്മീയ ഉണർവ് പകർന്നു. വിശുദ്ധകുർബാനയോട് അനിതരസാധാരണമായ ഭക്തിയുണ്ടായിരുന്ന ചാവറയച്ചൻ, അനുദിന ദിവ്യബലിയിൽ കുടുംബത്തിൽ ഒരാളെങ്കിലും പങ്കെടുക്കുന്ന ശീലം (ചാവരുൾ), ദിവ്യകാരുണ്യ വിസീത്ത, ആരാധന, നാൽപതുമണി ആരാധന എന്നിവ പ്രോത്സാഹിപ്പിച്ചു.

വിശുദ്ധരോടുള്ള ഭക്തി, തിരുക്കുടുംബത്തോടുള്ള ഭക്തി, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടുമുള്ള വണക്കം, കുരിശിന്‍റെ വഴി, വണക്കമാസം തുടങ്ങിയവ മാതൃഭാഷയിൽ ആരാധനക്രമമോ, വിശുദ്ധ ഗ്രന്ഥമോ ഒന്നും ഇല്ലാത്ത കാലത്തു സാധാരണക്കാരന്‍റെ വിശ്വാസത്തെ പിടിച്ചുനിർത്തിയ കാര്യങ്ങളാണ്. ഫ്രാൻസിസ് പാപ്പാ ഇക്കാലത്തും ഭക്താഭ്യാസങ്ങളെ ദൈവജനത്തിന്‍റെ ലിറ്റർജിയായി പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലൂടെ തിരുസഭാനവീകരണം സ്വപ്നംകണ്ട ചാവറപ്പിതാവിന്‍റെ വലിയ സംഭാവനയാണ് കേരളത്തിലെ കുടുംബ പ്രാർഥന സംസ്കാരം. ശരീരത്തിനടുത്ത ആഹാരം കൊടുക്കുന്നകൂടെ ആത്മാവിനടുത്ത ആഹാരവും കൊടുക്കണം. ചാവരുളിലെ ചാവറ നിർദേശങ്ങൾ ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തെ വാർത്തെടുക്കാനുള്ളതായിരുന്നു.

ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരായ ഒരു സമൂഹമായിരുന്നു സ്വന്തമായ വൈദിക നേതൃത്വമോ, മെത്രാനോ, ഹയരാർക്കിയോ ഇല്ലാതിരുന്ന സീറോമലബാർസഭ. യൂറോപ്പിൽനിന്നും ബാബേലിൽനിന്നുമുള്ള മെത്രാന്മാർ ഒരു അപ്പസ്തോലികസഭയുടെ വളർച്ചയ്ക്കുള്ള പരിഹാരമായിരുന്നില്ല. ഇടയന് ആടുകളുടെ മണമുണ്ടാകാൻ അവരുടെ ഭാഷയും സംസ്കാരവും അറിയണം. അതിനായി ആടുകളുടെ മണമുള്ള സ്വജാതീയ മെത്രാന്മാർക്കായി ചാവറയച്ചൻ റോമിലേക്കെഴുതി. ഇവിടത്തെ പ്രശ്നപരിഹാരത്തിന് ഏകവഴി ഓരോ റീത്തിലും പ്രത്യേകം മെത്രാന്മാരെന്ന പ്രായോഗിക നിർദേശമായിരുന്നു ചാവറയച്ചൻ കൊടുത്തത്.

പിന്നീട് ചാവറയച്ചന്‍റെ അനുയായികൾ ഏഴു വ്യാകുലങ്ങളായി വിലകൊടുത്തു കിട്ടിയതാണ് ഇന്നത്തെ ആനുകുല്യങ്ങളനുഭവിക്കുന്ന സീറോമലബാർ സഭ. റോക്കോസിന്‍റെ വരവോടെ കേരളത്തിലുണ്ടാക്കിയ വിശ്വാസപ്രതിസന്ധിക്കു ബാച്ചിനെല്ലി മെത്രാൻ കണ്ടെത്തിയത് ചാവറപ്പിതാവിനെ സുറിയാനിക്കാരുടെ വികാരി ജനറാൾ ആക്കുക എന്നുള്ളതായിരുന്നു. ഭാഗ്യസ്മരണാർഹനായ സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ് മാർ വർക്കി വിതയത്തിൽ കൃതജ്ഞതയോടെ പറയുമായിരുന്നു, സീറോ മലബാർ സഭയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിസ്ഥാനമിട്ടത് സഭയുടെ പ്രഥമ പൊതു വികാരി ജനറാളായ ചാവറപ്പിതാവാണെന്ന്.

പള്ളിക്കൊപ്പം പള്ളിക്കൂടം

ചാവറപ്പിതാവിന്‍റെ വികാരി ജനറാളായുള്ള നിയമനം സഭയുടെ വിശ്വാസസംരക്ഷണത്തിനും സർവ മേഖലകളിലുമുള്ള വളർച്ചയ്ക്കും വികസനത്തിനും കാരണമായി. പള്ളിക്കൊപ്പം പള്ളിക്കൂടം കേരളക്കരയുടെ വിദ്യാഭ്യാസ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തി. സ്ത്രീശക്തീകരണവും ഉപവിശാലയും വഴി ഏവരേയും ദൈവപിതാവിന്‍റെ മക്കളായി കാണുന്ന സാഹോദര്യത്തിന്‍റെ സ്നേഹവിപ്ലവമായിരുന്നു ചാവറയച്ചൻ നയിച്ചത്.

പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ മുന്നിൽനിന്നു നയിച്ച് കേരളക്കരയുടെ ആത്മീയ നവോത്ഥാനത്തിനും സമഗ്ര പരിവർത്തനത്തിനും കൊടിപിടിച്ച ചാവറയച്ചനെ സീറോ മലബാർ സഭയുടെയും കേരളസഭയുടെയും പിതാവെന്നുവിളിക്കുന്നതു തികച്ചും ന്യായവും യുക്തവുമാണ്. പത്തൊന്പതാം നൂറ്റാണ്ടിലെ കേരളസഭയുടെ ഉയർച്ച ചാവറയച്ചന്‍റെ പ്രവർത്തനഫലമാണെന്ന് പണ്ഡിതനായ പ്ലാസിഡ് പൊടിപാറയച്ചൻ രേഖപ്പെടുത്തുന്നു. തിരുസഭയെ സ്നേഹിച്ചു സഭയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും ഐക്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച തിരുസഭയുടെ വിശ്വസ്ത ശുശ്രൂഷിയും വഴികാട്ടിയുമാണ് ചാവറപ്പിതാവ്.

ഈ വന്ദ്യപിതാവിന്‍റെ മരണത്തിന്‍റെ 150 തികയുന്ന ഈ ജൂബിലി വർഷം ചാവറക്കാലത്തിന്‍റെ ഓർമകൾ സ്വന്തമാക്കി നമ്മുടെ സങ്കുചിതലോകംവിട്ടു സഭയും രാഷ്ട്രവും മനുഷ്യകുടുംബവും എന്ന വലിയ കൂട്ടായ്മയ്ക്കുവേണ്ടി നമുക്ക് സമർപ്പിതരാകാം.

റവ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ പ്രിയോർ ജനറൽ