സിനർജി അഥവാ സംഘോർജം. മുതിർന്ന പൗരന്മാരുടെ സംഘടന. വെറും സീനിയർ സിറ്റിസൺസ് ഫോറമല്ലത്. മുതിർന്നവരുടെ റിക്രിയേഷൻ ക്ലബുമല്ല. മറിച്ച് വളരാനും വളർത്താനുമുള്ള വേദിയാണത്. ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങൾ രൂപപ്പെടുന്ന കൂട്ടായ്മ. അവനവനിലേക്കു തിരിഞ്ഞുനോക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന പ്രസ്ഥാനം.
സിസിലിയാമ്മ സെബാസ്റ്റ്യന് 80 വയസ് കഴിഞ്ഞു. സാധാരണഗതിയിൽ "ഇനി ഒന്നും വയ്യ' എന്നു പറയേണ്ടുന്ന പ്രായം. മനസിൽ മക്കളും കൊച്ചുമക്കളും മാത്രമാകുന്ന സമയം. കുളിയും ജപവും പ്രാർഥനയും ആശുപത്രിയും മരുന്നുമൊക്കെയായുള്ള ദിനചര്യ. ചെയ്യാനൊന്നുമില്ലെന്ന തോന്നലുണ്ടാക്കുന്ന മരവിപ്പിന്റെ കാലം. എന്നാൽ, അങ്ങനെ "ഇരിക്കാൻ' സിസിലിയാമ്മ തയാറായില്ല. മനസിനെ വെറുതെ അലയാനും വിട്ടില്ല. സർഗവൈഭവത്തിന്റെ ഇതളുകളിൽ അപ്രതീക്ഷിത തലോടൽ. ആരോ തൊട്ടുവിളിക്കും പോലെ. സ്വപ്നസമാനമായ ലോകത്തേക്കുള്ള പറന്നു കയറൽ. കഥകളുടെ തേരിലേറിയായി പിന്നെ യാത്ര. വൈകിയില്ല, പുതിയ കഥാതന്തുക്കൾ ഒന്നിനു പുറകെ ഒന്നായി മനസിൽ കുടിയേറി. സിസിലിയാമ്മയ്ക്ക് യുവത്വത്തിന്റെ ചുറുചുറുക്കും.
എഴുത്ത് മേശയിൽ എല്ലാം മറന്നു. പച്ചമരത്തിനു തീ പിടിക്കുന്ന അവസ്ഥ. രണ്ടു നോവലുകൾ. -സ്നേഹതീരം, ഭൂമിയിലെ സ്വർഗം. ഗ്രാമ്യഭാഷയിലാണ് എഴുത്ത്. പച്ചയായ ജീവിതം ഇതിവൃത്തമായി. അറിഞ്ഞതും അറിയിക്കാനുമുള്ള ജീവിത മൂല്യങ്ങളുടെ ആവിഷ്കാരം. അതിന് അനുഭവങ്ങളുടെ പിൻബലവും. പുസ്തകങ്ങൾ പുറത്തിറങ്ങിയപ്പോൾ കഥാകൃത്ത് പോലും അദ്ഭുതപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു?
സിനർജി അഥവാ സംഘോർജം
ഉത്തരത്തിന് എങ്ങും തേടിപ്പോകേണ്ടി വന്നില്ല, ഉടൻ കിട്ടി- സിനർജി അഥവാ സംഘോർജം. മുതിർന്ന പൗരന്മാരുടെ സംഘടന. വെറും സീനിയർ സിറ്റിസൺസ് ഫോറമല്ലത്. മുതിർന്നവരുടെ റിക്രിയേഷൻ ക്ലബുമല്ല. മറിച്ച് വളരാനും വളർത്താനുമുള്ള വേദിയാണത്. ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങൾ രൂപപ്പെടുന്ന കൂട്ടായ്മ. അവനവനിലേക്കു തിരിഞ്ഞുനോക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന പ്രസ്ഥാനം.
രേഖകളിൽ 60 വയസ് കഴിഞ്ഞവരാണ് അംഗങ്ങളെങ്കിലും അവരുടെ മനസ് 20കളിലോ 30കളിലോ ആണ്. അംഗമായിക്കഴിഞ്ഞാൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നലുണ്ടാകും. സമയം തികയാത്തത്ര തിരക്കും. സിനർജിയിൽ അംഗമായതോടെയാണു സിസിലിയാമ്മ സ്വയം അറിഞ്ഞത്. പിന്നെ മാറ്റം പെട്ടെന്നായിരുന്നു.
തുടക്കം
അഞ്ചു വർഷം മുന്പാണ്. എംജി സർകലാശാലയിലെ ഗാന്ധിഭവനിൽ നടന്ന "ഐശ്വര്യത്തോടെ പ്രായമാകാം, അർഥവത്തായി ജീവിക്കാം' എന്ന ശില്പശാലകളിലാണു സിനർജിയുടെ തുടക്കം. മുൻ എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സി. തോമസ് ഏബ്രഹാമായിരുന്നു സംഘാടകൻ. ഹ്യുമനിസ്റ്റിക് സൈക്കോളജിയുടെ പ്രയോഗവത്കരണമായ ടി.സി.ഐ ( തീം സെന്റേർഡ് ഇന്ററാക്ഷൻ) അടിസ്ഥാനമാക്കിയുള്ളതായിരുന്നു ശില്പശാലകൾ. അതിൽ പങ്കെടുത്ത ഡോ. എം.സി. ജോസഫ് മുക്കാടന് ടി.സി.ഐ ആശയങ്ങൾ ഇഷ്ടമായി. അത് ആവേശമായി.
വൈകിയില്ല, ഡോ. തോമസ് ഏബ്രഹാമിന്റെ വസതിയിൽ സമാന ചിന്താഗതിക്കാരുടെ യോഗം. ഡോ. എം.സി. ജോസഫിനൊപ്പം ഡോ. വർഗീസ് പുന്നൂസും എത്തി.
ഐശ്വര്യത്തോടെ പ്രായമാകാൻ ഒരു സംഘടനയായി. അങ്ങനെ സിനർജി പിറന്നു. ശില്പശാലയുടെ തലക്കെട്ട് സംഘടനയുടെ മുദ്രാവാക്യമായി. കേട്ടറിഞ്ഞ് പലരും എത്തി. വന്നവരെല്ലാം അതിന്റെ ആകർഷണവലയത്തിൽപ്പെട്ടു. അവർ കൂടുതൽ പേരെ കൂട്ടി വന്നു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയെത്താൻ അവർ കാത്തിരുന്നു. അന്നാണ് ഒത്തുചേരൽ. രാവിലെ മുതൽ വൈകുന്നേരം വരെ. കോട്ടയത്തിനടുത്ത് കുമാരനല്ലൂരിൽ "തന്മയ'യിലാണ് സാധാരണ ഒത്തുകൂടുന്നത്.
ഒൗപചാര്യതകളൊന്നുമില്ലാത്ത കൂട്ടായ്മ. ഉള്ളു തുറന്നു സംസാരിക്കാൻ, ഒന്നു പൊട്ടിച്ചിരിക്കാൻ, മോഹങ്ങൾ പങ്കുവയ്ക്കാൻ, പാട്ടുപാടാൻ, ഡാൻസ് ചെയ്യാൻ അവർ കാത്തിരുന്നു. അതിനിടയിൽ ഒരു ടിസിഐ സെഷനും. ഒന്നര മണിക്കൂറിലധികം പോവില്ലത്. ജീവിത ഗന്ധിയായ ഒരു വിഷയത്തിലാകും ചർച്ച. അതു മുൻകൂട്ടി തീരുമാനിക്കും. വിദഗ്ധരാണു നയിക്കുന്നത്. സമയം പോകുന്നത് അറിയില്ല. ഒന്നു കഴിഞ്ഞാൽ അടുത്തതിനുവേണ്ടിയുള്ള കാത്തിരിപ്പ്. അതിൽ പങ്കുവയ്ക്കാനുള്ള വിഭവങ്ങൾ സ്വരൂക്കൂട്ടാനുള്ള തത്രപ്പാടായി പിന്നെ. തിരക്കോട് തിരക്ക്.
അഭിമാനമാണ് ലതിക ദിവാകരൻ
സിനർജിയുടെ അഭിമാനമാണ് ലതിക ദിവാകരൻ. അതിരന്പുഴ നാല്പാത്തിമലക്കാരി. കേരളത്തിലെ ആദ്യത്തെ വനിതാ മേസ്തിരി. 60-ാം വയസിൽ പത്താം ക്ലാസ് പാസായ ലതിക, ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നു. നാല്പാത്തി മലയിലെ ഗ്രാമ വികാസ കേന്ദ്രം നിർമിച്ച അവർ കോളജിന്റെ പടിപോലും കണ്ടിട്ടില്ല. എങ്കിലെന്ത്? കുട്ടിക്കാനം മരിയൻ കോളജിൽ 2008-ൽ വിമൻ സെൽ ഉദ്ഘാടനം ചെയ്തതു ലതികയാണ്. എംജി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ജാൻസി ജയിംസുമൊത്ത് വേദി പങ്കിടാൻ മാത്രം ലതിക വളർന്നു. ഇംഗ്ലീഷിൽ പ്രസംഗിക്കാനുള്ള മോഹത്തിലാണു ലതിക ഇപ്പോൾ.
വായനാ ഫോറം
സിനർജിയിലെ പുസ്തകപ്രേമികൾക്കൊരു കൂട്ടായ്മയുണ്ട്- വായനാ ഫോറം. അവിടെ പുസ്തകങ്ങളാണ് ചർച്ചാവിഷയം. വായിച്ച പുസ്തകം പരിചയപ്പെടുത്തുന്നതും വായിക്കേണ്ട പുസ്തകങ്ങൾ നിർദേശിക്കുന്നതും പ്രധാനകാര്യം. വായനയെ പ്രോത്സാഹിപ്പിക്കാൻ അംഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ലൈബ്രറിയുമുണ്ട്. അവിടെ അഭിരുചിക്കിണങ്ങിയ പുസ്തകമെടുക്കാം, മടക്കിക്കൊടുക്കാം. രാധാദേവിക്കാണ് ചുമതല.
എഴുതണം, തെളിയണം
വായനയ്ക്കൊപ്പം എഴുതാനും പ്രേരിപ്പിക്കുന്നു സിനർജി. "എഴുതിയാലേ തെളിയൂ'എന്നതാണ് മുദ്രാവാക്യം. കൂട്ടായ പ്രേരണയിൽ വെളിച്ചംകണ്ടത് നിരവധി പുസ്തകങ്ങൾ. "സാന്പത്തിക ഭദ്രത', "നഗരത്തിലെ കുട്ടി', "അന്പതാം പിറന്നാൾ', "ധ്യാനവഴിയിലെ മൊഴിമുത്തുകൾ', "സ്നേഹതീരം', "പ്രളയത്തിൽ വിരിഞ്ഞ നന്മയുടെ പൂക്കൾ', "ഭൂമിയിലെ സ്വർഗ്ഗം', "തളം കെട്ടാത്ത ജീവിതം'... സിനർജി പുറത്തിറക്കിയ പുസ്തകങ്ങളിൽ ചിലതു മാത്രം. 32 അംഗങ്ങളുടെ ജീവിത സാക്ഷ്യമാണ് "തളം കെട്ടാത്ത ജീവിതം'. കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം. ""ഞാൻ എങ്ങനെ ഇങ്ങനെയായി'' എന്നതിന്റെ പച്ചയായ വെളിപ്പെടുത്തൽ. അക്ഷരങ്ങളിൽ നിന്ന് ഏറെക്കാലം അകന്നു കഴിഞ്ഞവർ അദ്ഭുതത്തോടെയാണ് ഓരോ വരിയും നോക്കിക്കണ്ടത്. ഞങ്ങൾക്കും ഇതു കഴിയുമല്ലേ? പുത്തനുണർവും പുതിയ പ്രതീക്ഷയും.
കൈയെഴുത്തു മാസിക
വായനാ ഫോറത്തിന് കൈയെഴുത്തു മാസികയുമുണ്ട്. - കയ്യൊപ്പ്. അനുഭവക്കുറിപ്പുകളും ലേഖനങ്ങളും കവിതകളും കഥകളുമായി സന്പന്നം. മോളി തോമസിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും നേതൃത്വത്തിൽ ഇറങ്ങുന്ന ന്യൂസ് ബുള്ളറ്റിനിൽ- സിനർജി ന്യൂസ്- പ്രവർത്തനങ്ങളുടെ പൂർണ ചിത്രം കിട്ടും.
യാത്രകൾ
യാത്രകൾ ആഘോഷമാണ്, പ്രത്യേകിച്ച് സിനർജിക്കാർക്ക്. കാരണം അവർക്കത് ഇഷ്ടമാണ്. ആണ്ടിൽ നാലെണ്ണമെങ്കിലുമുണ്ടാകും. ഓരോന്നും അനുഭവമാണ്, പഠനമാണ്. അതു പ്രായത്തെ മറക്കാനുള്ള ഉപാധിയാണ്. ഗോവയും ഉൗട്ടിയും അതിരപ്പിള്ളിയും ഷോളയാർ വനങ്ങളും കൊടൈക്കനാലും കുറ്റാലവുമൊക്കെ നൽകിയത് മറക്കാനാവാത്ത നിമിഷങ്ങൾ. ഇവിടൊക്കെ പലവട്ടം പോയിട്ടുണ്ടെങ്കിലും സമാനചിന്താഗതിക്കാർ ഒന്നിച്ചുപോയപ്പോൾ ആദ്യയാത്രപോലെ. ഓർക്കാനും ഓർമയിൽ ഓമനിക്കാനും കുറച്ച് ദിവസങ്ങൾ. പ്രകൃതി സൗന്ദര്യം മുഴുവൻ ഹൃദയവും മനസും ഏറ്റുവാങ്ങിയ നിമിഷങ്ങൾ.
നൂപുരധ്വനികൾ
എംജി സർവകലാശാലയിൽ നിന്നു വിരമിച്ച പത്മകുമാരിയമ്മയ്ക്ക് നൃത്തം ഇഷ്ടമാണ്. നൃത്തം ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പാട്ടിനൊത്ത് ചുവടു വയ്ക്കാൻ അവസരം കിട്ടിയിരുന്നില്ല. കുടുംബവും കുട്ടികളും ജോലിയുമൊക്കെയായി അങ്ങനെ കഴിഞ്ഞു. എങ്കിലും മനസിന്റെ കോണിൽ അതൊരു മോഹമായി കിടന്നു. സുന്ദരിമാരുടെ നൃത്തച്ചുവടുകൾ കണ്ട് സ്വയം മറന്നിരിക്കുന്പോഴും അറിയാതെ ഉള്ളിലൊരു നീറ്റലുണ്ടാകും. തിനിക്ക് കഴിഞ്ഞില്ലല്ലോ. ഇനി അതൊന്നും ആലോചിച്ചിട്ടു കാര്യമില്ലന്നു കരുതിയിരിക്കുന്പോഴാണു സിനർജിയിൽ ചേരുന്നത്. കൂട്ടുകാരൊക്കെ ആയതോടെ പത്മകുമാരിയമ്മ തന്റെ ഇഷ്ടം പങ്കുവച്ചു. ആ തുറന്നുപറച്ചിൽ വലിയൊരു സംരംഭത്തിന്റെ തുടക്കമായി. നിരവധിപ്പേർ സമാന മോഹവുമായി കൂട്ടുകൂടാനുണ്ടായി.
സിനർജി ചീഫ് എക്സിക്യൂട്ടീവ് കേണൽ മാത്യു മുരിക്കനും രമേശ് ബാബുവും ഒപ്പം കൂടി. "തന്മയ'യുടെ ഡയറക്ടർ ഫാ. ഇമ്മാനുവൽ മാത്യു എസ്.ജെ. പരിശീലകനായി. താമസിയാതെ നല്ലൊരു ട്രൂപ്പ് യാഥാർഥ്യമായി. ആഴ്ചയിൽ രണ്ടുദിവസം പരിശീലനം. ഇതിനോടകം രണ്ടു മൂന്നു പൊതുവേദികളിൽ പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു. സന്പൂർണ വിജയം.
പാട്ടുകൂട്ടം
എംജി സർവകലാശാലയിൽ നിന്ന് അസി. രജിസ്ട്രറായി വിരമിച്ച അലക്സ് മാത്യു സംഗീതം പഠിച്ചിട്ടുണ്ട്. നല്ലൊരു ആസ്വാദകനുമാണ്. ശ്രുതിയും താളവും ഒപ്പിച്ച് പാടാനും കഴിയും. എന്നാൽ ജോലിത്തിരക്കിനിടയിൽ അതിനൊന്നും സമയം കിട്ടിയില്ല. ഇനി അതിന് കഴിയുമെന്നു കരുതിയതുമില്ല. സിനർജിയിൽ അംഗമായതോടെ വെറുതെ ഒന്നു മൂളിയതാണ്. അതു മറ്റുള്ളവർ ഏറ്റെടുത്തു. പാടാനും കൂടെ പാടാനും ഒത്തിരിപ്പേരുണ്ടായി. പിന്നെ അതൊരാഘോഷമായി. "പാട്ടുകൂട്ടം' രൂപപ്പെടാൻ ഒട്ടും സമയമെടുത്തില്ല. അതിന്റെ പരിശീലനം മുറയ്ക്കു നടക്കുന്നു.
യൂത്ത് ഫോർ ഗ്ലോബൽ സിനർജി
സിനർജിയുടെ സാമൂഹ്യ ഇടപെടലിന്റെ നേർരൂപമാണ് യൂത്ത് ഫോർ ഗ്ലോബൽ സിനർജി. വൈ.ജി.എസ് എന്നു ചുരുക്കെഴുത്ത്. ഒരു പഠന വികസന പരിപാടിയാണത്. സമഗ്രവികാസത്തിന് ഒപ്പം നിൽക്കുകയെന്നതാണ് രീതി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 23 കുട്ടികളാണ് ഇപ്പോൾ അതിലുള്ളത്. തെരഞ്ഞെടുക്കുന്ന ഒരു വിദ്യാർഥിക്കൊപ്പം ഒരു സിനർജി അംഗം മൂന്നു വർഷം കൂടെ നിൽക്കും. ഒരു മെന്ററായി. അവർക്കും മാതാപിതാക്കൾക്കും വേണ്ടി ഒന്പത് ശില്പശാലകൾ ഇതിനോടകം സംഘടിപ്പിച്ചു. കുട്ടികളുമായി സിനർജി അംഗങ്ങൾ നടത്തിയ കന്യാകുമാരി വിനോദയാത്ര മറക്കാനാവാത്ത അനുഭവമായി. കുട്ടികളിൽ പലരും ആദ്യമായി കടൽ കണ്ടതും മസാല ദോശ കഴിച്ചതും അന്നാണ്. കേണൽ പി.സി. ഫിലിപ്പിന്റെ നിരന്തരമായ ഇടപെടൽ വൈ.ജി.എസിനു കൂടുതൽ ഉൗർജം പകരുന്നു.
ലിവിംഗ് ലേണിംഗ് ഗ്രൂപ്പുകൾ
സിനർജി വിപുലമായതോടെ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് മാസത്തിലൊരിക്കൽ വിവിധ സ്ഥലങ്ങളിൽ കൂടുന്ന രീതിയും ആരംഭിച്ചു. ലിവിംഗ് ലേണിംഗ് ഗ്രൂപ്പുകൾ ( എൽ.എൽ.ജി) എന്നാണതിന്റെ പേര്. ഏതെങ്കിലും ഒരംഗത്തിന്റെ വീട്ടിലാണ് എൽ.എൽ.ജിയുടെ ഒത്തുചേരൽ. രണ്ടു മണിക്കൂറിൽ കൂടുതലെടുക്കില്ല. വ്യക്തിപരമായ പങ്കുവയ്ക്കലും ആത്മാന്വേഷണവുമാണു പ്രധാനം. ഇപ്പോൾ മൂന്ന് എൽ.എൽ.ജികളാണുള്ളത്. ജ്വാല, ജ്യോതിസ്, ഉണർവ്. അലക്സ് മാത്യുവിനും സതി രവീന്ദ്രനും മാണി ജോണിനുമാണു നിയന്ത്രണം.
വീണ്ടെടുത്ത കർമോത്സുകതയിൽ ഓരോ സിനർജിക്കാരനും പ്രായം വെറും അക്കം മാത്രം. തളം കെട്ടാതെ അവരുടെ ജീവിതം പുതിയ താഴ്വാരങ്ങൾ തേടി ഒഴുകുകയാണ്, പ്രതീക്ഷയുടെ പുതുകാണ്ഡങ്ങൾ തീർക്കുന്ന നീർച്ചാലുകളായി.
ജിമ്മി ഫിലിപ്പ്