ഇതൊരു മഹാകലാലയത്തിന്റെ കഥയാണ്; 32 സംവത്സരം അതിന്റെ ഭാഗവും ഭാഗ്യവുമായിരുന്ന ഒരു മനുഷ്യന്റെയും. പറയാൻ ഇത്തിരി വൈകിപ്പോയ കഥയെന്നേ ആർക്കും തോന്നുകയുള്ളു’.
ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെക്കുറിച്ചാണ് പറഞ്ഞത്. വിശ്വപ്രസിദ്ധമായിക്കഴിഞ്ഞ ഈ സർവകലാശാലയുടെ വിജയങ്ങളുടെ പിന്നിൽ കഠിനാധ്വാനിയായ ഒരു വൈദികന്റെ യൗവനവുമുണ്ട്. റവ. ഡോ. തോമസ് സി. മാത്യു സിഎംഐ. ആലപ്പുഴ പുളിങ്കുന്ന് ചാത്തൻപറന്പിൽ പരേതനായ സി.റ്റി. മാത്യുവിന്റെയും സിസിലിയുടെയും പുത്രൻ.
1986ൽ കെമിസ്ട്രി അധ്യാപകനായി ക്രൈസ്റ്റിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം വിരമിക്കുന്പോൾ വൈസ് ചാൻസലറായിരുന്നു. ഇക്കാലയളവിൽ ക്രൈസ്റ്റിനുണ്ടായ മാറ്റം രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു മാതൃകയായി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തോമസച്ചനെ കൂട്ടി ക്രൈസ്റ്റിന്റെ കഥ പറയാൻ ഇപ്പോഴേ പറ്റുകയുള്ളു. കാരണം, അദ്ദേഹത്തിനു തെല്ലും സമയമില്ലായിരുന്നു. നല്ലതിലെല്ലാം ക്രൈസ്റ്റിനെ ഒന്നാമതാക്കുവാൻ അദ്ദേഹം ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.
33-ാമത്തെ വയസിൽ ക്രൈസ്റ്റിലെത്തി 33-ാമത്തെ വർഷം പടിയിറങ്ങി.
എന്നും മുന്നിൽ
49 ബിരുദ കോഴ്സുകൾ, 48 ബിരുദാനന്തര ബിരുദ കോഴ്സുകൾ, 19 എംഫിൽ, 20 പിഎച്ച്ഡി പ്രോഗ്രാമുകൾ. 800 അധ്യാപകർ, 58 രാജ്യങ്ങളിൽനിന്നുള്ള 700 വിദേശികളുൾപ്പെടെ 21,000 വിദ്യാർഥികൾ... ഇതുപോലെ മറ്റൊന്നില്ല. കത്തോലിക്കാസഭയിലെ സിഎംഐ സന്യാസ സമൂഹം നടത്തുന്ന ഈ യൂണിവേഴ്സിറ്റി ക്വാളിറ്റി സർവേകളിൽ എന്നും മുൻനിരയിലാണ്. ബിരുദ തലത്തിൽ രാജ്യത്തെ ഏറ്റവും മുന്തിയ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രൈസ്റ്റുണ്ട്. കഴിഞ്ഞ 11 വർഷങ്ങളായി അതിനു മാറ്റമില്ല.
കഴിഞ്ഞ വർഷം ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിലെയും ബ്രിക്സ് രാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റി സർവേ ലിസ്റ്റിലും ഈ കൽപ്പിത സർവകലാശാലയുണ്ട്. പക്ഷേ, മികച്ച കോളജുകളെ കണ്ടെത്തുന്ന സർവേകളിൽ സാധാരണഗതിയിൽ ക്രൈസ്റ്റ് പങ്കെടുക്കാറില്ല. സർവേകളിലെ റാങ്കിംഗ് യൂണിവേഴ്സിറ്റി ബ്രോഷറിലോ വെബ് സൈറ്റിലോ പോലും നല്കുകയുമില്ല. കോളജിന്റെ നോട്ടീസ് ബോർഡിൽ മാത്രമേ ആ വിവരം ഉണ്ടാകുകയുള്ളു. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, അധ്യാപനം, പുരോഗമനപരമായ മുന്നേറ്റങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ കഠിനാധ്വാനത്തിലൂടെ നിലനിർത്തുക. റാങ്കുകളൊക്കെ പിന്നാലെ വന്നുകൊള്ളും എന്നതായിരുന്നു ഈ വൈസ് ചാൻസലറുടെ നിരീക്ഷണം.
പരസ്യമില്ല
വിദ്യാർഥികളെ ആകർഷിക്കാൻ ക്രൈസ്റ്റ് പരസ്യം നല്കില്ല. ഇന്ത്യയിലും വിദേശത്തുമുള്ള യൂണിവേഴ്സിറ്റികളും കോളജുകളും അഡ്മിഷൻ സമയമാകുന്പോൾ മാധ്യമങ്ങളിൽ പരസ്യം നല്കി വിദ്യാർഥികളെ വിളിച്ചുവരുത്തുന്പോൾ ക്രൈസ്റ്റ് അതു ചെയ്യുന്നില്ല. എന്നിട്ടും പൂന്തോട്ടനഗരമായ ബംഗളുരുവിലെ ഈ വിദ്യാസാഗരത്തിലേക്ക് ലോകമെങ്ങുംനിന്ന് വിദ്യാർഥികൾ ഒഴുകിയെത്തുകയാണ്. പ്രവേശന പരീക്ഷയിലൂടെ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നു. ഓണ്ലൈനിലൂടെ അപേക്ഷിക്കാം. ഫീസ് വിവരങ്ങളും ഓണ്ലൈനിലുണ്ട്. അതനുസരിച്ചു മാത്രം നല്കുക. കൂടുതലും കുറവും ഉണ്ടാകില്ല. നയാപൈസ ഡൊണേഷനില്ല.
സിലബസിലെ വിഷയം മാത്രമല്ല, ഇവിടെ പഠിച്ചിറങ്ങുന്നവർ മറ്റു ചിലതുകൂടി പഠിക്കും. വൈവിധ്യപൂർണമായ ഒരു മതേതര സംസ്കാരത്തിൽ സഹവർത്തിത്വത്തോടെ ജീവിക്കേണ്ടത് എങ്ങനെയെന്ന്. ക്രൈസ്റ്റിൽ പഠിക്കുന്നവരും പഠിച്ചിറങ്ങുന്നവരും ഒരേ സ്വരത്തിൽ പറയും ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന്. ഇത്തരം വിദ്യാസന്പന്നരെയാണ് രാജ്യത്തിന് സംഭാവന ചെയ്യേണ്ടതെന്ന് ഈ സർവകലാശാല കരുതുന്നു.എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതരവുമായ കാഴ്ചപ്പാടാണ് തോമസച്ചന്റെ നേതൃത്വത്തെ നിർവചിക്കുന്ന മുഖ്യഘടകമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് ഹിസ്റ്ററി പ്രഫസർ എസ്.പി വാഗീശ്വരി പറയുന്നു. അതിന്റെ ഫലമാണ് ക്രൈസ്റ്റിലെ നാനാജാതി മതസ്ഥരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹവർത്തിത്വം.
ഗുണത്തിൽ വിട്ടുവീഴ്ചയില്ല
അധ്യാപകരെയും വിദ്യാർഥികളെയും തെരഞ്ഞെടുക്കുന്നതിൽ അഴിമതിക്കറ പുരളാൻ അനുവദിക്കില്ല. അധ്യാപകർ നിയമനം ലഭിച്ചുകഴിഞ്ഞാൽ പിന്നെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, പഠിക്കുകയും വേണം. സെമിനാറുകളും ശില്പശാലകളും ഉൾപ്പെടെ വർഷത്തിൽ രണ്ടുമൂന്നു തവണ അധ്യാപകർക്ക് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുകളുണ്ട്. കാലാനുസൃതമായി അവർ വളർന്നുകൊണ്ടേയിരിക്കണം. തോമസച്ചനും അങ്ങനെയായിരുന്നു. എപ്പോഴും കൂടുതൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൂടിയായിരുന്നു അദ്ദേഹം. വൈസ് ചാൻസലറായിക്കഴിഞ്ഞും അദ്ദേഹം ആധുനിക സാങ്കേതികവിദ്യകളും അതിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും സ്വായത്തമാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും സമ്മേളനങ്ങളിലും മാത്രമല്ല കലാപരിപാടികളിലും സജീവസാന്നിധ്യമായിരുന്നു.
സാന്പത്തിക കാര്യങ്ങളിലും നിർമാണപ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അച്ചടക്കനിർബന്ധങ്ങളും നിഴൽപോലെയുണ്ടായിരുന്നു. കെട്ടിടങ്ങൾ ഉൾപ്പെടെ യൂണിവേഴ്സിറ്റിയിലെ 80 ശതമാനം നിർമാണപ്രവർത്തനങ്ങളും അദ്ദേഹം കെട്ടിപ്പടുത്തവയാണ്. കഴിഞ്ഞ 15 വർഷമായി ഇവിടത്തെ കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. ക്രൈസ്റ്റിലെ ഹരിതാഭമായ കാന്പസുകളിലേക്ക് മറ്റു കോളജുകൾ അസൂയയോടെ നോക്കി. അത്ര മനോഹരം. അവിടത്തെ ഓരോ ചെടിയെയും അച്ചന് അടുത്തറിയാം. അവധി ദിവസങ്ങളിൽ പൂന്തോട്ടസമാനവും ചിലയിടങ്ങളിൽ വനസദൃശ്യവുമായ കാന്പസിലൂടെ ദീർഘസമയം നടക്കുന്നത് പതിവായിരുന്നു.
യൂണിവേഴ്സിറ്റിയിലെ മൂന്നു കാന്പസുകളിലെയും ഓരോ സ്പന്ദനവും അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു. ഓരോ ഡിപ്പാർട്ട്മെന്റുകളിലും ശ്രദ്ധയുണ്ടായിരുന്നു. ചെറിയ കാര്യങ്ങളിലും നോട്ടമെത്തി. അധ്യാപകരും വിദ്യാർഥികളും മറ്റു ജീവനക്കാരുമായിരുന്നു തന്റെ കരുത്തെന്ന് തോമസച്ചൻ പറയുന്നു. വിദ്യാഭാസ രംഗത്തെ ഉജ്വലമായ പ്രവർത്തനത്തിന് രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2012ൽ പ്രതിരോധമന്ത്രാലയം അദ്ദേഹത്തിനു ബഹുമതിയായി കേണൽ പദവി സമ്മാനിച്ചു.
കൃത്യനിഷ്ഠ
2008ലാണ് ക്രൈസ്റ്റിന് യൂണിവേഴ്സിറ്റി പദവി ലഭിച്ചത്. അച്ചടക്കവും കൃത്യനിഷ്ഠയും വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല, സ്ഥാപനത്തിനുമുണ്ട്. അഡ്മിഷൻ, പരീക്ഷ, റിസൾട്ട്, അവധി തുടങ്ങി എല്ലാത്തിനും ഷെഡ്യൂൾ ഉണ്ട്. നിശ്ചിത തീയതികളിൽ എല്ലാം നടക്കും. അതേക്കുറിച്ച് വിദ്യാർഥികളോ മാതാപിതാക്കളോ ചിന്തിക്കേണ്ട ആവശ്യംപോലുമില്ല. കാന്പസിലെ പണമിടപാടുകളെല്ലാം ഡിജിറ്റൈസ്ഡ് ആണ്. വിദ്യാർഥികളുടെ ഐഡി കാർഡ് തന്നെ എറ്റിഎം കാർഡായി ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ബാങ്കുമായി ചേർന്നു നടപ്പാക്കിയിരിക്കുന്നു.
പ്രദേശവാസികൾക്ക് അഡ്മിഷന് 30 ശതമാനം റിസർവേഷനുണ്ട്. മലയാളികളുടെ എണ്ണം 17 ശതമാനത്തിൽ താഴെയാണ്.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ക്രൈസ്തവരായ വിദ്യാർഥികളുടെ എണ്ണം വെറും 20 ശതമാനം മാത്രമാണ്. അഡ്മിഷന്റെ മാനദണ്ഡം ജാതിയോ മതമോ സാന്പത്തികമോ ആകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള അധ്യാപകരുണ്ട്. വിദേശവിദ്യാർഥികളിൽ കൂടുതലും ആഫ്രിക്കയിലും സൗത്ത് കൊറിയയിൽനിന്നുമാണ്. അമേരിക്കയിലെ "സ്റ്റഡി എബ്രോഡ് കണ്സോർഷ്യ’ത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഒരു മാസം വരെ പഠിക്കാൻ ഇവിടെയെത്തുന്നുണ്ട്.
ക്രൈസ്റ്റിലെ ക്രൈസ്റ്റ്
കാലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ പിറ്റേന്നാണ് തോമസച്ചനുമായി സംസാരിച്ചത്. 2018ൽ പണി നടക്കുന്നതിനിടെ കാന്പസിലെ ഗേറ്റ് കാലിലേക്കു വീണുണ്ടായ പരിക്കാണ്. ഒന്പതു സർജറികൾ ഇതിനോടകം കഴിഞ്ഞു. ഇടയ്ക്കു ചോദിച്ചു, ക്രൈസ്റ്റിലെ ക്രിസ്തുവിനെക്കുറിച്ച്. "ഈ കാന്പസിൽ ക്രിസ്തുവുണ്ട്. വാങ്ങുന്നതിലേറെ ഞങ്ങൾ ഓരോരുത്തർക്കും കൊടുക്കുന്നു. എന്റെ വിദ്യാർഥികളോട് ചോദിക്കൂ, ഇവിടുത്തെ അധ്യാപകരോട് ചോദിക്കൂ, പൂന്തോട്ടക്കാരനോടും കാവൽക്കാരനോടും ചോദിക്കൂ. അവർ പറയും.
യുജിസി ശന്പളം വാങ്ങുന്ന അധ്യാപകർ മാത്രമല്ല ഇവിടെയുള്ളത്. 50,000 രൂപയ്ക്കു മുകളിലാണ് നോണ് ടീച്ചിംഗ് സ്റ്റാഫിന്റെയും ശന്പളം. ക്രൈസ്റ്റിലെ ചെറിയ ജോലിക്കും മാന്യമായ വേതനം നല്കുന്നു. എല്ലാവരോടും തുല്യതയോടെ എല്ലാവരും ഇടപെടുന്നു. ആളുകൾ വിചാരിക്കും ക്രൈസ്റ്റിന്റെ വിദ്യാർഥികൾ സന്പന്നരാണെന്ന്. എല്ലാ ദിവസവും 250 വിദ്യാർഥികൾക്ക് ഇവിടെ സൗജന്യമായി ഉച്ചഭക്ഷണം നല്കുന്നുണ്ട്. അതിന് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയോ സൗജന്യ ക്യൂവിൽനിന്ന് മറ്റുള്ളവർക്കു മുന്നിൽ അപഹാസ്യരാകുകയോ ഒന്നും വേണ്ട. അതിനുള്ള സ്ഥലത്ത് ഉച്ചയ്ക്ക് എത്തുകയേ വേണ്ടൂ. എവിടെനിന്നെങ്കിലും ആരെക്കൊണ്ടെങ്കിലും വാങ്ങിക്കൊടുക്കുകയല്ല. ഞങ്ങളുടെ ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളാണ് ഭക്ഷണം തയാറാക്കി അഭിമാനത്തോടെ അവരുടെ കൂട്ടുകാർക്കു വിളന്പുന്നത്.
മറ്റൊരു കാര്യം സെന്റർ ഫോർ സോഷ്യൽ ആക്ഷനെക്കുറിച്ചാണ്. സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾ മാത്രം അംഗങ്ങളായിരുന്ന നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പിരിച്ചുവിട്ടിട്ടാണ് 98ൽ സെന്റർ ഫോർ സോഷ്യൽ ആക്ഷൻ രൂപീകരിച്ചത്. അനാഥാലയത്തിലോ വൃദ്ധസദനത്തിലോ പോയി ഒരു നേരത്തെ സൗജന്യഭക്ഷണം നല്കുന്നതോ വല്ലപ്പോഴും നടത്തുന്ന ഗ്രാമസന്ദർശനങ്ങളോ അല്ല ഇവരുടെ സേവനം. ബംഗളുരുവിലെ ചേരികളിലെ 900 കുട്ടികൾക്കു പഠിക്കാനുള്ള സാന്പത്തിക സഹായമാണ് ഇക്കഴിഞ്ഞ വർഷം ഈ സംഘടനയിലൂടെ നല്കിയത്. പൂർണമായും വിദ്യാർഥികളും അധ്യാപകരും നല്കിയ സംഭാവനകൾ. ഇവിടെ കാരുണ്യപ്രവൃർത്തി വെറും ചടങ്ങല്ല.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കർണാടക, കേരള, തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 120 വില്ലേജുകളിലായി വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമാണ്. പരമാവധി എട്ടുവർഷംകൊണ്ട് പദ്ധതികൾ പൂർത്തിയാക്കും. അതുകഴിഞ്ഞാൽ തുടർപ്രവർത്തനങ്ങൾ പ്രാദേശിക സംഘടനകൾക്കു കൈമാറും. മറക്കരുത്, ഈ പദ്ധതികളുടെ ഭാഗമായി ക്രൈസ്റ്റ് നേരിട്ടു സഹായിക്കുന്നത് 10,000 കുടുംബങ്ങളെയാണ്. എനിക്കുറപ്പുണ്ട് ഇത് കച്ചവടസ്ഥലമല്ല. അതേ, ക്രൈസ്റ്റിൽ ക്രിസ്തുവുണ്ട്.’
ചാവറയച്ചന്റെ വഴിയിൽ
ശ്രീനാരായണഗുരുവിനും ചട്ടന്പിസ്വാമികൾക്കും മുന്പ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ നവോത്ഥാനത്തിന്റെ ചാലകശക്തിയായി വിദ്യാഭ്യാസ മുന്നേറ്റത്തിനു തുടക്കംകുറിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പൈതൃകമാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും പിന്തുടരുന്നത്. അധഃകൃതരെന്ന് അന്നത്തെ സമൂഹം വിധിയെഴുതിയിരുന്നവർക്ക് വിദ്യാഭ്യാസം നല്കാനും സംസ്കൃത സ്കൂൾ തുടങ്ങാനും ഏലിയാസച്ചൻ കാണിച്ച ധൈര്യം തന്നെയാണ് ഇന്നത്തെ സാഹചര്യത്തിലും കാലാനുസൃതമായ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നിട്ടിറങ്ങാൻ ഏതു നാട്ടിലും സിഎംഐ സഭയ്ക്ക് കരുത്ത്.
അതിന്റെ ഭാഗമാണ് തോമസച്ചനും ധർമാരാം കോളജ് മുൻ റെക്ടറും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ ചാൻസലർമാരുമായിരുന്ന റവ.ഡോ. തോമസ് ഐക്കര സിഎംഐയും റവ.ഡോ. അഗസ്റ്റിൻ തോട്ടക്കര സിഎംഐയും ഇപ്പോഴത്തെ ചാൻസലർ റവ. ഡോ. ജോർജ് ഇടയാടി സിഎംഐയും വൈസ് ചാൻസലർ റവ. ഡോ. ഏബ്രഹാം മാണി വെട്ടിയാങ്കൽ സിഎംഐയുമൊക്കെ. ഏറെ സ്വപ്നങ്ങളും കഠിനാധ്വാനത്തിനുള്ള ആഹ്വാനവുമായിട്ടാണ് പുതിയ വൈസ്ചാൻസലറുടെ സന്ദേശം യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നല്കിയിട്ടുള്ളത്.
1969ൽ സ്ഥാപിതമായ ക്രൈസ്റ്റ് കോളജാണ് ഇന്ന് യൂണിവേഴ്സിറ്റിയായി ഉയർത്തപ്പെട്ടത്. വിദ്യാഭ്യാസത്തിൽ മാത്രമല്ല, സ്ഥാപനവുമായി ബന്ധപ്പെട്ട ഓരോ മനുഷ്യർക്കും മെച്ചപ്പെട്ട ജീവിത രീതി ഉറപ്പാക്കാൻ തോമസച്ചൻ ശ്രദ്ധാലുവാണ്. എല്ലാവരെയും ഉയർത്തിക്കൊണ്ടാണ് അദ്ദേഹം ക്രൈസ്റ്റിനെ മുൻനിരയിലെത്തിച്ചത്. സെക്യൂരിറ്റി ഗാർഡ് സി. സുബ്രമണിയും ലാബ് അസിസ്റ്റന്റ് യേശുമേരിയും കാന്പസ് മെയിന്റനൻസ് സൂപ്പർവൈസർ കെ. ഷണ്മുഖവുമൊക്കെ അത് തുറന്നുപറഞ്ഞു.
ദിവസക്കൂലിക്കാരനായി പണിയെടുത്തുകൊണ്ടിരുന്ന ഷണ്മുഖത്തെ തോമസച്ചൻ വിളിച്ചുകൊണ്ടുപോയി സെക്യൂരിറ്റി ഗാർഡാക്കിയതും പിന്നീട് സൂപ്പർവൈസറാക്കിയതുമൊക്കെ ഉദാഹരണങ്ങളിൽ ചിലതുമാത്രം. ക്രൈസ്റ്റിന്റെ ചരിത്രത്തിൽ മാത്രമല്ല, ഈ രാജ്യത്തെ വിദ്യാഭ്യാസപുരോഗതിയുടെ ചരിത്രത്തിലും തോമസച്ചനു സ്ഥാനമുണ്ടായിരിക്കും. ഒരു യൂണിവേഴ്സിറ്റിയെയും അതുമായി ബന്ധപ്പെട്ട സകലരെയും വിജയത്തിന്റെ പതിനെട്ടാംപടി കയറ്റിയശേഷം അദ്ദേഹം പടിയിറങ്ങിയിരിക്കുന്നു.
എ ബിഗ് സല്യൂട്ട് റവ. ഡോ. കേണൽ തോമസ് സി. മാത്യു
സിഎംഐ.
കർണാടക മാതൃക
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്രൈസ്റ്റിനെ താരതമ്യപ്പെടുത്തിയപ്പോൾ തോമസച്ചൻ ഇങ്ങനെ പറഞ്ഞു: കേരളത്തിലായിരുന്നെങ്കിൽ ക്രൈസ്റ്റ് പോലൊരു സ്ഥാപനം ഉണ്ടാകുമായിരുന്നില്ല. കർണാടകം ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്ത സമീപനമാണ് പുലർത്തുന്നത്. കേരളത്തിൽ ഈ സ്വാതന്ത്ര്യം ലഭിക്കില്ല. അവിടെ രാഷ്ട്രീയ ഇടപെടലുകളും മുൻവിധികളും തടസങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിന്റെ പ്രവർത്തനങ്ങളെയും സംശയത്തോടെയാണ് വീക്ഷിക്കുന്നതുതന്നെ. അഴിമതി കാണിക്കാനും കച്ചവടം നടത്താനുമാണ് എല്ലാവരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതെന്നാണ് മുൻവിധി.
വ്യക്തികൾ നടത്തുന്ന കുടുംബസ്ഥാപനങ്ങൾ പോലെയല്ല എൻജിഒകളുടെ സ്ഥാപനങ്ങൾ. സാന്പത്തിക കാര്യങ്ങളിലുൾപ്പെടെ കൂട്ടായ തീരുമാനവും ഉത്തരവാദിത്വവുമുണ്ട്. എല്ലാം നല്ലതാണെന്നോ അഴിമതിയില്ലെന്നോ നിയന്ത്രണം വേണ്ടെന്നോ അല്ല പറഞ്ഞത്. പക്ഷേ, കൂച്ചുവിലങ്ങുകളിട്ടും സംശയത്തിന്റെ നിഴലിൽനിന്നും ഒരു സ്ഥാപനത്തിനും സ്വതന്ത്രമായി പ്രവർത്തിക്കാനാവില്ല.
കർണാടക സർക്കാർ അക്കാര്യത്തിൽ സ്വാതന്ത്ര്യം നല്കുന്നുണ്ട്. അത് ദുരുപയോഗിക്കുന്നവരുണ്ടാകാം. പക്ഷേ, ക്രൈസ്റ്റ് പോലെയുള്ള സ്ഥാപനങ്ങൾ ഉണ്ടായതിന്റെ കാരണവും ആ സ്വാതന്ത്ര്യമാണ്. ഇവിടെ വിദ്യാർഥികളുടെ രാഷ്ട്രീയ അതിപ്രസരമില്ല. യൂണിയൻ തെരഞ്ഞെടുപ്പുകൾ നിർത്തി, വിദ്യാർഥികളുടെ അസോസിയേഷനായി.
ഒരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഒരു സമരമുണ്ടാകുന്പോൾ ചെടിച്ചട്ടികൾ തല്ലിപ്പൊട്ടിക്കാനും ക്ലാസ്മുറികൾ തല്ലിത്തകർക്കാനും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുവകകൾ നശിപ്പിക്കാനുമൊന്നും ഒരു വിദ്യാർഥിയും ഇവിടെ തയാറാകില്ല. അത്തരമൊരു സംസ്കാരം ഇവിടത്തെ രാഷ്ട്രീയക്കാരും പ്രോത്സാഹിപ്പിക്കില്ല. അതൊക്കെ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്.
അതുകൊണ്ടാണ് രാഷ്ട്രീയക്കാരുടെ മക്കൾ ഉൾപ്പെടെ പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാർഥികൾ ഇവിടേക്കെത്തുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സമരങ്ങളും യൂണിയൻ പ്രവർത്തനവും കാണാനല്ല അയൽസംസ്ഥാനങ്ങളിലും വിദേശത്തുനിന്നുമൊക്കെ മാതാപിതാക്കൾ മക്കളെ ഇവിടേക്ക് അയയ്ക്കുന്നത്. ഒരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കേരളത്തിൽ സൃഷ്ടിച്ചെടുക്കുന്നത് എളുപ്പമല്ല.
1986ൽ ഞാനിവിടെ എത്തിയപ്പോഴത്തെ സ്ഥിതിയല്ല ഇന്ന്. അന്നത്തേതിനെക്കാൾ 400 ഇരട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർണാടകത്തിൽ ഉണ്ടായി. വിദ്യാഭ്യാസപരമായ പുരോഗതി മാത്രമല്ല, ഈ നാടിന്റെ വികസനത്തെയാണ് കർണാടക സർക്കാർ ലക്ഷ്യം വച്ചത്. അതിലവർ വിജയിച്ചിരിക്കുന്നു. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുബന്ധമായി സൃഷ്ടിച്ചിരിക്കുന്ന തൊഴിലവസരങ്ങൾ നിസാരമല്ല. ക്രൈസ്റ്റിൽതന്നെ കർണാടകത്തിനു പുറത്തുനിന്ന് 14,000 വിദ്യാർഥികളുണ്ട്. അത്രയും ഫണ്ട് ഈ സംസ്ഥാനത്തേക്ക് എത്തുകയാണ്.
ഇവിടുത്തെ എയർപോർട്ട്, റെയിൽവേയോട് അനുബന്ധിച്ചുള്ള ബിസിനസുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഉൗബർ ടാക്സികൾ, ഓട്ടോറിക്ഷകൾ, ടൂറിസം അങ്ങനെ എത്രയോ മേഖലകളിലേക്കാണ് പണമെത്തുന്നത്. വിദ്യാഭ്യാസവും സ്വാതന്ത്ര്യബോധവും കുറഞ്ഞ അഴിമതിയുമൊക്കെ കേരളത്തിലാണ്. എന്നിട്ടും ആത്മാർഥതയോടെയാണെങ്കിലും ഒരു സ്ഥാപനം നടത്തുന്നത് വിഷമകരമായ കാര്യമായിരിക്കുന്നു. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന് കർണാടകയിലെത്തുന്ന മലയാളികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. കാണേണ്ടവർ കാണുന്നില്ല.
ജോസ് ആൻഡ്രൂസ്