""മാറ്റത്തിന്റെ മുഖമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മാറ്റമെന്നു പറഞ്ഞാൽ എല്ലാം തികഞ്ഞവരുടെയല്ല; മറിച്ച് ഒന്നുമില്ലാത്തവരുടെ മാറ്റങ്ങൾ''.ചുണ്ടിൽ വിരിയുന്ന ചിരിയുമായി നമ്മോടിതു പറയുന്നത് രാധാംബികയാണ്. തന്റെ ശാരീരിക വെല്ലുവിളികളെ സധൈര്യം തിരികെ വെല്ലുവിളിച്ച് ജീവിതവിജയത്തിന്റെ ആകാശവും കടന്നശേഷമാണ് രാധാംബിക ഇതു പറയുന്നത്.
തിരുവനന്തപുരം പേരൂർക്കടയിലെ ശിവവാസു ഇലക്ട്രോണിക്സിന്റെ രണ്ടാം നിലയിലേക്ക് വളരെ ശ്രദ്ധയോടെ ക്രച്ചസ് ഉൗന്നി കയറുന്നതിനിടയിലും സ്ഥാപനത്തിലെ ജീവനക്കാരോടു സംസാരിക്കാനും കുശലാന്വേഷണം നടത്താനും രാധാംബിക സമയം കണ്ടെത്തി.
കേൾവി വൈകല്യമുള്ള കുട്ടികളോട് ആംഗ്യഭാഷയിൽ ഗുഡ് മോർണിംഗ് പറഞ്ഞു. അവർ തിരിച്ചും. രണ്ടാം നിലയിലെ ഓഫീസ് മുറി തഴേക്കു മാറ്റിയാൽ കൂടുതൽ സൗകര്യമാകുമായിരുന്നില്ലേ എന്ന ചോദ്യത്തിനു രാധാംബിക നൽകിയ മറുപടി ഇങ്ങനെ, ‘എനിക്കിത് ശിലമാണ്. തീരെ സുഖമില്ലാത്ത കുട്ടികളുമുണ്ട് ഇവിടെ. അവർക്കാണ് താഴത്തെ നില’. ഇത്രയും പറഞ്ഞ് ഓഫീസ് മുറിയുടെ ഒരുവശത്തേക്ക് ക്രച്ചസ് ചാരിവച്ച്, തനിക്കായി പ്രത്യേകം ഒരുക്കിയ കസേരയിലേക്ക് രാധാംബിക ഇരുന്നു. രണ്ടാം വയസിൽ തളർത്തിയ പോളിയോ ഇപ്പോഴും രാധാംബിക എന്ന സംരംഭകയെ വിട്ടുപോയിട്ടില്ല എന്നതിന് ആകെയുള്ള അടയാളം അവരുടെ ഓഫീസ് മുറിയുടെ ഒരുവശത്തായി ചാരിവച്ചിരിക്കുന്ന ക്രച്ചസാണ്. അതിനപ്പുറത്തേക്ക് എന്തെങ്കിലും തളർച്ച ഈ അറുപതുകാരിക്കുണ്ടെന്ന് ആർക്കും തോന്നുകയില്ല. ജീവിതത്തിൽ ഇന്നോളം അനുഭവിച്ച ദുഃഖങ്ങളെല്ലാം തന്റെ ചിരിക്കു പിന്നിൽ വളരെ മനോഹരമായി ഒളിപ്പിച്ചുവയ്ക്കുന്നതു തന്നെപ്പോലെയുള്ള ഒരുപാടു സ്ത്രീകൾക്കു പ്രചോദനമാകാനാണെന്ന് രാധാംബിക പറയുന്നു.
‘ജയിക്കാൻ വേണ്ടത് ആഗ്രഹം മാത്രമല്ല, മറിച്ച് വാശിയാണ്. ആരുടേയും മുന്നിൽ തലകുനിക്കില്ലെന്ന വാശി’ - രാധാംബിക പറയുന്നു. ആ വാശിയാണ് തിരുവനന്തപുരം പേരൂർക്കടയിലെ ശിവവാസു ഇലക്ട്രോണിക്സ് എന്ന സ്ഥാപനം. അതേ ആവേശമാണ് മികച്ച തൊഴിൽദാതാവിനുള്ള കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങൾ രാധാംബികയ്ക്കു നേടിക്കൊടുത്തതും. കളിയാക്കലുകൾക്കും കുത്തുവാക്കുകൾക്കുമിടയിൽ രാധാംബിക കണ്ട സ്വപ്നം നാലാം പതിറ്റാണ്ടിലേക്കു കടക്കുന്പോൾ 47 ഭിന്നശേഷിക്കാരുൾപ്പെടെ 150പേർക്കാണ് ഇവർ തൊഴിൽ നൽകുന്നത്.
വില്ലനായി പോളിയോ
രണ്ടാം വയസിൽ, കുഞ്ഞു രാധാംബികയുടെ ജീവിതത്തിൽ വിധി വളരെ ക്രൂരമായി ഇടപെട്ടു. ഒരു സാധാരണ പനിയുടെ രൂപത്തിലാണ് പോളിയോ കടന്നു വന്നത്. കുഞ്ഞുങ്ങൾക്കു വരുന്ന പനിയങ്ങ് മാറിക്കോളും എന്നു കരുതി മാതാപിതാക്കൾ ചെറിയ മരുന്നൊക്കെ കൊടുത്തു നോക്കി. എന്നിട്ടും പിടിയയ്ക്കാൻ പനി തയാറായിരുന്നില്ല. അധികം വൈകാതെ പനി കുഞ്ഞു ശരീരത്തെ തളർത്തി. ജീവൻ മാത്രം തുടിക്കുന്ന, ചലനമറ്റു കിടക്കുന്ന രാധാംബികയേയും കൊണ്ട് അച്ഛനും അമ്മയും മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ആശുപത്രികളില്ല. ആയുർവേദവും അലോപ്പതിയുമൊക്കെ മാറിമാറി പരീക്ഷിച്ചു. ഒടുവിൽ കുട്ടി കൈയും കാലും അനക്കിത്തുടങ്ങി. ചലനശേഷിയില്ലാതെ കിടന്ന കുഞ്ഞിന് അത്രയെങ്കിലും സാധിച്ചല്ലോ എന്നോർത്ത് അച്ഛനും അമ്മയും ആശ്വസിച്ചു. ചികിത്സ മുന്നോട്ടു പോകുന്തോറും രാധാംബികയുടെ ശരീരം മരുന്നുകളോട് മെല്ലെ പ്രതികരിച്ചു തുടങ്ങി.
‘യഥാർത്ഥത്തിൽ പറഞ്ഞാൽ അതെന്റെ രണ്ടാം ജന്മം ആയിരുന്നു. കാരണം തുടക്കം മുതൽ കൈകാലിട്ടിളക്കിയും ശരീരം മെല്ലെ അനക്കിയുമൊക്കെയാണ് ജീവിതത്തിലേക്കു മടങ്ങി വന്നത്. അപ്പോഴും വലതു കാൽ എന്നോടു പിണങ്ങി നിന്നു. അതോടെ രണ്ടാം പിച്ചവയ്്പിൽ വീഴ്ചകൾ പതിവായി. ഏഴു മക്കളിൽ ആറാമത്തെ മകളാണ് ഞാൻ. ചേട്ടന്മാരും ചേച്ചിമാരുമൊക്കെ സ്കൂളിൽ പോകുന്നതു കാണുന്പോൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു.’ കുട്ടിക്കാലത്തെ ഓർമകളിലേക്ക് രാധാംബിക മെല്ലെ നടന്നു.
‘അങ്ങനെ അഞ്ചാമത്തെ വയസിൽ എന്നെയും അന്പലമുക്ക് ജിഎച്ച് സ്കൂളിൽ ചേർത്തു. അച്ഛന്റെയോ അമ്മയുടേയോ തോളിലിരുന്നാണ് സ്കൂളിലേക്കുള്ള യാത്ര. വൈകുന്നേരം സ്കൂൾ വിടാറാകുന്പോൾ അവർ വന്ന് കാത്തുനിൽക്കും. സ്വയം നടക്കാറായപ്പോൾ ഞാൻ പതുക്കെ നടന്നുപോകാൻ തുടങ്ങി.’
കുത്തുവാക്കുകൾ കരുത്താകുന്പോൾ
പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ തളർച്ചകൾക്കിടയിലും രാധാംബികയെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്. എന്നാൽ സ്കൂളിൽ പോകുന്ന കാലം മുതൽ കൂട്ടുകാരുടേയും നാട്ടുകാരുടേയും കുത്തുവാക്കുകൾ ഒരുപാടു കേട്ടിട്ടുണ്ടെന്ന് രാധാംബിക പറഞ്ഞു. ‘അന്ന്് ഇന്നത്തെപ്പോലെ ഒരുപാട് ഭിന്നശേഷിക്കാരൊന്നും ഇല്ലല്ലോ. അഥവാ ഉണ്ടെങ്കിൽ തന്നെ അവരെ വീട്ടുകാർ പുറത്തേക്കു വിടാറുമില്ല. കാലിന്റെ സ്വാധീനക്കുറവുകൊണ്ട് എത്രശ്രദ്ധിച്ചാലും ഞാൻ വീണുപോകും. വീണാൽ പിന്നെ എഴുന്നേൽക്കാൻ വലിയ പാടാണ്. സ്കൂളിലേക്ക് പോകുന്ന വഴിയിലൊക്കെ കുട്ടികൾ മറഞ്ഞുനിന്ന് ഇരട്ടപ്പേരു വിളിക്കുമായിരുന്നു. അന്നൊക്കെ അതു വലിയ വിഷമമുണ്ടാക്കി. എങ്കിലും പഠിക്കണം എന്ന മോഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് പ്രീഡിഗ്രി വരെ പഠിച്ചു.
കോളജിൽ പോയാൽ വീണ്ടും കളിയാക്കലുകൾ കേൾക്കണമല്ലോ എന്നു ഭയന്ന് പഠിത്തം നിർത്തിയാലോ എന്ന് ആലോചിക്കുന്പോഴാണ് അച്ഛന്റെയും അമ്മയുടേയും വിഷമം ഞാൻ മനസിലാക്കിയത്. അവരുടെ കാലം കഴിഞ്ഞാൽ എനിക്ക് ആരുണ്ടാകും എന്നതായിരുന്നു അവരുടെ പേടി. ആലോചിച്ചപ്പോൾ ശരിയാണ്. അങ്ങനെ ആർക്കും ഭാരമാകാതെ ജീവിക്കണം എന്ന തോന്നലാണ് നാലാഞ്ചിറ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ ഫോർ ഫിസിക്കലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തിൽ എന്നെ എത്തിച്ചത്. അവിടെ ഇലക്ട്രോണിക്സ് ട്രേഡ് എടുത്തു പഠിച്ചു. എന്നെപ്പോലെ ഭിന്നശേഷിക്കാരായ ഒരുപാടു കുട്ടികൾ അവിടെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ കളിയാക്കലുകൾക്കോ കുത്തുവാക്കുകൾക്കോ സ്ഥാനമില്ലായിരുന്നു’ - രാധാംബിക പറഞ്ഞു.
വഴിത്തിരിവായി ഐഎസ്ആർഒ
ലോകാരോഗ്യ സംഘടന ആദ്യമായി ലോക ഭിന്നശേഷി വർഷമായി ആചരിച്ച 1981-82 വർഷങ്ങൾ രാധാംബികയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മുൻകൈയെടുത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലുൾപ്പെടെ ഭിന്നശേഷിക്കാർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകാൻ നിർദേശിച്ചു.
അങ്ങനെ വിആർസിയിൽ നിന്നു പരിശീലനം നേടിയ അഞ്ചുപേരെ തുടർ പരിശീലനത്തിനായി ഐഎസ്ആർഒയിലേക്ക് അയച്ചു. ആ അഞ്ചുപേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത് രാധാംബികയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി. ആറു മാസം നീണ്ട പരിശീലനത്തിനൊടുവിൽ നടത്തിയ പരീക്ഷയിലും രാധാംബിക ഒന്നാമതായി വിജയിച്ചു. അതോടെ ഐഎസ്ആർഒയിൽ നിന്നുള്ള കരാറുകൾ രാധാംബികയ്ക്കു നൽകാൻ തീരുമാനവുമായി. ആ നിമിഷം ഒട്ടും നിറം മങ്ങാത്ത ഓർമയായി മനസിൽ കൊണ്ടു നടക്കുകയാണ് രാധാംബിക.
‘കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. കാരണം അത്രമാത്രം ശ്രദ്ധയോടെയും സുക്ഷ്മതയോടെയും വേണം ഈ പ്രോജക്ടുകൾ കൈകാര്യം ചെയ്യാൻ. അന്ന് ഐഎസ്ആർഒയിൽ ഉണ്ടായിരുന്ന ഡോ. ഗുപ്ത സാറും ഡോ. കുൽക്കർണി സാറുമാണ് എനിക്കു ധൈര്യം തന്നത്. അങ്ങനെ 1983 മുതൽ ഐഎസ്ആർഒയുടെ പ്രോജക്ടുകളുടെ ഭാഗമാകാൻ ശിവവാസു ഇലക്ട്രോണിക്സിന് ഭാഗ്യമുണ്ടായി.’
ഐഎസ്ആർഒയുടെ കരാർ ലഭിച്ച വിവരം രാധാംബിക ആദ്യം പറയുന്നത് അച്ഛൻ അന്പലത്തിൽവീട്ടിൽ പരമേശ്വരൻ പിള്ളയോടും അമ്മ സരോജിനി അമ്മയോടുമാണ്. അന്ന് അവരുടെ മുഖത്തു തെളിഞ്ഞ പുഞ്ചിരി അന്നോളമുള്ള എല്ലാ ആധികളേയും മാറ്റുന്നതായിരുന്നുവെന്നു പറയുന്പോൾ ഇന്നും രാധാംബികയുടെ കണ്ണിൽ അഭിമാനത്തിന്റെ തിളക്കമുണ്ട്.
ആകാശംതൊട്ട നിശ്ചയദാർഢ്യം
1983ലാണ് ശിവവാസു ഇലക്ട്രോണിക്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ‘ഇന്നു കാണുന്നപോലെ വലിയ ഓഫീസ് ഒന്നും അന്നില്ല. വീടിന്റെ ഒരു ഭാഗത്തു തന്നെയായിരുന്നു ഓഫീസും. പിന്നെ പടിപടിയായാണ് ഇതൊക്കെ ഉണ്ടായത്. ഇപ്പോൾ ഇവിടെ ഓഫീസ് മാത്രമേയുള്ളൂ. താമസം ഞങ്ങൾ വട്ടിയൂർക്കാവിലേക്കു മാറ്റി.’
എണ്ണത്തെക്കാൾ ഐഎസ്ആർഒ പ്രാധാന്യം നൽകുന്നത് ഗുണമേന്മയ്ക്കാണ്. അതുകൊണ്ടു തന്നെ ഉത്തരവാദിത്വം ഏറെയാണെന്ന് രാധാംബിക പറയുന്നു. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഹാർഡ്വെയർ കംപോണന്റ് ആയ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി), വയറിംഗ്, അസംബ്ലിംഗ്, ടെസ്റ്റിംഗ്, ഹാർനെസിംഗ് എന്നീ പ്രവർത്തനങ്ങളാണ് ശിവവാസുവിൽ നടക്കുന്നത്. എസ്എൽവി, എഎസ്എൽവി, പിഎസ്എൽവി, ജിഎസ്എൽവി, ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങി 1983 മുതൽ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ നടന്ന എല്ലാ ഉപഗ്രഹ വിക്ഷേപണത്തിലും ശിവവാസുവിന്റെ പങ്കുണ്ട്. വഴിയിൽ കാലിടറി വീണപ്പോൾ പതറാത്ത ഒരു കൗമാരക്കാരിയുടെ നിശ്ചയദാർഢ്യമാണ് ഇന്ന് ആകാശം തൊട്ടുനിൽക്കുന്ന ഈ വിജയങ്ങൾ.
ഇവർക്ക് താങ്ങും തണലും
ഗവണ്മെന്റ് പ്രസ് ജീവനക്കാരനായിരുന്നു രാധാംബികയുടെ അച്ഛൻ പരമേശ്വരൻ പിള്ള. വീട്ടിൽ അത്യാവശ്യം നല്ല സാന്പത്തിക സ്ഥിതിയുള്ളതുകൊണ്ട് രാധാംബികയുടെ അസുഖം ആ കുടുംബത്തെ തളർത്തിയതു മാനസികമായി മാത്രമാണ്. എന്നാൽ എത്രയോ ഭിന്നശേഷിക്കാരായ കുട്ടികൾ ചികിത്സയ്ക്കും സ്വന്തം ആവശ്യങ്ങൾക്കും പണമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന ചിന്ത രാധാംബികയെ അലട്ടിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ശിവവാസു ഭിന്നശേഷിക്കാർക്കും സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും താങ്ങായി മാറിയത്. അവിടേയും പെണ്കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം കൂടുതൽ. ഒരു പൊട്ടു വാങ്ങാൻ അഞ്ചു രൂപ തരുമോ എന്ന് മറ്റൊരാളോടു ചോദിക്കേണ്ട അവസ്ഥ ഒരു പെണ്കുട്ടിക്കും ഉണ്ടാകരുത് എന്നു പറയുന്നിടത്ത് നമ്മൾ കാണുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായ രാധാംബികയേയാണ്.
‘എനിക്ക് വിആർസിയും ഐഎസ്ആർഒയും ഒരവസരം തന്നതുകൊണ്ടാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നത്. എല്ലാവർക്കും വേണ്ടത് ഒരവസരം മാത്രമാണ്. അതു ഞങ്ങൾ ശിവവാസുവിലൂടെ നൽകുന്നു. ഇവിടെ വരുന്ന ഓരോ കുട്ടിയോടും ഞാൻ പറയാറുണ്ട്, സ്വന്തം കാലിൽ നിൽക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്.’ അവരോടു ഞാൻ വെറുതേ പറയുകയല്ലല്ലോ എന്റെ ജീവിതം തന്നെയല്ലേ ഉദാഹരണമെന്ന് രാധാംബിക ചോദിക്കുന്നു.
പുരസ്കാര നിറവിൽ ശിവവാസു
‘ഇവൾക്കെന്ത് സാധിക്കും’ എന്നു കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈയടുത്ത് രാധാംബികയെ തേടിയെത്തിയ കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങൾ. മികച്ച ഭിന്നശേഷി തൊഴിൽദാതാവിനുള്ള ദേശീയ പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന്് ഏറ്റുവാങ്ങിയ നിമിഷം ഹൃദയത്തോടു ചേർത്തുവയ്ക്കുന്നുവെന്ന് രാധാംബിക പറയുന്നു. കേരളത്തിലേക്ക് ആദ്യമായാണ് ഈ ദേശീയ പുരസ്കാരം എത്തുന്നത്.
സംസാര വൈകല്യം, ശ്രവണ വൈകല്യം, ചലനവൈകല്യം തുടങ്ങിയവ തളർത്തിയ ഭിന്നശേഷിക്കാരാണ് ശിവവാസുവിലെ താരങ്ങൾ. ഇലക്ട്രോണിക്സ് ട്രേഡിൽ ബിടെക്, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവരാണ് ഇവിടത്തെ ജീവനക്കാർ. വിആർസിയിൽ നിന്നുള്ള കുട്ടികൾക്ക് ഒരു വർഷം ഐഎസ്ആർഒ നിർദേശിക്കുന്ന മാതൃകയിലുള്ള പരിശീലനം ശിവവാസു നൽകും. പരിശീലനകാലത്ത് സ്റ്റൈപന്റും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കൊടുക്കും. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവരിൽ നിന്നു തെരഞ്ഞെടുക്കുന്ന കുട്ടികളെ ഐഎസ്ആർഒയുടെ 15 ദിവസത്തെ പരിശീലനത്തിനു വിടും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്കു മാത്രമേ ഐഎസ്ആർഒ പ്രോജക്ടിന്റെ ഭാഗമാകാൻ സാധിക്കുകയുള്ളു.
ഒപ്പമുണ്ട് കുടുംബം
‘ഒരു സ്ത്രീയുടെ ധൈര്യം അവളുടെ കുടുംബമാണ്. പ്രത്യേകിച്ച് ഭർത്താവ്. ഇദ്ദേഹം എനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കിൽ എനിക്കൊരിക്കലും ഈ നിലയിൽ എത്താൻ സാധിക്കില്ലായിരുന്നു.’ ഭർത്താവ് കെ. മുരളീധരൻ നായരുടെ കൈപിടിച്ച് ഇതു പറയുന്പോൾ രാധാംബികയുടെ ചുണ്ടിലെ ചിരി കണ്ണുകളിലേക്കും പടർന്നു. ‘1984ലായിരുന്നു വിവാഹം. അന്നു മുതൽ ഇങ്ങനെ ചേർത്തു പിടിച്ച് ഇദ്ദേഹം കൂടെയുണ്ട്. വിവാഹശേഷവും ഞാൻ പലപ്പോഴും കാലിടറി വീണു. പക്ഷേ അപ്പോൾ എന്നെ താങ്ങാൻ ഇദ്ദേഹമുള്ളതായിരുന്നു എന്റെ ധൈര്യം. ഇപ്പോൾ പിന്നെ വീഴാതെ നോക്കാൻ ഇടംവലം രണ്ടു മക്കളുണ്ട്.’ രാധാംബികയുടെ മക്കൾ ശ്രീവിനായകും ശ്രീരശ്മിയും ഇപ്പോൾ ശിവവാസുവിന്റെ നടത്തിപ്പിൽ അമ്മയ്ക്കൊപ്പമുണ്ട്. ചെറുപ്പം മുതൽ കണ്ടു വളർന്നത് ഇതേ പ്രവർത്തനങ്ങൾ ആയതുകൊണ്ടുതന്നെ ഈ മേഖലയിൽ വലിയ അപരിചിതത്വം തോന്നാറില്ലെന്ന് ഇരുവരും പറയുന്നു. രാധാംബികയുടെ ഭർത്താവ് മുരളീധരൻ നായർ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥനാണ്. ശ്രീവിനായക് ഇലക്ട്രോണിക്സ് എൻജിനിയറും ശ്രീരശ്മി എംഎസ്സി ഫിസിക്സ് ബിരുദധാരിയുമാണ്.
അഞ്ജലി അനിൽകുമാർ
ഫോട്ടോ: ടി.സി. ഷിജുമോൻ