വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവീണ അതിമനോഹരമായ ഒരു ചെറുകഥയാണ് ""ഭൂമിയുടെ അവകാശികൾ''. രണ്ടേക്കർ തെങ്ങുംപറന്പിനെ ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ ഇതൾവിടർത്തുന്നത്. കഥാകൃത്തുതന്നെയാണ് ഈ കഥയിലെ തെങ്ങുംപറന്പിന്റെ ഉടമയായി പ്രത്യക്ഷപ്പെടുക. കഥയിൽ പ്രത്യക്ഷപ്പെടുന്ന മറ്റു കഥാപാത്രമാകട്ടെ അദ്ദേഹത്തിന്റെ ഭാര്യയും.
തീപിടിച്ച വിലകൊടുത്തു വാങ്ങിയ തെങ്ങിൻപറന്പാണിത്. എന്നാൽ ഒരു കുടുംബം പോറ്റാൻ മാത്രമുള്ള ആദായം ഈ തെങ്ങിൻപറന്പിൽനിന്നു ലഭിക്കും എന്ന ആശ്വാസം കഥാനായകനുണ്ട്. എന്നാൽ, അതിലേറെ സന്തോഷം നൽകുന്ന കാര്യം ഈ തെങ്ങിൻപറന്പിന്റെ പൂർണമായ ഉടമസ്ഥത തനിക്കുതന്നെയാണെന്നതാണ്. അതായത്, ഗവൺമെന്റിന്റെ നിയമമനുസരിച്ചു മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയ ഈ ഭൂമിക്ക് ഈ ഭൂഗോളത്തിൽ മറ്റാരും അവകാശികളായി ഇല്ല എന്നതുതന്നെ.
എന്നാൽ പെട്ടെന്ന് ഈ ധാരണയ്ക്കു മാറ്റം വന്നു. അതിനു കാരണം ഓരോ ദിവസവും ഓരോരോ അവകാശികൾ അവിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതുതന്നെ. ആദ്യം അവിടെ കണ്ടതു ചിത്രശലഭങ്ങളും പക്ഷികളുമായിരുന്നു. ആരുടെയും അനുവാദം ചോദിക്കാതെയാണ് അവ അവിടേക്കു കടന്നുവന്നത്.
പക്ഷികളുടെ ഗണത്തിൽ അടുക്കളയിൽ കയറി ആഹാരം കൊത്തിത്തിന്നാൻ ധൈര്യം കാണിക്കുന്ന കാക്കകളും കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തക്കംപാർത്തിരിക്കുന്ന പരുന്തുകളുമുണ്ടായിരുന്നു. ഇവയ്ക്കൊക്കെ തന്റെ പറന്പിൽ പറന്നുവരാൻ എന്തവകാശം എന്നു സ്വയം ചോദിച്ചിരിക്കുന്പോഴാണ് ഒരു മൂർഖൻപാന്പ് തന്റെ മുറ്റത്തു പത്തിവിടർത്തി നിൽക്കുന്നതു കഥാകൃത്ത് കാണാനിടയായത്.
പാന്പിനെ തല്ലിക്കൊന്നു കളയാമെന്ന് ആദ്യം കഥാകൃത്തിനു തോന്നി. എന്നാൽ അദ്ദേഹത്തിന് അതിനു മനസുവന്നില്ല. അല്പം കഴിഞ്ഞപ്പോൾ പാന്പ് അതിന്റെ വഴിയെ പോയി. അപ്പോഴാണു ഭാര്യ രംഗത്തേക്കു കടന്നുവന്നത്. വിവരം അറിഞ്ഞ ഭാര്യ ക്ഷോഭിച്ചു. പാന്പിനെ കൊല്ലാതെവിട്ടതു ശരിയായില്ല എന്നായിരുന്നു അവരുടെ വാദം.
പാന്പിനും ജീവിക്കുവാൻ അവകാശമുണ്ടല്ലോ എന്ന് അദ്ദേഹം സൂചിപ്പിച്ചപ്പോൾ വീട്ടിനകം അടക്കിഭരിക്കുന്നത് എട്ടുകാലികളും പല്ലികളുമാണെന്നു ഭാര്യ പരാതിപ്പെട്ടു. പ്ലാവിലെ ചക്ക പഴുത്താൽ അത് അണ്ണാനും കാക്കയും കൊണ്ടുപോകുന്നു. പേരയ്ക്കയും സപ്പോട്ടയുമൊക്കെ പക്ഷികളും വാവലുകളും മോഷ്ടിക്കുന്നു. ഭാര്യയുടെ പരാതി അങ്ങനെ നീണ്ടുപോയപ്പോൾ അദ്ദേഹം പറഞ്ഞു: ""ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിർത്തിയിരിക്കുന്ന ദൈവംതന്പുരാൻ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു! പഴങ്ങൾ, പുഷ്പങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുല്ല്, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉത്പന്നങ്ങളുടെയെല്ലാം അവകാശികളാണു ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പരമാർഥം എപ്പോഴും ഓർക്കുന്നതു നല്ലതാണെന്നു തോന്നുന്നില്ലേ''.
പക്ഷേ, ഭാര്യക്കു സ്വീകാര്യമായിരുന്നില്ല ഈ അഭിപ്രായം. അവർ തുറന്നുപറയുകയും ചെയ്തു. ഉടനെ അദ്ദേഹം പറഞ്ഞു: ""നിന്റെ അഭിപ്രായത്തോടു യോജിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഞാൻ കാണുന്നുണ്ട്. ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സകല ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യർ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും!''
അപ്പോൾ ഭാര്യ പറഞ്ഞു:""അതു സാരമില്ല. അന്നല്ലേ?'' ഭാവിയിൽ സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ആ സ്ത്രീക്ക് വലിയ ആശങ്കയൊന്നുമില്ലായിരുന്നു. എന്നുമാത്രമല്ല, മനുഷ്യനെ ഉപദ്രവിക്കുന്ന സകലതിനെയും നശിപ്പിക്കണം എന്നതായിരുന്നു അവരുടെ ചിന്താഗതി.
ഇതുകേട്ടപ്പോൾ കഥാനായകൻ പറഞ്ഞു: ""എനിക്കീ പ്രപഞ്ചങ്ങളെ എല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട്.'' ഉടനെ ഭാര്യ പറഞ്ഞു: ""ഞാനും മക്കളുമാണ് പ്രപഞ്ചമെന്നു വിചാരിച്ചാൽ മതി.''
ഈ കഥ തത്കാലം ഇവിടെ നിൽക്കട്ടെ. ഈ കഥയുടെ പശ്ചാത്തലത്തിൽ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ഏതാണു നമ്മുടെ പ്രപഞ്ചം? ഈ കഥയിലെ നായകനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ സകലചരാചരങ്ങളും ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ പ്രപഞ്ചം. ദൈവം സൃഷ്ടിച്ച സകലത്തിനും ആ ലോകത്തിൽ സ്ഥാനമുണ്ട്.
എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അവരുടെ പ്രപഞ്ചം എന്നു പറയുന്നത് അവരുടെ കുടുംബം മാത്രമാണ്. ആ പ്രപഞ്ചത്തിൽ മറ്റൊന്നിനും സ്ഥാനമില്ല. മറ്റെല്ലാം നിലനിൽക്കുന്നെങ്കിൽ അതു സ്വന്തം കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമായിരിക്കണം.
നമ്മുടെയൊക്കെ ചിന്താഗതി പലപ്പോഴും ഇതുപോലെതന്നെയല്ലേ? നമ്മുടെ കുടുംബത്തിനും സ്വന്തക്കാർക്കുമപ്പുറം നമുക്കൊരു പ്രപഞ്ചമുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ സ്വന്തം നന്മ മാത്രം ലക്ഷ്യംവയ്ക്കാതെ ഈ ലോകത്തിന്റെ പൊതുനന്മയ്ക്കായി നാം പ്രവർത്തിക്കുമായിരുന്നില്ലേ? നാമാരും കള്ളന്മാരും കവർച്ചക്കാരുമായിരിക്കുകയില്ല. എങ്കിൽപ്പോലും ഈ പ്രപഞ്ചത്തെ അന്യായമായി ചൂഷണംചെയ്യുന്നതിലും ഈ പ്രപഞ്ചത്തെ നശിപ്പിക്കുന്നതിലും നമുക്കുമില്ലേ ഒരു പങ്ക്? അതു മാത്രമോ? ഈ പ്രപഞ്ചത്തിന്റെയും ഇതിലെ ചരാചരങ്ങളുടെയും സുസ്ഥിതിക്കായി ക്രിയാത്മകമായിട്ട് നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? തത്കാലം നമ്മുടെ കാര്യം നടക്കട്ടെ എന്നല്ലേ എപ്പോഴും നമ്മുടെ ചിന്ത.
ബഷീറിന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. എലിശല്യം മൂലം തെങ്ങിൽനിന്നു കുറെ കരിക്കുകൾ വീണു. വാവലുകളുടെ ശല്യംമൂലവും കുറെ കരിക്കുകൾ വീണു. തന്മൂലം, അവയെ നശിപ്പിക്കുവാൻ ഭാര്യ ഒരു പദ്ധതി തയാറാക്കി. പക്ഷേ, അതു വിജയിച്ചില്ല. ഈ പശ്ചാത്തലത്തിൽ കഥാനായകൻ ഭാര്യയോടു പറയുകയാണ്: ""ഓർക്കുക, ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ''.
അതെ, ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, പ്രത്യുത ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുമാണ്. തന്മൂലം, അവയ്ക്കെല്ലാം അർഹിക്കുന്ന സ്ഥാനം നമ്മുടെ പ്രപഞ്ചത്തിൽ നാം കൊടുക്കണം. എങ്കിൽ മാത്രമേ, ഈ പ്രപഞ്ചത്തിനു നിലനിൽപ്പുണ്ടാകൂ. നമ്മുടെ പ്രപഞ്ചമെന്നു പറയുന്നതു ദൈവം സൃഷ്ടിച്ച പ്രപഞ്ചംതന്നെയായിരിക്കണം. നമ്മുടെ കൊച്ചുലോകമായി അതിനെ നാം തരംതാഴ്ത്തരുത്. എങ്കിൽ മാത്രമേ ഈ പ്രപഞ്ചത്തിൽ നമുക്കു സ്ഥാനമുണ്ടായിരിക്കുകയുള്ളു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ