റഫറിയുടെ വിസിലൂത്തിനു മുന്പ്, പന്ത് കാലിൽനിന്നു കാലിലേക്കു പടരുംമുന്പ്, മൈതാനത്തെ പൊതിയുന്ന ഒരു നിമിഷ നേരത്തെ നിശബ്ദതയുണ്ട്. ആരവങ്ങളും വർണനൂലുകളും വിസിലുകളും നിശബ്ദമാകുന്ന സമയം.
കിക്കോഫ് കാത്തുനിൽക്കുന്ന പന്തിലേക്ക് അദൃശ്യരൂപികളായ ലക്ഷക്കണക്കിന് ആത്മാക്കൾ ഒന്നിച്ച് പറന്നിറങ്ങും. പിന്നീട് ചലിക്കുന്നതു പന്തല്ല, ചോരയൊലിക്കുന്ന ഹൃദയങ്ങളാണ്. വർഗമോഹവും ദേശീയതയും സ്വത്വമോഹവും ഉരുകിയൊലിക്കുന്ന തുകൽബോംബ്. പന്തുകൊണ്ടൊരു മഹായുദ്ധം. യുദ്ധനിയമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു പോർനിലം. എല്ലാറ്റിലും തോറ്റവന് ഇവിടെ ജയിക്കാം. അപമാനത്തിന്റെ വേദനകൾ കഴുകിക്കളയാം. ആരോടും തോൽക്കാത്തവനെ ഇവിടെ പാവപ്പെട്ടവന് തോൽപ്പിക്കാം. ധനികരാജ്യങ്ങളുടെ പടയണി ഇവിടെ ആഫ്രിക്കൻ പട്ടിണി വയറിനോട് തോൽക്കുന്നു. പന്തിൽ അവർ ഉൗതി നിറയ്ക്കുന്നത് ആത്മവേദനകളാണ്.
അതുകൊണ്ടാണ് ലോകത്തെ എല്ലാ സൗകര്യങ്ങളുമുള്ള രാജ്യങ്ങൾ വയറുനിറയാതെ വളർന്ന പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, ലയണൽ മെസി തുടങ്ങിയവരുടെ മുന്നിൽ തലകുനച്ചു നിൽക്കുന്നത്. ലോകകപ്പ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരവേദിയായത് യാദൃച്ഛികമല്ല. ഏറ്റവും കൂടുതൽ കാണികളെത്തുന്ന മഹാമേളയായതും വെറുതെയല്ല. ലോകമഹായുദ്ധം ജയിച്ചാലും ആരും അവരെ ലോകാധിപരായി അംഗീകരിക്കില്ല. പക്ഷേ, ലോകകപ്പ് ഫുട്ബോൾ ജയിച്ച ടീം എന്നും ലോകജേതാക്കൾ തന്നെ. ഒരർഥത്തിൽ ഇതു കളിയല്ല, പച്ചയായ ജീവിതം തന്നെയാണ്. ലോകകപ്പിന്റെ വിലയും നിലയും ഒറ്റക്കാര്യം കൊണ്ടു ബോധ്യമാകും. യുഎന്നിൽ ഉള്ളതിനേക്കാൾ അംഗരാജ്യങ്ങൾ ഫിഫയിലാണുള്ളത്. ഐഎസ്എലും ഐലീഗും സന്തോഷ് ട്രോഫിയുമെല്ലാം മലയാളിക്ക് ചെറുപൂരങ്ങളാണെങ്കിൽ ലോകകപ്പ് അവർക്ക് മഹോത്സവമാണ്.
മലയാളിയുടെ മഹോത്സവം
മലയാളികളുടെ ഫുട്ബോൾ സ്നേഹവും അവരുടെ സ്വഭാവവും പരസ്പരപൂരകങ്ങളാണ്. സ്നേഹം, സാഹോദര്യം, നിർഭയത്വം, സഹാനുഭൂതി എന്നിവയൊക്കെ മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്. ഈ സവിശേഷമായ നൻമകളും ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശവും ഒന്നുതന്നെയാണ്.
ഒരു പന്തിന്റെ മുകൾ ഭാഗവും കീഴ്ഭാഗവും എന്നപോലെ തിരിച്ചറിയാനാകാത്ത വിധം കറങ്ങിത്തിരിയുന്നതാണ് ഇവ. കഴിഞ്ഞ 40 വർഷം കൊണ്ടു ക്രിക്കറ്റ് ഇന്ത്യയിൽ ജ്വരവും ഫാഷനുമായിത്തീരുകയും ടെലിവിഷൻ പോലുള്ള മാധ്യമങ്ങളും കച്ചവടകുത്തകകളും ക്രിക്കറ്റിനെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ മുഖ്യവും ഏകവുമായ വിനോദമാക്കി മാറ്റുകയും ചെയ്തിട്ടും മലബാറിൽ ഇന്നും ഫുട്ബോൾ ആർത്തലയ്ക്കുകയാണ്. ടിക്കറ്റുവച്ചതും അല്ലാത്തതുമായ ആയിരത്തിലധികം ടൂർണമെന്റുകളാണ് ഇവിടെ നടക്കുന്നത്. ലോകത്ത് മിക്കയിടങ്ങളിലും ഫുട്ബോൾ പ്രചരിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. മലബാറിലും ആദ്യം ഫുട്ബോൾ എത്തിച്ചതും അവർ തന്നെ. സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമായി നാട്ടുകാർ വെള്ളക്കാരിൽ നിന്നു പാടെ അകന്നിരുന്നു.
അവരെ ഭയപ്പാടോടെ മാത്രം വീക്ഷിച്ച ജനങ്ങളെ അടുപ്പിക്കുന്നതിന് ഫുട്ബോൾ ഉപകരിക്കുമെന്ന തന്ത്രമാണ് ഇതിനു പിറകിലുണ്ടായിരുന്ന യുക്തി. ആദ്യനാളുകളിൽ ഗ്രൗണ്ടിനു പുറത്തു മാറി നിന്നു കളി കാണുകയും പിന്നീട് കളി കണ്ടു പഠിക്കുകയും കാലക്രമേണ വെള്ളക്കാരുമായി സൗഹൃദമത്സരത്തിനൊരുങ്ങുകയും ചെയ്തുകൊണ്ടാണ് മലബാർ ഫുട്ബോൾ കളിയുടെ വിശാലമായ പുൽമേട്ടിലേക്കു ഓടിക്കയറിയത്. ബൂട്ടണിഞ്ഞ ബ്രിട്ടീഷുകരോട്, തദ്ദേശീയർ നഗ്നപാദരായി ഏറ്റുമുട്ടി. വാഴയിലകൾ കൊണ്ടു മനോഹരമായി കെട്ടിയുണ്ടാക്കി, വാഴപ്പോളകൾ കൊണ്ടു പൊതിഞ്ഞ ‘തലപ്പന്ത്’ ആയിരുന്നു ആദ്യകാലങ്ങളിൽ നാട്ടുകാർ ഫുട്ബോളായി ഉപയോഗിച്ചത്.
പിന്നീടതു റബർ പന്ത് ആയും ഏറെ വൈകിയ ഘട്ടത്തിൽ മാത്രം യഥാർഥ ഫുട്ബോളായും പരിണമിച്ചു. കൂടാതെ 22 പേരുടെ പങ്കാളിത്തം സാധ്യമാക്കാമെന്ന കൂട്ടായ്മയുടെ സാഫല്യവും ഫുട്ബോളിനെ ജനകീയമാക്കാൻ സഹായിച്ചു. മലകളും കുന്നുകളും പുഴകളും കൊണ്ടു സമൃദ്ധമായ മലബാറിൽ വിശാലമായ കളിസ്ഥലങ്ങൾ കുറവാണ്. ഈ സ്ഥലപരിമിതി ‘സെവൻസ്’ എന്ന സവിശേഷമായ ഇനത്തെ സൃഷ്ടിച്ചു.
ആരവം, ആവേശം
കൊയ്ത്തു കഴിഞ്ഞാൽ, മലബാറിലെ പാടങ്ങളും വേനൽകാലത്ത് പുഴകൾക്കു നടുവിലെ മണൽപ്പുറങ്ങളും സ്കൂൾ ഗ്രൗണ്ടുകളും സെവൻസിന് വേദിയാകും. 365 ദിവസവും ഫുട്ബോളുള്ള നാടാണ് മലപ്പുറവും കോഴിക്കോടും കണ്ണൂരും കാസർഗോഡുമെല്ലാം. ‘മണ്സൂണ് ഫുട്ബോൾ’ എന്ന പേരിലുള്ള മഴക്കാല ടൂർണമെന്റുകൾ ഇവിടെ സർവസാധാരണമാണ്. കോരിച്ചൊരിയുന്ന മഴയത്ത് കളി തടസങ്ങളൊന്നുമില്ലാതെ നടക്കുന്നു.
കാണികളാകട്ടെ, മഴക്കോട്ടിട്ടും കുടപിടിച്ചും തൊപ്പിയിട്ടും പ്ലാസ്റ്റിക്ക് ഷീറ്റുകൾ കൊണ്ടു തലമറച്ചും ഗാലറി സജീവമാക്കാൻ തയാറാണ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഒരു ദേശീയോത്സവം പോലെയാണ് ഇവിടം ആഘോഷിക്കുന്നത്. ഇഷ്ടതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ, ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ബിഗ് സ്ക്രീൻ സ്ഥാപിച്ച് ഒന്നിച്ചിരുന്നു കളികാണാനുള്ള വിപുലമായ സൗകര്യമൊരുക്കൽ, പന്തയം വയ്ക്കൽ, പങ്കാളിത്ത രാജ്യങ്ങളുടെ പതാകകൾ എന്നിവ കൊണ്ടു കേരളത്തിലെ തെരുവോരങ്ങളും ഇടവഴികൾപോലും അലങ്കാര നിബിഡമാകുന്നു.
ഖത്തറിലെ പന്ത്
കോഴിക്കോട് ജില്ലയിലെ പുള്ളാവൂരിൽ പുഴയിൽ സ്ഥാപിച്ച മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് ഫിഫയുടെ അഭിനന്ദനം നേടിയത് ഈയിടെയാണ്. വാക്പന്തയങ്ങളും വെല്ലുവിളികളും ഇവിടത്തെ കവലകളെ സജീവമാക്കും. സിനിമാശാലകളിൽ സാധാരണ സിനിമാപ്രദർശനം നിർത്തിവച്ച് ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ലൈവ് ആയി കാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകൾ അവധി ലോകകപ്പ് മാസത്തിലേക്ക് ക്രമപ്പെടുത്തി നാട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം കളി കാണാനെത്തുന്നു.
അവനവന്റെ വീടുകളിലൊതുങ്ങിക്കൂടി കളി കാണുന്നതിനു പകരം ഹാളുകൾ, ക്ലബുകൾ, പീടിക വരാന്തകൾ, താൽക്കാലിക ഷെഡുകൾ എന്നിവ കേന്ദ്രീകരിച്ച് കൂട്ടമായി കളി കാണാനാണ് മലബാറിന് താൽപര്യം. ഇഷ്ടടീമുകളുടെ വിജയം പ്രകടനത്തൊടൊപ്പം പായസവും മധുരപലഹാരവും ബിരിയാണിയും വിളന്പിയും കൊണ്ടാടുന്നു. എതിർ ടീമുകളുടെ പരാജയം മൗനജാഥയിലും ആ ടീമിന്റെ ആരാധകരുടെ ബോർഡുകളിൽ ചാർത്തുന്ന റീത്തിലും പരിഹസിക്കപ്പെടുന്നു.
വല്ലാത്ത പ്രണയം
ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇവിടെ ആരാധകർ അണിനിരക്കുമെങ്കിലും കളി നടക്കുന്ന സമയത്ത് ചേരി തിരിഞ്ഞു വെല്ലുവിളികളും പന്തയങ്ങളും ഉണ്ടാകുമെങ്കിലും ഫൈനൽ ജയിക്കുന്ന ചാന്പ്യൻമാരെ അംഗീകരിക്കുകയും യഥാർഥ സ്പോട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ജയിച്ചവരുടെ ആരാധകർ റോഡിലിറങ്ങി തുള്ളാൻ തുടങ്ങുന്പോൾ തോറ്റുകരയുന്നവർ ഓരോരുത്തരായി എത്തി ആഹ്ലാദത്തിൽ അലിയുന്ന കാഴ്ച മലബാറിൽ മാത്രമേ കാണാനാകൂ.
ആത്യന്തികമായി രാജ്യങ്ങളോ കളിക്കാരോ ടീമുകളോ അല്ല അവർക്കു പ്രശ്നം. ഫുട്ബോളിന്റെ ചേതോഹരമായ കരുത്താണ്. ഇത്തവണത്തെ ഖത്തർ ലോകകപ്പ് നേരിട്ട് കാണാൻ ഏറ്റവും കൂടുതൽ ഫുട്ബോൾ പ്രേമികൾ പോയിട്ടുള്ള ഇന്ത്യൻ നാട് മലബാറാണ് എന്നതിൽ ആർക്കാണ് സംശയം? ചെറുപ്പക്കാർ ഫുട്ബോൾ ആവേശത്തിൽനിന്നു പിൻവാങ്ങണമെന്ന താക്കീത് മതസ്ഥാപനങ്ങളിൽ നിന്നുയർന്നു കേൾക്കാറുണ്ട്. എന്നാൽ എല്ലാംകൊണ്ടും വിശ്വാസികളായ ചെറുപ്പക്കാർ ഈ ആഹ്വാനങ്ങളെ സർഗാത്മകമായി നേരിടുന്നതു കണ്ടാൽ ഏതു കടുത്ത മതവാദിയും ചിരിച്ചുപോകും. ലോകകപ്പുകാലത്ത് ഒരു പ്രസംഗത്തിൽ പ്രദേശത്തെ ചെറുപ്പക്കാരുടെ ഫുട്ബോൾ ഭ്രാന്തിനെ കടുത്ത ഭാഷയിൽ വിമർശിക്കപ്പെട്ടു. പിറ്റേന്നു നേരം പുലർന്നപ്പോൾ കണ്ടത്, പുതിയൊരു ഫ്ളക്സ് ബോർഡാണ്. അതിലെഴുതിയത് ഇങ്ങനെയായിരുന്നു. ‘ആര് എന്തു പറഞ്ഞാലും ശരി, മെസി ഗോൾ അടിച്ചിരിക്കും.’
ഇത് അന്താരാഷ്ട്ര വാർത്തയായപ്പോൾ ഇതിനു പിന്നിലെ മനഃശാസ്ത്രം നിർദ്ധാരണം ചെയ്യാനായി ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിലെ പ്രമുഖരുടെ അഭിപ്രായം തേടിയിരുന്നു. ഫുട്ബോൾ ഭൂപടത്തിൽ എന്താണ് ഇന്ത്യയുടെ സ്ഥാനം? ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, ജർമനി എന്നിവിടങ്ങളിലെല്ലാം ഫുട്ബോൾ പ്രേമികൾ ലക്ഷ്യമിടുന്നത് സ്വന്തം രാജ്യത്തിന്റെ ജയമാണ്, അതു മാത്രമാണ്. എന്നാൽ, ഫുട്ബോളിന്റെ കണക്കുപുസ്തകത്തിൽ അപമാനകരമായ റാങ്ക് മാത്രമുള്ള ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ ജനസാമാന്യം എന്തുകൊണ്ടു ഫുട്ബോളിനെ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്നു? ജാതി, മതം എന്നിവയ്ക്കെല്ലാം അതീതമായി ഫുട്ബോൾ ഇവിടെ ഒരു ജനതയെ ഒരുമിപ്പിക്കുകയാണ്.
അതുകൊണ്ടു തന്നെ ഖത്തർ ലോകകപ്പും മലബാർ കൊണ്ടാടും. ആഘോഷിക്കും...
വി. മനോജ്