“പുതിയ ആളുകൾ വരുന്നു”. ജയിൽ ടെലിഫോണ് അറിയിപ്പാണ്. പാരീസിലുള്ള ലക്സംബർഗ് മിഷന്റെ സാരഥികളായ ഫാ. സ്റ്റോഫെൽസ്, ഫാ.സാന്പാഹ് എന്നിവരാണ് അവർ.
ഒരിക്കൽ മാത്രമേ ഞങ്ങൾ കണ്ടുമുട്ടിയുള്ളൂ; ഇടനാഴിയിൽ! വച്ച്. “ഹാർഡെഗൻ പാരീസിൽ വന്നിരുന്നോ”? പരസ്പരം കടന്നുപോകുന്പോൾ ഞാൻ ധൃതിയിൽ ചോദിച്ചു.വന്നിരുന്നു. നീയാണ് ഒറ്റിയതെന്ന് അയാൾ പറഞ്ഞു. ഞങ്ങൾ അഭിമാനപുരസരം ചിരികൾ കൈമാറി. മറ്റൊന്നും പറയേണ്ട ആവശ്യമില്ലായിരുന്നു.
*********
സെല്ലിന്റെ വാതിൽ തുറക്കുന്നു. കാവൽക്കാരൻ ഒരു തടവുകാരനെ മുറിയിലേക്കു തള്ളിവിട്ടു. അയാളുടെ കൈയ്യിൽ പലവിധ ഉപകരണങ്ങൾ ഉണ്ട്. “ഈ ജനാലയാണ് ശരിയായി അടയാത്തത് അല്ലേ”? അയാളുടെ ചോദ്യം.
ഞാനയാളെ അത്ഭുതത്തോടെ നോക്കി. പക്ഷേ അയാൾ ജനാല ചട്ടത്തിൽ പണി തുടങ്ങിക്കഴിഞ്ഞു. കാവൽക്കാരൻ പുറത്തിറങ്ങി, വാതിലടച്ചു.
“അങ്ങ് ഇപ്പോൾ എന്നെ കുരുക്കിലാക്കുമായിരുന്നു. നിങ്ങൾ ബുദ്ധിജീവികൾ! നിങ്ങൾക്കുവേണ്ടി ഞങ്ങൾ സഹിക്കുന്ന ബുദ്ധിമുട്ടുകൾ വെറുതെയാണ്. ഇനി പറയാം കേൾക്കു. അങ്ങയുടെ അടുത്തമുറിയിൽ വന്നിരിക്കുന്ന പുതിയ ആൾ ഒരു ഗെസ്റ്റാപ്പോ(നാസി ചാര പോലീസ്) ആണ്. അയാൾക്ക് ലക്സംബർഗിലെ ഭാഷാഭേദങ്ങൾ നിശ്ചയമാണ് (ഡയലക്ട്). അങ്ങയുടെ സംസാരം പിടിച്ചെടുക്കാനാണ് അയാൾ വന്നിരിക്കുന്നത്”.
“വളരെ നന്ദി”. വികാരധീനനായിട്ടാണു ഞാൻ നന്ദിപറഞ്ഞത്. ഓ, അതു മറന്നുകള. അയാൾ പറഞ്ഞു. പിന്നെ അയാൾ വാതിലിൽ മുട്ടി. കാവൽക്കാരൻ വാതിൽതുറന്ന് അയാളെ പുറത്തിറക്കി. ജനാല ശരിയാക്കി അയാൾ പറയുന്നതു കേട്ടു.
******************
“ഒരാൾ കാണാൻ വന്നിരിക്കുന്നു”!
അതെന്റെ അമ്മയാണ്. വിളറി വിവശയായിട്ടുണ്ട് എന്റെ അമ്മ. എല്ലാവരെക്കുറിച്ചും നല്ല വാർത്തകളുമായാണ് അമ്മയുടെ വരവ്. എന്റെ സഹോദരീ സഹോദരന്മാരേയും സ്നേഹിതരെയും കുറിച്ചെല്ലാം. അമ്മയ്ക്ക് സ്വന്തം വിശേഷങ്ങൾ ഒന്നുമില്ല പറയാൻ.
അമ്മ എനിക്കായി കൊണ്ടുവന്ന സാധനങ്ങൾ കാവൽക്കാരൻ കണ്ടില്ലന്നു നടിച്ചു. അമ്മ കരയുന്നില്ല. തല ഉയർത്തിപ്പിടിച്ചാണ് അമ്മ നില്ക്കുന്നത്.
ഈ ജീവിതത്തിൽ ഞാനിനി എന്റെ അമ്മയെ കാണുകയില്ല.
*********
1941 മെയ് 5 രാവിലെ നാലുമണിക്ക് ആരോ എന്നെ വിളിച്ചുണർത്തി. “വേഗം തയ്യാറാവുക. നിങ്ങളെ സ്ഥലം മാറ്റുകയാണ്”. “എങ്ങോട്ട്?” ഞാൻ ചോദിച്ചു. മറുപടി ഇല്ല. നടയിറങ്ങി താഴെ ഓഫീസിലെത്തി, ഒപ്പിടുന്പോൾ കാവൽക്കാരന്റെ ചൂണ്ടുവിരൽ സഹാവ് എന്ന വാക്കിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
ടിയറിൽനിന്ന് സഹാവിൽ എത്താൻ 13 പൂർണ്ണദിവസങ്ങൾ വേണ്ടി വന്നു. ജയിലിൽ നിന്നു ജയിലിലേക്ക് സഞ്ചരിച്ച് ജനറൽ റെയിൽവേയുടെ പ്രത്യേക കോച്ചിലായിരുന്നു യാത്ര. ഓരോ രാത്രിയിലും ഓരോ സ്ഥലത്ത്. ചില രാത്രികളിൽ സെല്ലിൽ പത്തും ഇരുപതും പേരുണ്ടായിരുന്നു.
ഒരു രാഷ്ട്രീയ തടവുകാരൻ എന്ന നിലയ്ക്ക് മറ്റനേകം തടവുകാരുടെ കൂടെ - അവരിൽ ചിലരുടെ ചരിത്രം അത്ര നിഷ്ങ്കളങ്കമല്ല-കഴിയുക അത്ര സുഖകരമല്ല.
എന്തായാലും അതു സംഭവിച്ചത് വ്യൂറസ്ബുർഗിലാണ്. ഹേയ്, ഇന്നു ഞായറാഴ്ചയാണ്. അങ്ങൊരു വൈദികനല്ലേ? അങ്ങേക്കു താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി വചനം പങ്കുവയ്ക്കാം.
അവർ കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരുമായിരുന്നു. ഭിത്തിയിലേക്കു ചാരി അവർ തറയിൽ ഇരുന്നു. ഒരു ഇളകുന്ന മേശയായിരുന്നു എന്റെ പ്രസംഗപീഠം. ശിക്ഷ എന്നു വച്ചാൽ എന്താണെന്നും അത് എങ്ങനെ പരിഹാരമായി സ്വീകരിക്കണമെന്നും ദൈവം ഉദ്ദേശിക്കുന്ന ക്രമത്തിലേക്ക് എങ്ങനെ തിരിച്ചെത്താമെന്നും ഞാൻ പ്രസംഗിച്ചു.
ഇത്രയും ശ്രദ്ധയോടെ കേൾക്കുന്ന ശ്രോതാക്കളുടെ ഒരു സമൂഹത്തെ എനിക്ക് ആദ്യമായാണു കിട്ടുന്നത്.
*******
മെയ് 19-ാം തീയതി ഉച്ചകഴിഞ്ഞ് നാലുമണിക്ക് തീവണ്ടി ഡാഹാവ് സ്റ്റേഷനിലെത്തി. ഞാനാണ് ഏറ്റവുമവസാനം ഇറങ്ങിയത്.
""നല്ലകാര്യം. കർത്താവിനുസ്തുതി,'' ഭീമാകാരനായ ഒരു നാസിപ്പോലീസുകാരൻ ഉറക്കെപ്പറഞ്ഞു. അയാളാണ് തടവുകാരുടെ പോക്കുവരവു നിയന്ത്രിച്ചുകൊണ്ട്, പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നത്.
""ഇപ്പോഴും എപ്പോഴും സ്തുതി. ആമ്മേൻ'' ഞാൻ പരിഹാസത്തിന്റെ ലാഞ്ചനപോലും കൂടാതെ മറുപടി പറഞ്ഞു.
ആളുകൾ എന്റെ മറുപടികേട്ട് നിശ്ചലരായിപ്പോയി. ഒരു നാസി പോലീസുകാരന് അർഹമായതു കിട്ടിയതിൽ അവർക്കു സന്തോഷമായി. അവർ ചിരിച്ചു. പക്ഷേ, അയാളുടെ ക്രൂരമായ മുഖത്തേക്കു നോക്കിയപ്പോൾ എന്റെ മറുപടിയെപ്പറ്റി അവർ ഖേദിച്ചു. എന്റെ ജീവനെത്തന്നെ അപകടത്തിലാക്കിയേക്കാവുന്ന ഒരു മറുപടിയായിരുന്നു അത്.
ഡാഹാവ് പട്ടണം ഞങ്ങൾ ഒട്ടുതന്നെ കണ്ടില്ല. ജനാലകൾ ഭദ്രമായി അടച്ച ഒരു കാറിലായിരുന്നു യാത്ര. പട്ടണത്തിന്റെ നിരത്തുകൾ പിന്നിട്ട് ഒരു ഒഴിഞ്ഞ പ്രദേശത്തുകൂടെ പത്തു മിനിറ്റുപോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ലക്ഷ്യത്തിലെത്തി.
കാറിൽനിന്നു വേഗം ഇറങ്ങാൻ തൊഴികളും തെറിവാക്കുകളും സഹായിച്ചു. ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താൻ അവർ ശ്രമിക്കുകയായിരുന്നെന്നു തോന്നി. സാധാരണ തടവുകാരുടെ ഒപ്പമായിരുന്നു ഇതുവരെ ഞങ്ങൾ, സാധാരണ പോലീസുകാരുടെ മേൽനോട്ടത്തിൽ. ഇപ്പോൾ ഞങ്ങൾ നാസിപ്പോലീസുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
*******
വളരെ കർശനമായ പരിശോധനകൾക്കുശേഷം ""നാസി പോലീസ് നഗര''ത്തിന്റെ ബൃഹത്തായ കവാടത്തിലൂടെ ഞങ്ങളെ അകത്തെത്തിച്ചു. കൃത്യമായ പ്ലാനിൽ പണിത നീളൻ കെട്ടിടങ്ങൾ, നിരത്തുകൾ, ചത്വരങ്ങൾ. ഈ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമാണ് ഇവിടം. കുറച്ചുകൂടി അകലെയാണ് പോലീസ് ഓഫീസർമാരുടെ വില്ലകൾ.
രണ്ടാമത്തെ ഗേറ്റിലേക്കു നയിക്കുന്ന വിശാലവീഥിക്ക് ഇരുപുറവും ഒന്നാന്തരം പുൽത്തകിടികൾ, ചെടികൾ എന്നിവയുണ്ട്. ആ പൂച്ചെടികളും പുൽത്തകിടികളും ആദ്യം കണ്ടപ്പോൾ, ഭ്രാന്തമായ ശുചിത്വബോധത്തോടെ അവ പരിപാലിക്കുവാൻ എത്ര രക്തവും കണ്ണീരും വേണ്ടിവരുമെന്ന് ഞങ്ങൾക്കു മനസിലായില്ല.
*******
തടങ്കൽ പാളയത്തിനു പുറത്തുള്ള ഒരു കൊച്ചു കെട്ടിടത്തിൽവച്ചാണ് ഞങ്ങളെ പുതിയ അധികാരികൾക്കു കൈമാറിയത്. ഓരോ ഉദ്യോഗസ്ഥനും എന്നെ പരിചയപ്പെടുത്തിയത്, ""ഈ പാതിരി എന്താണു ചെയ്തതെന്ന് നിങ്ങൾക്കു വിശ്വസിക്കാൻ കഴിയില്ല'' എന്നു പറഞ്ഞുകൊണ്ടാണ്. ചട്ടപ്രകാരം കിട്ടേണ്ട മുഖമടച്ചുള്ള ഒരടി ഓരോരുത്തരിൽനിന്നും എനിക്കു കിട്ടുകയും ചെയ്തു. തടങ്കൽ പാളയ്തിന്റെ മൂന്നുവശത്തും ആഴമേറിയ ഒരു കിടങ്ങ് ഉണ്ടായിരുന്നു. ഒരു അരുവി വഴിമാറ്റിയൊഴുക്കി നിർമിച്ച ആ കിടങ്ങിന്റെ മുകളിൽ കല്ലുപാകിയ ഒരു പാലവും. ഞങ്ങൾ ആ പാലം കടന്നു. കിടങ്ങിനപ്പുറത്തായി വലിയ കന്പിവേലി. കാവൽഗോപുരങ്ങളിൽനിന്ന് എല്ലാ ദിശയിലേക്കും ഉന്നംവച്ച് ഉറപ്പിച്ചിരിക്കുന്ന യന്ത്രത്തോക്കുകൾ. ഇതൊക്കെ ഇനി പരിചയമാകണം.
അങ്ങനെ വിശാലമായ ഒരു മുറ്റത്തും ഞങ്ങളെത്തി. ""പതിനൊന്നു പുതിയ തടവുകാർ.'' ഗേറ്റ് ഞങ്ങൾക്കു പിന്നിൽ അടഞ്ഞു. വ്യത്യസ്തമായ ഒരു ലോകം ഞങ്ങൾക്കു മുന്പിൽ തുറന്നു.
*******
വൈകുന്നേരത്തെ തലയെണ്ണലിന് നാലു പുള്ളികൾ മുറ്റത്ത് ഒന്നിച്ചുകൂടി. ഞങ്ങൾ ധൃതി കൂട്ടാതെ ഒരു മൂലയിലേക്കു മാറി കാത്തിരിക്കുകയാണ്.
തടവുകാർക്ക് നീലയും വെള്ളയും വരകളുള്ള ഷർട്ടുകളും കാലുറകളുമാണ്. എല്ലാവർക്കും അതേ തുണികൊണ്ടുതന്നെ തൊപ്പികളുമുണ്ട്. ഉയരമനുസരിച്ച് നിരയൊപ്പിച്ചാണ് അവരുടെ നില്പ്. ഓരോ നിരയിലും 250 പേർ വീതം. കിറുകൃത്യമായ നിരകൾ. യൂണിഫോം ധരിച്ച ഒരു ചക്രവർത്തിയെപ്പോലെ തടവുപാളയത്തിന്റെ മേധാവി പ്രത്യക്ഷപ്പെട്ടു. അയാൾ ഞങ്ങളെ കണ്ടു.
""എന്താണിത്, ആരാണിത്''? ളോഹയും വൈദികരുടെ തൊപ്പിയും ധരിച്ച വൈദികരെ അയാൾ ഇന്നേവരെ കണ്ടിട്ടില്ലെന്നുതോന്നും അയാളുടെ ചോദ്യംകേട്ടാൽ. എന്നെ മുന്പോട്ടു മാറ്റിനിർത്തി തൊപ്പി മാറ്റി.
""തൊപ്പി വയ്ക്കുക. മുന്പിലേക്കു മാർച്ച് ചെയ്യുക.'' ഞങ്ങൾ അങ്ങനെ ചെയ്തു.
""തടവുകാർ, അറ്റൻഷൻ, തൊപ്പിമാറ്റുക. കണ്ണുകൾ വലത്തേക്ക്.''
തടവുകാരുടെ ചുമതലക്കാരൻ വിളിച്ചുപറയുന്നു: ""12436 തടവുകാർ ഇവിടെയുണ്ട്. എണ്ണം കൃത്യമാണ്.''
പ്രവേശന നടപടികളുടെ ഭാഗമായി ഞങ്ങളുടെ വസ്ത്രങ്ങളെല്ലാം മാറ്റി പോക്കറ്റുകൾ അവർ കാലിയാക്കി. കാല്പാദം മുതൽ തലവരെയുള്ള എല്ലാ രോമങ്ങളും ഷേവ് ചെയ്തതിനുശേഷം എല്ലാവരെയും ഒരു വലിയ പൊതുകുളിമുറിയിലാക്കി. എന്റെ പോലീസുകാരൻ പൈപ്പിലെ വെള്ളം പരമാവധി ചൂടുള്ളതാക്കി ഷവർ ഓണ് ചെയ്തു. ജീവനോടെ തൊലി പൊളിക്കുന്ന ഒരനുഭവം. അടുത്ത നിമിഷം വെള്ളം ഐസ് പോലെ തണുപ്പിച്ചും. യാതൊന്നും സംഭവിക്കാത്തതുപോലെ പെരുമാറാൻ എനിക്ക് സർവശക്തിയും ഉപയോഗിക്കേണ്ടി വന്നു.
എന്റെ സുഹൃത്തുക്കൾക്ക് അതിനു കഴിഞ്ഞില്ല. അവർ അലറിക്കരയുകയും ചാടുകയും ചെയ്തുകൊണ്ടിരുന്നു. കാവൽക്കാർക്കുവേണ്ടതും അതുതന്നെയായിരുന്നു. തിളച്ചവെള്ളവും തണുത്തവെള്ളവും മാറിമാറി അവർ പ്രയോഗിച്ചുകൊണ്ടിരുന്ന,ു അവർതന്നെ മുഷിയുന്നതുവരെ.
പിന്നെ എല്ലാവർക്കും നീലയും വെള്ളയും വരകളുള്ള ഉടുപ്പ്, ജാക്കറ്റ്, ഒരുജോഡി പാന്റ്സ്, സോക്സ് (ആ പേരിന് അർഹമാണെങ്കിൽ), മെതിയടി പോലെ അടിയിൽ പലകയും മുകളിൽ തുണി അല്ലെങ്കിൽ തോൽ പിടിപ്പിച്ച ചെരുപ്പും നൽകി.
തുടർന്നാണ് ഓരോ തടവുകാരനെയും ഏറ്റവും വിശദമായി പരിശോധിച്ചത്. ഫലം കൃത്യമായി എഴുതി. പിന്നെ കസേരയിലിരുത്തി ഫോട്ടോയെടുപ്പ്. പക്ഷേ ആദ്യത്തെ ആൾ കസേരയിൽ നിന്ന് അലറിക്കൊണ്ട് ഒരു ചാട്ടം ഫോട്ടോഗ്രാഫറുടെ ഒരു വികൃതിയായിരുന്നു കാരണം. അയാൾ മുനയുള്ള ഒരു വലിയ ആണി ഒരു സ്പ്രിംഗിൽ പിടിപ്പിച്ച് സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്നു. ഇരിക്കുന്പോൾ സ്പ്രിംഗ് അമർന്ന് തുടയിൽ കൊള്ളും.
*******
“എല്ലാരും ഒന്നിച്ച് നടക്ക്.”
പറയാനെളുപ്പം. നടപ്പ് അത്ര എളുപ്പമല്ല. മരച്ചെരുപ്പിൽ ഞങ്ങൾ മുടന്തി. ചിലരൊക്കെ മുന്പിലെ ആളിന്റെ മേൽ വീണു. അവ കാലിൽ പിടിച്ചിരിക്കുന്നില്ല. പക്ഷേ മനുഷ്യന് പഠിക്കാൻ സാധിക്കും.
*******
നവാഗതർക്കുള്ള ബ്ലോക്കിൽ അവർ ഞങ്ങളെ കാത്തിരിക്കുകയാണ്. തടങ്കൽപാളയത്തിലെ മറ്റു ബാരക്കുകളിൽനിന്ന് കന്പിവേലി കെട്ടി വേർതിരിച്ച ഒരു ബാരക്കാണത്. തടവുകാരുടെ നേതാവ് (ലീഡർ) ഞങ്ങളെ ശ്രദ്ധിച്ചുനോക്കുകയാണ്. ഞങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്ന നാസിപോലീസിന്റെ കല്പന കിട്ടിയിട്ടുവേണം അയാൾക്കു ഞങ്ങളെ ഇടിക്കാൻ.
“ഈ കൂടെ ഒരച്ചനുണ്ട്. ആരാണെന്നൂഹിക്കാമോ?” അതേ ക്ഷണത്തിൽതന്നെ എന്റെ മുഖത്ത് ഒരടിവീണു. നാസി പോലീസ് ചിരിക്കുന്നു. ഒപ്പം മറ്റു തടവുകാരും.
*******
“എല്ലാവരും മുറികളിലേക്ക്.”
ഞങ്ങൾ വരുന്നതിനുമുന്പേ അത്താഴം കഴിഞ്ഞിരുന്നു. ഉച്ചയ്ക്കും ഞങ്ങൾ യാതൊന്നും കഴിച്ചിട്ടില്ല എന്നകാര്യം അവർ ഓർക്കുന്നതേയില്ല.
ലോകത്തിലെവിടെയും ലക്സംബർഗുകാർ കാണും. പെട്ടെന്ന് എന്റെ ചുറ്റും പുഞ്ചിരിക്കുന്ന ചെറുപ്പക്കാരുടെ ഒരു സംഘം. നീഡർകോണ് എന്ന സ്ഥലത്തുനിന്നുള്ള ഫുട്ബോൾ ടീം ആണത്. എല്ലാവരുമുണ്ട്. അവരുടെ പേരുകൾ ഞാൻ കേട്ടു. മറക്കുകയും ചെയ്തു. അവരുടെ കൈപിടിച്ച് കുലുക്കുന്പോൾ ഉൗഷ്മളമായ, സന്തുഷ്ടമായ ഒരു വികാരം!
വളരെ കുറച്ചു സമയം മാത്രം അവരൊന്നിച്ച്. മുറിയിലേക്ക് പോകാനുള്ള കർശന നിർദേശം നടപ്പാക്കപ്പെട്ടു.
*******
കിടക്കാനുള്ള മുറിയും തടവുകാർ ഭക്ഷണം കഴിക്കുന്ന പകൽമുറിയും രണ്ടാണ്. ഇരുവശത്തുമായി മുപ്പതടി നീളത്തിൽ രണ്ടുമുറികൾ. മരം കൊണ്ടുള്ള ചട്ടക്കൂട്ടിൽ ട്രെയിനിലെ “ത്രീടയർ” പോലെ മൂന്നു കട്ടിലുകൾ, ഒന്നിനുമുകളിൽ മറ്റൊന്നായി. അപ്പോൾ ഓരോ കട്ടിലിലും ബെഡിനുപകരം വൈക്കോൽ നിറച്ച ഒരു ചാക്ക്. തലയണയായി ഒരു പലകക്കഷണം, വൈക്കോൽ ചാക്ക് പൊതിയാൻ ഒരു യഥാർഥ തുണി, ഒരു തുണിയുറയിൽ പൊതിഞ്ഞ ഓരോ കന്പിളിപ്പുതപ്പ് എന്നിവ ഉണ്ടായിരുന്നു.
“പുതിയ ആളുകൾ അവിടെ.” യഥേഷ്ടം തെരഞ്ഞെടുക്കാൻ കട്ടിലുകളില്ല. ഒരു കട്ടിലിൽ രണ്ടുപേർ കയറിക്കൂടണം. മൂന്നാം നിലയിൽ എനിക്കായി നിർദേശിച്ച കട്ടിലിൽ ഞാൻ കയറി. ജർമനിയിലെ “സാർ” സംസ്ഥാനത്തുനിന്നുള്ള ഒരു നല്ല മനുഷ്യനായിരുന്നു എന്റെ കട്ടിലിലുണ്ടായിരുന്നത്. സാർ പ്രദേശം ഫ്രാൻസിൽ തുടരണമെന്ന് കരുതിയതാണ് അയാൾ ചെയ്ത തെറ്റെന്ന് എനിക്കു മനസിലായി. താഴെ വീഴാതിരിക്കാൻ എങ്ങനെ ബാലൻസ് ചെയ്ത് കിടക്കണമെന്ന് അയാൾ പറഞ്ഞു. ഞാൻ “ശുഭരാത്രി” ആശംസിച്ച് നോക്കിയപ്പോൾ അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
*******
കുറേ സമയം ഞാൻ ഉണർന്നു കിടന്നു. എല്ലായിടത്തുനിന്നും ഉയർന്ന കൂർക്കംവലി അന്തരീക്ഷത്തെ ലാഘവപ്പെടുത്തി. അവരൊക്കെ പുത്തൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു.
ഞാൻ ആ ഫുട്ബോൾ ടീമിനെക്കുറിച്ച് ചിന്തിച്ചു. അവർ ചിരിക്കുകയായിരുന്നു. ജീവിതത്തിന്റെ നർമം കലർന്ന വശമാണ് അവർ കണ്ടിരുന്നതെന്ന് തോന്നി. അല്ല, അവർ ജീവിതത്തെ ഒരു കായികതാരത്തിന്റെ കണ്ണുകളോടെയാണ് കാണുന്നത്. അതെ. ഇനി നീ കാര്യങ്ങളോട് പൊരുത്തപ്പെടണം. തടവറജീവിതത്തെ സർവാത്മനാ സ്വീകരിക്കണം. പെട്ടെന്നുതന്നെ ഒരു “പഴമക്കാര”നാകണം. പിന്നോട്ടു നോക്കരുത്. വന്നതിനെക്കുറിച്ച് ഖേദിക്കരുത്. മുന്പോട്ടു പോകുക. കളി നന്നായി കളിക്കുക. കടുപ്പിച്ച മനസുമായി മുന്പോട്ടുതന്നെ....
*******
“അറ്റൻഷൻ.”
ഉറങ്ങുന്നവരെല്ലാം ഞെട്ടിയെഴുന്നേറ്റു. ഒരു നാസി പോലീസുകാരൻ. ഒരു നിമിഷത്തെ ഭയങ്കര നിശബ്ദത. ഒരു വിളക്ക് തെളിഞ്ഞു. കനത്ത പാദപതന ശബ്ദം. എന്റെ ഹൃദയമിടിപ്പ് എനിക്കു കേൾക്കാം. ഞങ്ങൾ വസ്ത്രങ്ങൾ കൃത്യമായി മടക്കി വച്ചില്ലേ? തണുപ്പ് പേടിച്ച് ആരെങ്കിലും പാന്റ്സും ഷർട്ടും ധരിച്ചാണോ കിടക്കുന്നത്?
“മുട്ടപൊരിക്കുന്ന തൊപ്പിവച്ചവൻ മുന്പോട്ടുവരിക”
എന്നെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കു മനസിലായി. വൈദികർ ധരിക്കുന്ന പ്രത്യേകതരം തൊപ്പിയാണ് അയാൾ പരിഹസിക്കുന്നത്.
“ശരി.” ഞാൻ എനിക്കാകുന്നത്ര ഉച്ചത്തിൽ പറഞ്ഞു.
“താഴെയിറങ്ങ്.” വൈക്കോൽ മെത്തയിലിരുന്ന് കാൽ താഴ്ത്തിയപ്പോൾതന്നെ അയാൾ എന്നെ വലിച്ച് താഴെയിട്ടു.
“നീയാണോ ചീനച്ചട്ടി തലയിൽവച്ചു നടക്കുന്ന പാതിരി.” “അതെ,” ഞാൻ പറഞ്ഞു. അതേ ക്ഷണം ആരോ എന്റെ വാരിയെല്ലിൽ ഇടിച്ചുകൊണ്ടു പറയുകയാണ്, “സർ, ശരി സർ” എന്നാണ് നീ മറുപടി പറയണ്ടത്.”
“സർ, ശരി സർ.”
“പാതിരിമാർ വൃത്തികെട്ട പന്നികളാണ്. നീയാരാണ്.’’
കളി നന്നായി കളിക്കുക. ഞാൻ വിചാരിച്ചു. നിന്റെ ഉള്ളിലുള്ളതിനെ ആർക്കും എടുത്തുമാറ്റാനാവില്ല.
“ഒരു വൃത്തികെട്ട പന്നി, സർ” ഞാൻ അത്യുച്ചത്തിൽ പറഞ്ഞു. അതയാൾക്ക് ഇഷ്ടപ്പെട്ടെന്നു തോന്നി. എന്റെ മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും.
“ധൈര്യത്തോടെ മുന്പോട്ട്” എല്ലാവർക്കും ആശ്വാസമായി. അപകടം ഒഴിഞ്ഞിരിക്കുന്നു.
എന്റെ കിടക്കയിലേക്ക് നുഴഞ്ഞുകയറുന്പോൾ അയാൾ സ്തുതിചൊല്ലി പരിഹസിച്ചതും എന്റെ മറുപടി അയാൽക്കിഷ്ടപ്പെടാതിരുന്നതും ഞാൻ പറഞ്ഞു.
“അയാൾ അങ്ങയെ പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു. സ്നേഹിതൻ പറഞ്ഞു. ഞങ്ങൾ അയാളെ “ബി.ബി” എന്നാണ് വിളിക്കുക.” ( വെളുത്ത മൃഗം)
പിന്നെ ഞാൻ ഡാഹാവിൽ മാത്രമുള്ള ആ അഗാധ നിദ്രയിലേക്ക് ആദ്യത്തെ തവണ ആണ്ടുപോയി. (തുടരും)