നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുന്ന അവസരം. രാത്രി അപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. പെട്ടെന്ന് പിറകിൽനിന്നുവന്ന ഒരു പയ്യൻ ലൂലയുടെ തോളിൽ കിടന്ന ബാഗിൽ കയറിപ്പിടിച്ച് അതു പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമിച്ചു. ബാഗിന്റെ വള്ളി പൊട്ടിച്ച് അതു കൈക്കലാക്കാൻ പയ്യനു സാധിച്ചെങ്കിലും ആ ശ്രമത്തിനിടയിൽ അവൻ അടിതെറ്റി വീണു.
ലൂല ഉടനെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപിച്ചുകൊണ്ടു ചോദിച്ചു: “എന്തിനാടാ നീ ഈ പണി കാണിച്ചത്?” “എന്നോട് ക്ഷമിക്കണം,” അവൻ പറഞ്ഞു. “ആലോചിക്കാതെ ഞാൻ ചെയ്തുപോയതാണ്. “ഞാൻ എന്റെ പിടിവിട്ടാൽ നീ ഓടിപ്പോകുമോ?” പൂല ചോദിച്ചു. “ഓടിപ്പോകും,” അവൻ പറഞ്ഞു. “എന്നാൽ, ഞാൻ വിടുന്നില്ല,” ലൂല പറഞ്ഞു. “നിന്റെ മുഖമാകെ അഴുക്കാണ്. അതു കഴുകണമെന്നു പറയാൻ നിന്റെ വീട്ടിൽ ആരുമില്ലേ?”
“ഇല്ല,” അവൻ മറുപടി പറഞ്ഞു. “എന്നാൽ, നീ ഇന്നു നിന്റെ മുഖം കഴുകാൻ പോവുകയാണ്,” അവനെ പിടിച്ചുവലിച്ചു നടന്നുകൊണ്ടു ലൂല പറഞ്ഞു. അതിനിടയിൽ ലൂല അവനെ ശ്രദ്ധിച്ചുനോക്കി. അവനു പതിനാലോ പതിനഞ്ചോ വയസു കാണും. ആകെപ്പാടെ ക്ഷീണിച്ചാണിരിക്കുന്നത്. “നീ എന്റെ മകനായിരുന്നെങ്കിൽ നന്മയും തിന്മയും നിന്നെ പഠിപ്പിച്ചുതരുമായിരുന്നു,” ലൂല പറഞ്ഞു. “ഒന്നുമല്ലെങ്കിലും നിന്റെ മുഖം കഴുകാൻ ഞാൻ നിന്നെ സഹായിക്കാം.”
“നിനക്കു വിശക്കുന്നുണ്ടോ?” നടക്കുന്നതിനിടയിൽ ലൂല ചോദിച്ചു. “ഇല്ല മാം,” അവൻ പറഞ്ഞു. “എന്നെ ഒന്നു വിട്ടേച്ചാൽ മതി.” “നീ എന്റെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനുമുൻപ് ഞാൻ ഏതെങ്കിലും രീതിയിൽ നിന്നെ ശല്യപ്പെടുത്തിയിരുന്നോ?” ലൂല ചോദിച്ചു. “ഇല്ല.” അവൻ പറഞ്ഞു. “അപ്പോൾ നീയാണ് ആദ്യം ബന്ധപ്പെട്ടത്,” ലൂല പറഞ്ഞു. “ഇനി നമ്മൾ തമ്മിൽ പിരിയുന്പോൾ നീ എന്നെ ഓർക്കുമെന്ന് എനിക്കു തീർച്ചയാണ്.”
അവനെ അപ്പോൾ വിയർക്കുന്നുണ്ടായിരുന്നു. അവനെയുംകൊണ്ടു വീട്ടിലെത്തിയ ലൂല ചോദിച്ചു. “നിന്റെ പേരെന്താണ്?” “റോജർ,” അവൻ മറുപടി പറഞ്ഞു. അപ്പോൾ റോജറിന്റെമേലുള്ള പിടിവിട്ടുകൊണ്ടു ലൂല പറഞ്ഞു. “നീ വേഗം പോയി നിന്റെ മുഖം കഴുകി വരൂ.” റോജർ വാഷ് ബേസിനിലേക്കും പുറത്തേക്കുമുള്ള വാതിലിലേക്കും മാറിമാറി നോക്കി. അപ്പോൾ ലൂല പറഞ്ഞു: “മുഖം തു ടയ്ക്കാനുള്ള ടവ്വലും അവിടെയുണ്ട്.”
“എന്നെ പോലീസിൽ ഏൽപിക്കാൻ പോവുകയാണോ?” ഭയം വിട്ടുമാറാതെ അവൻ ചോദിച്ചു: “നിന്റെ ഈ മുഖവുമായി ഞാൻ ഒരിടത്തും നിന്നെ കൊണ്ടുപോകുന്നില്ല,” ലൂല പറഞ്ഞു. “നീ പോയി മുഖം കഴുകൂ. ഞാൻ ഉടനെ അത്താഴം തയാറാക്കാം.” അവൻ പോയി മുഖം കഴുകിവന്നു. അവർ അത്താഴത്തിനിരിക്കുന്പോൾ ലൂല ചോദിച്ചു: “നീ എന്തിനാണ് എന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത്?” അപ്പോൾ റോജർ പറഞ്ഞു: “എനിക്കു നല്ല ഷൂസില്ല. ഒരു ജോഡി ഷൂസ് വാങ്ങാൻവേണ്ടിയാണു ഞാൻ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്?”
“അതു ശരി,” ലൂല പറഞ്ഞു. “ഷൂസ് വാങ്ങാൻ പണമില്ലായിരുന്നെങ്കിൽ അതിന് എന്നോടു ചോദിച്ചാൽ മതിയായിരുന്നല്ലോ.” അപ്പോൾ റോജർ ഒന്നും പറഞ്ഞില്ല. “ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു.” ലൂല തുടർന്നു. “അന്ന് എനിക്കില്ലാത്ത സാധനങ്ങൾ കിട്ടണമെന്ന് എനിക്കും മോഹം തോന്നിയിട്ടുണ്ട്.” ഉടനെ റോജർ ലൂലയെ നോക്കി. അപ്പോൾ ലൂല പറഞ്ഞു: “ഉം. നീ വിചാരിച്ചു, ഞാൻ നിന്നെപ്പോലെ മോഷ്ടിക്കാൻ പോയെന്ന്. അല്ലേ? ഇല്ല ഞാൻ ആരുടെയും ഒന്നും മോഷ്ടിക്കാൻ പോയില്ല.”
വയറുനിറയെ ഭക്ഷണം കഴിക്കാൻ ലൂല അവനെ നിർബന്ധിച്ചു. അവൻ ഭക്ഷണം കഴിക്കുന്നതു നോക്കിയിരിക്കുന്പോൾ ലൂല പറഞ്ഞു: “ചെയ്യരുതാത്ത കാര്യങ്ങൾ ഞാനും ചെയ്തിട്ടുണ്ട്. അതു ദൈവത്തിനറിയാം. പക്ഷേ, ഞാൻ അവ വീണ്ടും ചെയ്യാതിരിക്കാൻ നോക്കി.”
ലൂല പറയുന്നതു റോജർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ലൂല തന്റെ പേഴ്സിൽനിന്നു കുറെ പണമെടുത്തു നൽകിക്കൊണ്ടു പറഞ്ഞു: “ഇതു നിനക്കു ഷൂസ് വാങ്ങാനുള്ള പണമാണ്. നീ ഇതു വാങ്ങിക്കൂ.” എന്തു പറയണമെന്നറിയാതെ റോജർ അങ്ങനെ നിൽക്കുന്പോൾ ലൂല തുടർന്നു: “അടുത്ത തവണ നിനക്കു ഷൂസ് വാങ്ങാൻ പണം വേണ്ടിവരുന്പോൾ മോഷ്ടിക്കാൻ പോകരുത്. അങ്ങനെ ഷൂസ് വാങ്ങി ധരിച്ചാൽ നിന്റ കാലു പൊള്ളിപ്പോകും.”
വാതിൽ തുറന്ന് അവനെ യാത്രയാക്കിക്കൊണ്ട് ലൂല പറഞ്ഞു: “നേരം ഏറെ വൈകി. നീ വീട്ടിൽപോയി ഉറങ്ങാൻ നോക്കൂ. ഇനി മുതൽ നീ നന്നായി ജീവിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഗുഡ്നൈറ്റ്, സണ്.” റോജറിന് എന്തോ പറയണമെന്നുണ്ടായിരുന്നു. എന്നാൽ, വാക്കുകൾ പുറത്തുവന്നില്ല. ഒടുവിൽ അവൻ വിക്കിവിക്കി പറഞ്ഞു: “താങ്ക് യൂ, മാം.”
അമേരിക്കൻ നോവലിസ്റ്റും കവിയും ചെറുകഥാകൃത്തുമായ ലാംഗ്സ്റ്റണ് ഹ്യൂസ് (1901-1967) എഴുതിയ “താങ്ക് യൂ, മാം” എന്ന ചെറുകഥയുടെ ഒരു വിവരണമാണു മുകളിൽ കൊടുത്തിരിക്കുന്നത്. റോജർ ലൂലയുടെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചപ്പോൾ ലൂല ആദ്യം അവനെ ശകാരിക്കുകയും ചെറിയ തോതിൽ ശിക്ഷിക്കുകയുംചെയ്തു. എന്നാൽ, ആ കുറ്റവാളിയെ സ്നേഹിക്കാനും അവനെ സ്നേഹപൂർവം തിരുത്താനും താൽപര്യപൂർവം സഹായിക്കാനും ലൂല തയാറായി. എന്തായിരുന്നു അതിന്റെ കാരണം?
മോഷണത്തെ ലൂല വെറുത്തെങ്കിലും മോഷ്ടാവിനെ സ്നേഹിക്കാൻ ലൂല തയാറായി. ആരും സഹായിക്കാനില്ലാതെ വളർന്ന അവന്റെ പശ്ചാത്തലമാണ് അവനെ തിന്മയിലേക്കു നയിച്ചതെന്നു ലൂലയ്ക്ക് അറിയാമായിരുന്നു. തന്മൂലമാണ്, അവനെ ശിക്ഷിക്കുന്നതിനു പകരം സ്നേഹപൂർവം തിരുത്താൻ ലൂല തയാറായത്. അതുപോലെ, ചുരുങ്ങിയ സമയംകൊണ്ട്, നന്മ ചെയ്യേണ്ടത് എങ്ങനെ എന്നു ലൂല സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു.
ഹ്യൂസ് ഈ കഥ എഴുതിയപ്പോൾ റോജർ എന്ന കഥാപാത്രത്തിലേക്കു മാത്രമായിരിക്കുകയില്ല അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിച്ചത്. റോജറിനെ സൃഷ്ടിച്ച സമൂഹവും ആ സമൂഹത്തിലെ ദാരിദ്ര്യവുമൊക്കെ കണ്മുന്നിൽ കണ്ടുകൊണ്ടായിരിക്കണം ഹ്യൂസ് ഈ കഥ എഴുതിയത്. അതായത്, റോജറിനെ ചുറ്റിപ്പറ്റിയുള്ള കഥ ഒരു വ്യക്തിയുടെ മാത്രം കഥയല്ല, അതൊരു സമൂഹത്തിന്റെകൂടി കഥയാണെന്നു വ്യക്തം.
നമ്മുടെ ചുറ്റിലും കുറ്റകൃത്യങ്ങൾ കാണുന്പോൾ അവ ചെയ്യുന്ന വ്യക്തികളുടെ കുറ്റം മാത്രമായിട്ടായിരിക്കാം നാം അവ കാണുക. എന്നാൽ, അവരുടെ കുറ്റങ്ങൾക്കു സമൂഹത്തിനുള്ള ഉത്തരവാദിത്വവും നാം കുറച്ചുകാണരുത്. സ്നേഹവും കരുണയും സമഭാവനയുമൊന്നുമില്ലാത്ത സമൂഹമാണു പലപ്പോഴും കുറ്റവാളികൾക്കു ജന്മം നൽകുന്നത് എന്നതു നാം മറക്കരുത്. അങ്ങനെയുള്ള സാഹചര്യത്തിലാണു ലൂലയെപ്പോലെയുള്ളവരുടെ സാന്നിധ്യം സമൂഹത്തിനു വലിയ അനുഗ്രഹമായി മാറുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ