യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും ഉറവിടമായ ദൈവത്തിങ്കിലേക്കു തിരിയണം.
ഇംഗ്ലീഷ് സാഹിത്യലോകത്തിലെ മുടിചൂടാമന്നനാണു സാമുവൽ ജോണ്സണ് (1709-1784). സാന്പത്തിക പരാധീനതമൂലം ഓക്സ്ഫർഡിലെ പെംബ്രുക്ക് കോളജിൽ ഒരു വർഷം മാത്രമെ പഠിക്കാൻ അദ്ദേഹത്തിനു സാധിച്ചുള്ളു. എങ്കിലും കവി, നാടകകർത്താവ്, ഉപന്യാസകാരൻ, ജീവചരിത്രകാരൻ, സാഹിത്യവിമർശകൻ, ഡിക്ഷണറി കർത്താവ് എന്നീ നിലകളിലൊക്കെ ശോഭിക്കാൻ അതു തടസമായില്ല.
അദ്ദേഹത്തിന്റെ സ്ഥിരപരിശ്രമവും കഠിനാധ്വാനവും അദ്ദേഹത്തെ വലിയൊരു പണ്ഡിതനാക്കി മാറ്റി.
1975-ൽ ജോണ്സണ് പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു "ദ പ്രിൻസ് ഓഫ് അബിസീനയ: എ ടെയിൽ.’ പിന്നീട് ഈ പുസ്തകം "റാസലെസ്’ എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ജോണ്സന്റെ മാതാവ് മരിക്കുന്നതിനു തൊട്ടുമുൻപാണ് ഈ പുസ്തകം അദ്ദേഹം എഴുതിത്തീർത്തത്. തന്റെ മാതാവിന്റെ സംസ്കാരച്ചെലവുകൾക്കു പണമുണ്ടാക്കാൻ ഒരാഴ്ചകൊണ്ടു ജോണ്സണ് ഈ കൃതി തയാറാക്കി എന്നാണു ചരിത്രം.
നോവൽ എന്നു വിളിക്കാൻ സാഹിത്യവിമർശകർ വിസമ്മതിക്കുന്ന ഈ കൃതിയിലെ നായകൻ അബിസീനിയയിലെ രാജകുമാരനായ റാസലെസ് ആണ്. എത്യോപ്യ എന്ന് ഇന്നറിയപ്പെടുന്ന അബിസീനിയയിലെ രാജാവിന്റെ നാലാമത്തെ പുത്രനാണു റാസലെസ്. രാജാധികാരം പിന്തുടരാനുള്ള അവസരം ലഭിക്കുന്നതുവരെ ഹാപ്പിവാലി എന്നറിയപ്പെടുന്ന ഒരു താഴ്വരയിലുള്ള കൊട്ടാരത്തിൽ വീട്ടുതടങ്കലിലായിരുന്നു റാസലെസ്.
കൊട്ടാരത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ട്. ഭൗതികമായ രീതിയിൽ ഒന്നിന്റെയും കുറവില്ല. രാജകുമാരനെ സേവിക്കാനും ശുശ്രൂഷിക്കാനുമൊക്കെ സേവകർ ധാരാളം. ഉല്ലാസത്തിനും വിനോദപരിപാടികൾക്കുമൊക്കെ സഹായിക്കാൻ വേറെയും ആളുകൾ. എങ്കിലും റാസലെസ് രാജകുമാരനു സന്തോഷമില്ല. തന്മൂലം, രാജകൊട്ടാരത്തിൽനിന്നു പുറത്തുകടന്നു ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ രാജകുമാരൻ തീരുമാനിച്ചു.
രാജകുമാരന്റെ ഈ സാഹസത്തിനു സഹോദരിയായ നെക്കായായും അവരുടെ തോഴിയും രാജകുമാരന്റെ സുഹൃത്തും കവിയുമായ ഇമ്ലക്കും കൂട്ടുണ്ടായിരുന്നു. അവർ ഒരുമിച്ചുകൂടി കൊട്ടാരവളപ്പിലെ മതിലിനടിയിൽ ഒരു തുരങ്കമുണ്ടാക്കി പുറത്തുകടന്നു. ലോകം കാണുകയും അങ്ങനെ സന്തോഷം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അവർ ഈജിപ്റ്റിലെത്തി കയ്റോയും സൂയെസുമൊക്കെ സന്ദർശിച്ചു. അതുപോലെ മറ്റു സ്ഥലങ്ങളിലുമൊക്കെ അവർ യാത്രചെയ്തു. എങ്കിലും, യഥാർഥ സന്തോഷം കണ്ടെത്താൻ അവർക്കു സാധിച്ചില്ല. അപ്പോൾ, സന്തോഷം കണ്ടെത്താനുള്ള പരിപാടി ഉപേക്ഷിച്ച് അവർ അബിസീനിയയിലേക്കു മടങ്ങി. അതോടെ കഥ അവസാനിക്കുകയാണ്.
എന്താണ് ഈ കഥ നൽകുന്ന സന്ദേശം? നാം എവിടെയൊക്കെ പോയാലും എന്തൊക്കെ ചെയ്താലും നമുക്കു യഥാർഥ സന്തോഷം ഈ ഭൂമിയിൽ കണ്ടെത്താൻ സാധിക്കുകയില്ലെന്നാണോ?
തന്മൂലം, അങ്ങനെയൊരു അന്വേഷണത്തിനു പ്രസക്തിയില്ലെന്നാണോ? അങ്ങനെ ചിന്തിക്കുന്നത് ഒരുപക്ഷേ, നാം എഴുതാപ്പുറം വായിക്കുന്നതുപോലെയായിരിക്കും. എങ്കിലും ഈ ഭൂമിയിലുള്ള ഒന്നിനും നമുക്കു ശാശ്വത സന്തോഷം നൽകാൻ സാധിക്കില്ല എന്ന സന്ദേശം ജോണ്സണ് ഈ കൃതിയിൽ നൽകുന്നുണ്ട്.
അതായത്, നാം കാണുന്ന ഈ ദൃശ്യരൂപത്തിനും അതിലെ സുഖങ്ങൾക്കും അപ്പുറത്തേക്കു നാം നമ്മുടെ അന്വേഷണപരിധി വ്യാപിപ്പിക്കണമെന്നു വ്യക്തം. ദൈവവിശ്വാസിയായിരുന്നു ജോണ്സണ്. തന്മൂലം, ജീവിതത്തിൽ യഥാർഥസന്തോഷം കണ്ടെത്താൻ നാം ദൈവത്തിങ്കലേക്കു തിരിയണമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അതു നാംതന്നെ തിരിച്ചറിയാൻവേണ്ടി പരാമർശിക്കപ്പെടാതെ പോയി എന്നു മാത്രം.
നാമാരും ഈ രാജകുമാരനെപ്പോലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവരാകില്ല. എങ്കിലും, ഈ ലോകത്തിൽ സന്തോഷം കണ്ടെത്താമെന്നു വിചാരിച്ച് എന്തെല്ലാം കാര്യങ്ങളുടെ പിറകെയാണു നാം പോകാറുള്ളത്?
ജീവിതത്തിൽ കുറ്റമില്ലാത്ത സന്തോഷങ്ങൾ അനുഭവിക്കുന്നതോ അവ തേടുന്നതോ തെറ്റാണെന്ന് ഇവിടെ വിവക്ഷയില്ല. മനുഷ്യരായ നമുക്ക് അവ ആവശ്യമാണ്. അവയുടെ പിന്നാലെ മാത്രം പോയാൽ നമ്മുടെ സ്ഥിതിയും റാസലെസ് രാജകുമാരന്റേതുപോലെയായിരിക്കും.
ജീവിതത്തിൽ സന്തോഷം കണ്ടെത്താമെന്നു കരുതിയല്ലേ പലരും മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ, അവ നൽകുന്ന സന്തോഷം നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതല്ലേ? അതു മാത്രമോ? സന്തോഷത്തിനുവേണ്ടി സ്വീകരിച്ച ആ മാർഗംവഴി എന്തെല്ലാം ദുരന്തഫലങ്ങളാണ് അവ സ്വീകരിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവിതത്തിലുണ്ടാകുന്നത്?
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും ഉറവിടമായ ദൈവത്തിങ്കിലേക്കു തിരിയണം. കാരണം ദൈവത്തിനു മാത്രമേ നമുക്കു യഥാർഥസന്തോഷം നൽകാനാവൂ. തന്മൂലമാണു ബൈബിളിൽ സങ്കീർത്തകൻ പറയുന്നത്, "കർത്താവ് എത്രയോ നല്ലവനാണെന്ന് അനുഭവിച്ചറിയുവിൻ. അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ’ (സങ്കീർത്തനം 34:8). സങ്കീർത്തകൻ വീണ്ടും പറയുന്നു: ’അങ്ങയിൽ ആശ്രയിക്കുന്നവർ ഭാഗ്യവാൻ.’ (84:12).
ഭാഗ്യവാൻ എന്നതിന്റെ അർഥം സന്തോഷത്തിന് അർഹനായവൻ എന്നാണ്. ആരു കർത്താവിനെ ആശ്രയിക്കുന്നുവോ അവൻ ജീവിതത്തിൽ യഥാർഥമായ സന്തോഷം കണ്ടെത്തുന്നു. ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾക്കിടയിലും അവനു ഹൃദയസമാധാനം നഷ്ടപ്പെടുകയില്ല. കാരണം, തന്നെ നയിക്കുന്നതും നിയന്ത്രിക്കുന്നതും എല്ലാ നന്മകളുടെയും കേദാരമായ ദൈവമാണെന്ന ബോധ്യം അവനുണ്ട്.
ജീവിതത്തിൽ സന്തോഷം നേടുന്ന നമുക്ക് അതിന്റെ യഥാർഥ ഉറവിടം ദൈവമാണെന്നതു മറക്കാതിരിക്കാം. എന്നു മാത്രമല്ല, ദൈവത്തെ മറന്നുകൊണ്ടു ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള പ്രവണതയും നമുക്കവസാനിപ്പിക്കാം. കാരണം, ദൈവമാണു യഥാർഥ സന്തോഷത്തിന്റെ ഉറവിടം. അവിടത്തെ കൂടാതെ ഈ ലോകത്തിലോ പരലോകത്തിലോ നമുക്കു യഥാർഥ സന്തോഷമുണ്ടാകില്ല. അതു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ